ADVERTISEMENT

ചെന്നൈ ∙ ധ്രുവ് ജുറേലിന്റെ (35 പന്തിൽ 56 നോട്ടൗട്ട്) ചെറുത്തുനിൽപിനും ആരാധകരുടെ പ്രാർഥനകൾക്കും രാജസ്ഥാൻ റോയൽസിനെ രക്ഷിക്കാനായില്ല. കയ്യിലിരുന്ന കളി വിട്ടുകളയാൻ ബാറ്റർമാർ മത്സരിച്ചതോടെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ രണ്ടാം ക്വാളിഫയറിൽ സഞ്ജു സാംസണും സംഘത്തിനും 36 റൺസിന്റെ തോൽവി. സ്കോർ: ഹൈദരാബാദ് 20 ഓവറിൽ 9ന് 175. രാജസ്ഥാൻ 20 ഓവറിൽ 7ന് 139. പൊരുതിനേടിയ ജയത്തോടെ ഫൈനലിൽ കടന്ന പാറ്റ് കമിൻസും സംഘവും നാളെ നടക്കുന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും.

സ്പിന്നിൽ കറങ്ങി 
രാജസ്ഥാൻ

ഹൈദരാബാദ് ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം രാജസ്ഥാന് വെല്ലുവിളി ഉയർത്താൻ പാകത്തിലുള്ളതായിരുന്നില്ല. തുടക്കത്തിൽ തന്നെ ഓപ്പണർ ടോം കൊലെർ കാഡ്മോറിനെ (16 പന്തിൽ 10) നഷ്ടമായെങ്കിലും സഹ ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ (21 പന്തിൽ 42) മികവിൽ പവർപ്ലേ അവസാനിക്കുമ്പോൾ 1ന് 51 എന്ന നിലയിലായിരുന്നു രാജസ്ഥാൻ. എന്നാൽ യശസ്വിയെയും ക്യാപ്റ്റൻ സഞ്ജു സാംസണെയും (11 പന്തിൽ 10) അടുത്തടുത്ത ഓവറുകളിൽ നഷ്ടമായതോടെ 3ന് 67 എന്ന നിലയിലേക്ക് രാജസ്ഥാൻ വീണു.

പിന്നാലെ പിച്ചിന്റെ വേഗക്കുറവ് മുതലെടുത്ത് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഹൈദരാബാദ് സ്പിന്നർമാർ രാജസ്ഥാനെ വരിഞ്ഞുമുറുക്കി. ഒരറ്റത്ത് നിലയുറപ്പിച്ച ധ്രുവ് ജുറേൽ പ്രത്യാക്രമണത്തിലൂടെ സ്കോർ ബോർഡ് മുന്നോട്ടുനീക്കിയെങ്കിലും ജയിക്കാൻ അതു പോരായിരുന്നു. ഹൈദരാബാദിനായി ഷഹ്ബാസ് അഹമ്മദ് 4 ഓവറിൽ 23 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. ഷഹ്ബാസ് തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ചും.

ഹൈദരാബാദിന്റെ പവർപ്ലേ

പവർപ്ലേയിൽ പവർഫുൾ പ്ലേ എന്ന പതിവു നയം മനസ്സിലുറപ്പിച്ചാണ് രാജസ്ഥാനെതിരെ ഹൈദരാബാദ് ബാറ്റർമാർ ഇറങ്ങിയത്. ആദ്യ ഓവറിൽ തന്നെ രാജസ്ഥാന്റെ പ്രീമിയം ബോളർ ട്രെന്റ് ബോൾട്ടിനെ കടന്നാക്രമിക്കാനായിരുന്നു തീരുമാനം. ബോൾട്ടിനെതിരെ തുടർച്ചയായി സിക്സും ഫോറും നേടി നന്നായി തുടങ്ങിയ അഭിഷേക് ശർമ (5 പന്തിൽ 12) ആ ഓവറിലെ അവസാന പന്തിൽ പുറത്തായത് ഹൈദരാബാദിനു തിരിച്ചടിയായി.

എന്നാൽ, മൂന്നാമനായി എത്തിയ രാഹുൽ ത്രിപാഠി (15 പന്തിൽ 37) കത്തിക്കയറിയതോടെ 4.2 ഓവറിൽ ഹൈദരാബാദ് സ്കോർ 55ൽ എത്തി. മത്സരം കൈവിട്ടുപോകുമെന്നു കരുതിയ ഘട്ടത്തിലാണ് അഞ്ചാം ഓവറിലെ 3–ാം പന്തിൽ ത്രിപാഠിയെയും അവസാന പന്തിൽ എയ്ഡൻ മാർക്രത്തെയും (2 പന്തിൽ 1) പുറത്താക്കിയ ബോൾട്ട് വീണ്ടും രാജസ്ഥാന്റെ രക്ഷകനായത്. പവർപ്ലേയിൽ 3 ഓവറിൽ 32 റൺസ് വഴങ്ങി 3 വിക്കറ്റാണ് ബോൾട്ട് വീഴ്ത്തിയത്.

4–ാം വിക്കറ്റിൽ 30 പന്തിൽ 42 റൺസ് കൂട്ടിച്ചേർത്ത് ട്രാവിസ് ഹെഡ് (28 പന്തിൽ 34)– ഹെയ്ൻറിച്ച് ക്ലാസൻ (34 പന്തിൽ 50) സഖ്യം ഹൈദരാബാദിനെ മത്സരത്തിലേക്കു തിരികെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ഹെഡിനെ മടക്കിയ സന്ദീപ് ശർമയിലൂടെ രാജസ്ഥാൻ വീണ്ടും പിടിമുറുക്കി.  6ന് 120 എന്ന നിലയിലേക്കു  വീണതോടെ ടീം സ്കോർ 150 കടക്കില്ലെന്നു തോന്നിച്ചെങ്കിലും 7–ാം വിക്കറ്റിൽ ഒന്നിച്ച ഷഹ്ബാസ് അഹമ്മദ് (18 പന്തിൽ 18)– ക്ലാസൻ കൂട്ടുകെട്ട് 25 പന്തിൽ 43 റൺസ് കൂട്ടിച്ചേർത്ത് ഹൈദരാബാദിനെ 175 റൺസിൽ എത്തിച്ചു.

English Summary:

Sunrisers Hyderabad win against Rajasthan Royals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com