ADVERTISEMENT

പാരിസ്∙ ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസവും യുവേഫ മുൻ പ്രസിഡന്റുമായ മിഷേൽ പ്ലാറ്റിനി അറസ്റ്റിൽ. 2022 ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചതിൽ സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് അറസ്റ്റ്. 2018, 2022 ലോകകപ്പ് വേദികൾ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കുന്ന ഫ്രഞ്ച് പൊലീസിലെ അഴിമതി വിരുദ്ധ വിഭാഗമാണ് അറുപത്തിമൂന്നുകാരനായ പ്ലാറ്റിനിയെ അറസ്റ്റ് ചെയ്തത്. പാരിസിൽവച്ചാണ് അറസ്റ്റ് നടന്നതെന്നാണ് വിവരം. സാമ്പത്തിക കുറ്റകൃത്യങ്ങളെത്തുടർന്ന് പ്ലാറ്റിനി ഫിഫയിൽനിന്നു വിലക്കിലായിരുന്നു. വിലക്കിന്റെ കാലാവധി 2020 മാർച്ചിൽ അവസാനിക്കാനിരിക്കെയാണ് അറസ്റ്റ്.

ഫിഫ മുൻ പ്രസിഡന്റ് സെപ് ബ്ലാറ്ററു ഇതേ സംഭവത്തിൽ ആരോപണവിധേയനാണ്. പ്ലാറ്റിനിക്കൊപ്പം ബ്ലാറ്ററിനെയും ഫിഫയിൽനിന്ന് വിലക്കിയിരുന്നു. 2010ൽ യുഎസ്എ, ഓസ്ട്രേലിയ, ദക്ഷിണകൊറിയ, ജപ്പാൻ തുടങ്ങിയ വമ്പൻമാരെ മറികടന്നാണ് ഖത്തർ 2022 ലോകകപ്പിന്റെ ആതിഥേയരായത്.‌ ലോകകപ്പ് വേദി തീരുമാനിച്ചതുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയർന്നതോടെ ഫിഫ അന്വേഷണം പ്രഖ്യാപിച്ചു. രണ്ടു വർഷത്തിനുശേഷം ക്രമക്കേടു നടന്നിട്ടില്ലെന്ന് വ്യക്തമാക്കി അന്വേഷണം അവസാനിപ്പിച്ചു.

ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ചതുമായി ബന്ധപ്പെട്ട ആരോപണത്തിൽ അന്വേഷണസംഘം പ്ലാറ്റിനിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെയായിരുന്നു അറസ്റ്റ്.

2007 ജനുവരി മുതൽ 2015 വരെ യുവേഫ പ്രസിഡന്റായിരുന്നു പ്ലാറ്റിനി. ഇതിനിടെയാണ് 2022 ലോകകപ്പു വേദി നിർണയവുമായി ബന്ധപ്പെട്ട് ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററിനൊപ്പം സാമ്പത്തിക ക്രമക്കേടിൽ ആരോപണ വിധേയനാകുന്നത്. ബ്ലാറ്ററുടെ അനുമതിയോടെ 2011ൽ ഫിഫയിൽനിന്നു പ്ലാറ്റിനിക്ക് 20 ലക്ഷം സ്വിസ് ഫ്രാങ്ക് (ഏകദേശം 13.35 കോടി രൂപ) കൈമാറിയതിലെ ക്രമക്കേടുകളാണ് ഇരുവരുടെയും പുറത്താകലിലും ഇപ്പോൾ പ്ലാറ്റിനിയുടെ അറസ്റ്റിലേക്കും കാര്യങ്ങളെത്തിച്ചത്.

യൂറോപ്യൻ ഫുട്ബോൾ സംഘടനയായ യുവേഫയുടെ അമരത്ത് ഭരണപാടവം കൊണ്ടു തിളങ്ങിയ പ്ലാറ്റിനി, സെപ് ബ്ലാറ്റർക്കുശേഷം ഫിഫയുടെ അമരക്കാരനാകുമെന്നു കരുതുമ്പോഴാണ് ഫിഫ അഴിമതി വിവാദത്തിൽ കുരുങ്ങിയത്. നീണ്ട അന്വേഷണത്തിനൊടുവിൽ 2015 ഫ്രെബ്രുവരിയിൽ ഫിഫ എതിക്സ് കമ്മിറ്റി പ്ലാറ്റിനിക്കും ബ്ലാറ്റർക്കും എട്ടു വർഷത്തെ വിലക്ക് ഏർപ്പെടുത്തി. ഇതു പിന്നീട് ആറു വർഷമായും അതിനുശേഷം നാലു വർഷമായും ലഘൂകരിച്ചു. ഇതിനിടെ 2016 മേയിൽ അദ്ദേഹം യുവേഫ പ്രസിഡന്റ് സ്ഥാനം രാജിവച്ചു.

