ബ്രസീലിയൻ ഫുട്ബോളിന് പുതിയ മിശിഹാ
Mail This Article
ബ്രസീലിയൻ ഫുട്ബോൾ ക്ലബ് ഫ്ലെമെങ്കോയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ ‘ദൈവികമായ’ ഇടപെടൽ അനിവാര്യമായിരുന്നു. ജോർജി ജിസ്യൂസ് എന്ന പോർച്ചുഗീസുകാരൻ പരിശീലകനിലൂടെ അതു യാഥാർഥ്യമായി.
1980കളിൽ ബ്രസീലിയൻ ഫുട്ബോളിൽ ഏറ്റവും താരപ്പകിട്ടുണ്ടായിരുന്ന ഫ്ലെമെങ്കോ ഇപ്പോൾ പന്തു തട്ടുന്നതു സുവർണ കാലത്തെ അനുസ്മരിക്കും വിധം. യൂറോപ്യൻ ഫുട്ബോളിന്റെ ആക്രമണോത്സുകത ബ്രസീലിലേക്കും ആവാഹിച്ചെടുത്തിരിക്കുകയാണ് ജിസ്യൂസ്.
15 മത്സരങ്ങൾ നീണ്ട അപരാജിത സീസണിൽ ബ്രസീലിന്റെ ഒന്നാം ഡിവിഷൻ ഫുട്ബോൾ ലീഗിൽ തലപ്പത്താണു ഫ്ലെമെങ്കോ. ബുധനാഴ്ച നടക്കുന്ന രണ്ടാം പാദ സെമിയിൽ ഗ്രെമിയോയെ കീഴടക്കാനായാൽ 1981നു ശേഷം ആദ്യമായി ഫ്ലെമെങ്കോ കോപ്പ ലിബർട്ടഡോറെസ് (ലാറ്റിൻ അമേരിക്കൻ ചാംപ്യൻസ് ലീഗിനു തുല്യമായ ടൂർണമെന്റ്) ഫൈനലിനും യോഗ്യത നേടും. ആദ്യ പാദ സെമി 1–1 സമനിലയായിരുന്നു.
മത്സരത്തിന്റെ ഭൂരിഭാഗം സമയവും പന്തു കൈവശം വയ്ക്കുന്ന ഹൈ പ്രസിങ് ഗെയിമാണു ജിസ്യൂസിന്റെ ശൈലി. യൂറോപ്യൻ ഫുട്ബോളിനോടു ചേർന്നു നിൽക്കുന്ന ജിസ്യൂസിന്റെ ശൈലിക്കു ബ്രസീലിൽ വൻ സ്വീകാര്യതയാണു ലഭിക്കുന്നത്.