ഫിഫ ദ് ബെസ്റ്റ്: വോട്ടിങ് തിരിമറി വാദം ദുർബലപ്പെടുന്നു
Mail This Article
സൂറിക്∙ ഫിഫ ദ് ബെസ്റ്റ് പുരസ്കാരം ലയണൽ മെസ്സിക്കു നൽകാൻ വോട്ടിങ്ങിൽ വ്യാപക തിരിമറി നടത്തിയെന്ന വാദം ദുർബലപ്പെടുന്നു. വോട്ടു ചെയ്തതു മെസ്സിക്ക് അല്ലെങ്കിലും, ഫിഫ രേഖകളിൽ തന്റെ വോട്ട് മെസ്സിക്കാണു രേഖപ്പെടുത്തിയിരിക്കുന്നത് എന്നുമുള്ള നിക്കരാഗ്വ താരം യുവാൻ ബാരിയയുടെ വാദം പൊളിഞ്ഞു. നിക്കരാഗ്വ പുതിയ ക്യാപ്റ്റൻ മാനുവൽ റോസാസാണു ബാരിയയ്ക്കു പകരം വോട്ടു ചെയ്തത് എന്നു നിക്കരാഗ്വ ഫുട്ബോൾ അസോസിയേഷൻ സ്ഥിരീകരിച്ചു.
ബാലറ്റ് പേപ്പറിൽ ബാരിയയുടെ പേരും ഒപ്പും തെറ്റായി ഉപയോഗിച്ചതാണു വിഷയമായതെന്നും സംഭവത്തിന് ഉത്തരവാദിയായ ജീവനക്കാരനെ പിരിച്ചുവിട്ടെന്നും നിക്കരാഗ്വ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. വോട്ടിങ്ങിൽ ക്രമക്കേടു നടന്നെന്ന വാദം ഫിഫയും തള്ളി. ഫിഫ രേഖകളിൽ മെസ്സിക്കായി തന്റെ വോട്ടു തെറ്റായി രേഖപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി സുഡാൻ പരിശീലകൻ സ്ദ്രാവ്കോ ലോഗരൂസിച്ചും രംഗത്തെത്തിയിരുന്നു. ഹോളണ്ട് താരം വിർജിൽ വാൻ ദെയ്ക്കിനെ പിന്തള്ളിയാണ് ഈ വർഷത്തെ ഏറ്റവും മികച്ച ഫുട്ബോളർക്കുള്ള പുരസ്കാരം മെസ്സി സ്വന്തമാക്കിയത്.