∙ കാലിൽ ബുദ്ധിയുള്ള കളിക്കാരൻ

‘കാലിൽ തലച്ചോറുളള ഫുട്‌ബോളർ’ എന്ന പേരു നേടിയ താരമായിരുന്നു മിഷേൽ ഫ്രാൻകോ പ്ലാറ്റിനി. 1980കളിലെ ഏറ്റവും മികച്ച മിഡ്‌ഫീൽഡർ. കളിക്കാരൻ, പരിശീലകൻ, സംഘാടകൻ എന്നീ നിലകളിൽ രാജ്യാന്തര ഫുട്‌ബോളിൽ നിറഞ്ഞുനിന്നു. ഫിഫയുടെ ഉപദേശകനായും പ്രവർത്തിച്ചു. 1976 ഒളിംപിക്സ്, 1978, 1982, 1986 ലോകകപ്പുകളിൽ കളിച്ചു. 1998ൽ ലോകകപ്പ് ഫ്രാൻസിൽ നടന്നപ്പോൾ സംഘാടകസമിതിയുടെ കോ ചെയർമാൻ സ്‌ഥാനവും പ്ലാറ്റിനിയാണു വഹിച്ചത്.

ഇറ്റലിയിൽനിന്നു ഫ്രാൻസിലേക്കു കുടിയേറിയ കുടുംബത്തിൽ 1955 ജൂൺ 21നാണു പ്ലാറ്റിനി ജനിച്ചത്. പിതാവ് ആൽഡോയിൽനിന്നു ഫുട്ബോളിന്റെ ബാലപാഠങ്ങൾ പഠിച്ചു. നാൻസി ലൊറെയ്ൻ എന്ന ക്ലബിന്റെ ഡയറക്ടറായ ആൽഡോ, മകനെ മികച്ചൊരു യുവതാരമാക്കി. നാൻസിയിലൂടെ വളർന്ന മകനെ ഫ്രീകിക്ക് വിദഗ്ദനാക്കിയതു പിതാവാണെന്നു പറയാം. 1976ൽ ഫ്രാൻസിന്റെ ജഴ്സി പ്ലാറ്റിനിയെ തേടിയെത്തി.

ഫ്രഞ്ച് ഫുട്ബോളിനൊപ്പം പ്ലാറ്റിനിയും വളർന്നു. മൂന്നു തവണ യൂറോപ്യൻ ഫുട്‌ബോളർ ഓഫ് ദ് ഇയർ ബഹുമതി നേടി. 1984ൽ ഫ്രാൻസിനെ യൂറോപ്യൻ ചാംപ്യൻമാരാക്കി. അക്കുറി ഒൻപത്ഗോളുകൾ നേടി ടൂർണമെന്റിലെ ടോപ് സ്‌കോററും മികച്ച താരവുമായി. 1986 ലോകകപ്പിൽ ഫ്രാൻസിനു മൂന്നാം സ്‌ഥാനം നേടിക്കൊടുത്തു. 1976–87 കാലത്ത് 72 കളികളിൽ ഫ്രാൻസിന്റെ ജഴ്‌സിയണിഞ്ഞ പ്ലാറ്റിനി 41 ഗോളുകൾ നേടി. 1987ൽ വിരമിച്ചെങ്കിലും കുവൈറ്റിലെ അമീറിന്റെ അഭ്യർഥനയെത്തുടർന്ന് 1988ൽ കുവൈറ്റിനുവേണ്ടി ഒരു മൽസരത്തിൽ കളിച്ചു.

നാൻസിയെക്കൂടാതെ സെന്റ് എറ്റീയേൻ, യുവന്റ്സ് എന്നീ ക്ലബുകൾക്കുവേണ്ടിയും പ്ലാറ്റിനി പന്തടിച്ചു. ഇറ്റാലിയൻ ലീഗാണു പ്ലാറ്റിനിയെ വാർത്തെടുത്ത മൂശ എന്നു പറയാം. അതേസമയം, ഫുട്ബോൾ മൈതാനത്തു മികച്ച നേട്ടങ്ങൾ കൊയ്ത പ്ലാറ്റിനിക്കു പക്ഷേ, ടീമിനു ലോകകപ്പ് സമ്മാനിക്കാനായില്ല എന്നത് ഇന്നും സ്വകാര്യ ദു:ഖമായി അവശേഷിക്കുന്നു.

English Summary: Former UEFA president Michel Platini has been detained by police in France as part of an investigation into the decision to award the 2022 World Cup to Qatar.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com