ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ഇന്ന് അയാക്സ്–റയൽ മഡ്രിഡ്; റാമോസ് 600–ാം മൽസരത്തിന്
Mail This Article
മഡ്രിഡ് ∙ ചാംപ്യൻസ് ലീഗിൽ ഇതിനു മുൻപത്തെ മൽസരം റയൽ ഓർക്കാനിഷ്ടപ്പെടുന്നതല്ല. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മൽസരത്തിൽ റഷ്യൻ ക്ലബ് സിഎസ്കെഎയോട് 0–3 തോൽവിയായിരുന്നു ഫലം. എന്നാൽ അതിനു ശേഷം എല്ലാം മാറി. കോച്ച് ജുലെൻ ലോപ്പെടഗുയി പോയി സാന്തിയാഗെ സൊളാരി വന്നു. സ്പാനിഷ് ലീഗിൽ ആറാം സ്ഥാനത്തു നിന്ന് രണ്ടാം സ്ഥാനത്തേക്കു കയറി. തുടരെ മൂന്നു യൂറോപ്യൻ കിരീടങ്ങൾക്കു ശേഷം മറ്റൊന്ന് എന്ന സാധ്യത വീണ്ടും സജീവമായി. പ്രീ–ക്വാർട്ടർ ആദ്യപാദത്തിൽ ഇന്ന് ഡച്ച് ക്ലബ് അയാക്സ് ആംസ്റ്റർഡാമിനെ നേരിടാനിറങ്ങുമ്പോൾ റയലിന് ആത്മവിശ്വാസത്തിനൊട്ടും കുറവില്ല.
ബ്രസീലിന്റെ കൗമാരതാരം വിനീസ്യൂസ് ജൂനിയറിന്റെ വരവാണ് റയലിനെ ഉഷാറാക്കിയതെന്ന് പലരും വിലയിരുത്തുന്നുണ്ട്. ക്യാപ്റ്റൻ സെർജിയോ റാമോസ് ഉൾപ്പെടെയുളളവർ അതോടെ ‘റൊണാൾഡോയ്ക്കു ശേഷം’ എന്ന വലിയ ചോദ്യത്തിൽ നിന്ന് മോചിതരായി. അവരുടെ കളിയും മെച്ചപ്പെട്ടു. ക്ലബിനു വേണ്ടിയുള്ള 600–ാം മൽസരത്തിനാണ് റാമോസ് ഇന്ന് ഇറങ്ങുന്നത്. 2005ൽ ടീനേജറായിരിക്കെയാണ് റാമോസ് റയലിൽ ചേർന്നത്. അതിനു ശേഷം ക്ലബിനൊപ്പം നേടിയത് 20 ട്രോഫികൾ. പ്രാഥമികമായി ഒരു ഡിഫൻഡറാണെങ്കിൽ അന്തിമ നിമിഷങ്ങളിൽ നിർണായക ഗോളുകൾ നേടാനുള്ള മികവുകൾ കൊണ്ടും റാമോസ് ശ്രദ്ധിക്കപ്പെട്ടു.