ADVERTISEMENT

കോഴിക്കോട് ∙ കളിമറന്ന ആന്ധ്രയെ അഞ്ചു ഗോളിൽ മുക്കി സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടിൽ കേരളത്തിന് ആഘോഷത്തുടക്കം. വയനാട്ടിൽ നിന്നുള്ള 19കാരൻ എമിൽ ബെന്നി ഇരട്ടഗോളുമായി വരവറിയിച്ച മൽസരത്തിൽ വിപിൻ തോമസ്, ലിയോൺ അഗസ്റ്റിൻ, എൻ.ഷിഹാദ് എന്നിവർ ചേർന്ന് ഗോൾ പട്ടിക തികച്ചു (5–0). ആക്രമണ ഫുട്ബോളിനു സാക്ഷ്യമായി വീഴാതെപോയ അര ഡസൻ ഗോളുകൾ വേറെ.

കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയം നിറഞ്ഞ ആരാധകരുടെ ആരവത്തിനൊപ്പമായിരുന്നു കേരളത്തിന്റെ ഓരോ നീക്കവും. മൽസരത്തിൽ മിക്കനേരവും പന്ത് ആന്ധ്ര ബോക്സിൽ ചുറ്റിത്തിരിഞ്ഞു. 10 കോർണർ കിക്ക് വഴങ്ങി ആന്ധ്ര പ്രതിരോധം ആവുംവിധം ചെറുത്തു, പന്തിനായി പറന്ന് ഗോൾകീപ്പർ കൊപ്പിസെട്ടി അജയ്കുമാർ തളർന്നു. മറുവശത്ത് കേരള ക്രോസ്ബാറിനു കീഴിൽ ക്യാപ്റ്റൻ വി. മിഥുൻ മുഴുവൻ സമയവും ഗോൾകീപ്പറുടെ ‘ഏകാന്തത’ അനുഭവിച്ചു. മിഥുനെ പരീക്ഷിക്കാനായി പോലും ഒരു ഷോട്ട് തൊടുക്കാൻ ആന്ധ്ര ആക്രമണനിരയ്ക്കായില്ല.

കോർണർ കിക്കിൽനിന്ന് പി.വി വിഷ്ണുവിന്റെ കരുത്തുറ്റ ഹെഡറോടെയാണ് കേരളം ആക്രമണം തുടങ്ങിയത്. മികച്ച ശ്രമമായിരുന്നെങ്കിലും നേരിയ വ്യത്യാസത്തിൽ ക്രോസ് ബാറിനു മുകളിലൂടെ പറന്നു. ‘കാത്തുവച്ച തുറുപ്പുചീട്ട്’ എന്ന് കോച്ച് ബിനോ ജോർജ് വിശേഷിപ്പിച്ച എമിൽ ബെന്നി 37–ാം മിനിറ്റിൽ വിഷ്ണുവിനു പകരമെത്തി. 45–ാം മിനിറ്റിൽ ലിയോൺ അഗസ്റ്റിന്റെ കോർണറിൽനിന്ന് വിബിൻ തോമസിന്റെ തകർപ്പൻ ഹെഡർ ഗോൾ. തൊട്ടുപിന്നാലെ ആന്ധ്ര ബോക്സിൽ വെട്ടിച്ചു മുന്നേറിയ ലിയോണിനെ വീഴ്ത്തിയതിന് പെനാൽറ്റി. കിക്കെടുത്ത ലിയോൺ പരിഭ്രമമൊന്നും കൂടാതെ ഫിനിഷ് ചെയ്തു (2–0).

53–ാം മിനിറ്റിൽ ആന്ധ്ര പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് എം.എസ് ജിതിന്റെ പാസ്. ബോക്സിൽ മനോഹരമായി വെട്ടിച്ച് എമിൽ ബെന്നി ലക്ഷ്യം കണ്ടു (3–0). നാലു മിനിറ്റിനകം ഗോൾമുഖത്തേക്ക് പറന്നിറങ്ങിയ ക്രോസും തൊട്ടുപിന്നാലെ വിബിൻ തോമസിന്റെ ഹെഡറും ആന്ധ്ര ഗോളി കഷ്ടപ്പെട്ട് കുത്തിയകറ്റി. 63–ാം മിനിറ്റിൽ ആന്ധ്ര പ്രതിരോധത്തെ ഒന്നാകെ വെട്ടിച്ച് എമിൽ ബെന്നി തൊടുത്ത രണ്ടാം ഗോളിന് പ്രതിഭാ സ്പർശമേറെ. പിന്നാലെ എമിലിന്റെ തന്നെ അളന്നുമുറിച്ച ക്രോസ് തൊട്ടു കൊടുക്കാൻ ആളില്ലാതെപോയി. പകരക്കാരനായി ഇറങ്ങിയ ഷിഹാദിനായിരുന്നു അവസാനത്തെ ആണിയടിക്കാൻ നിയോഗം.

ഇഞ്ചുറി ടൈമിൽ സെക്കൻഡുകൾ ശേഷിക്കേ സ്ഥാനം തെറ്റിനിന്ന ഗോളിയെ കബളിപ്പിച്ച് ഷിഹാദിന്റെ ക്ലിനിക്കൽ ഫിനിഷ്. ഗ്രൂപ്പ് എയിൽ 9ന് കരുത്തരായ തമിഴ്നാടിനെതിരെയാണ് കേരളത്തിന്റെ അടുത്ത മൽസരം. ഗ്രൂപ്പ് ബിയിൽ ഇന്ന് കർണാടകയും പുതുച്ചേരിയും ഏറ്റുമുട്ടും.

സന്തോഷ് ട്രോഫിയെന്നാൽ കേരളത്തിന്റെ ലോകകപ്പാണ്. യോഗ്യതാ റൗണ്ടിൽ വെറും 2 മൽസരങ്ങളേയുള്ളൂ, ‘ഡു ഓർ ഡൈ’ സാഹചര്യമാണെന്ന് ടീമിനെ തുടക്കംമുതൽ ബോധ്യപ്പെടുത്തിയിരുന്നു. ആദ്യത്തെ 35 മിനിറ്റ് ഞങ്ങൾക്ക് ആന്ധ്രയുടെ സമ്മർദത്തെ അതിജീവിക്കാനുള്ള ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാൽ ആദ്യഗോൾ വീണതോടെ ടീം ഫോമിലായി. ആന്ധ്ര ജയിക്കാനായി കളിച്ചില്ല. പരമാവധി പ്രതിരോധിച്ച് കൗണ്ടർ അറ്റാക്കുകളിൽ മാത്രം ശ്രദ്ധിക്കുകയായിരുന്നു അവരുടെ ഗെയിം പ്ലാൻ. 4–4–1–1 ഫോർമേഷനിൽ കളി തുടങ്ങിയ അവർ പെട്ടെന്നുതന്നെ 4–5–1 എന്ന പ്രതിരോധ ഗെയിമിലേക്കു മാറി. ബസ് പാർക്കിങ് ശൈലിയിലാണ് നമ്മുടെ ആക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിച്ചത്. ആദ്യ പകുതിയിൽ 2 ഗോളിനു മുന്നിലായിരുന്നെങ്കിലും ആക്രമിച്ചു കളി തുടരാനാണ് കളിക്കാരോട് ഞാൻ നിർദേശിച്ചത്ബിനോ ജോർജ് (കേരള പരിശീലകൻ)

English Summary: Santhosh Trophy South Zone Qualification Round, Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com