ADVERTISEMENT

ലണ്ടൻ ∙ വിയർത്തെങ്കിലും ഒരു ഗോളിൽ വിജയത്തുടർച്ചയുമായി ലിവർപൂൾ, 80 മിനിറ്റും മുന്നിൽനിന്നിട്ട് അവസാന 10 മിനിറ്റിൽ ഇരട്ടഗോൾ വഴങ്ങി അപ്രതീക്ഷിത തോൽവി വഴങ്ങി ആർസനൽ, വെസ്റ്റ്ഹാമിനെതിരെ തോൽവിയുടെ നിരാശ മറന്ന് വിജയവഴിയിൽ തിരിച്ചെത്തിയ മാഞ്ചസ്റ്റർ സിറ്റി... സംഭവബഹുലമായ മത്സരങ്ങൾ കണ്ട ദിനത്തിൽ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ 13 പോയിന്റ് ലീഡ് വീണ്ടെടുത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നു. മാഞ്ചസ്റ്റർ സിറ്റി മൂന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, ചെൽസി നാലാം സ്ഥാനത്തും തുടരുന്നു.

എതിരില്ലാത്ത ഒരു ഗോളിന് വോൾവർഹാംപ്ടൺ വാൻഡറേഴ്സിനെയാണ് ലിവർപൂൾ തകർത്തത്. 42–ാം മിനിറ്റിൽ‌ സാദിയോ മാനെയാണ് ചെമ്പടയുടെ വിജയഗോൾ നേടിയത്. ആദം ലല്ലാനയുടെ പാസിൽനിന്നായിരുന്നു മാനെയുടെ ഗോൾ. വോൾവ്സ് താരങ്ങൾ ഹാൻഡ് ബോളിന് അപ്പീൽ ചെയ്തതിനെ തുടർന്ന് വാറിന്റെ സഹായത്തോടെയാണ് റഫറി ഗോൾ ഉറപ്പാക്കിയത്. തൊട്ടുപിന്നാലെ പെഡ്രോ നെറ്റോ വോൾവ്സിനായി ലക്ഷ്യം കണ്ടെങ്കിലും വിശദമായ പരിശോധനയിൽ ഓഫ്സൈഡ് തെളി‍ഞ്ഞതിനെ തുടർന്ന് റഫറി ഗോൾ അനുവദിച്ചില്ല. ഇതോടെ 19 മത്സരങ്ങളിൽനിന്ന് 55 പോയിന്റുമായി 13 പോയിന്റ് ലീഡോടെ ലിവർപൂൾ പുതുവർഷത്തിലേക്കു കടക്കും. ഇത്രയും മത്സരങ്ങളിൽനിന്ന് 30 പോയിന്റുള്ള വോൾവ്സ് ഏഴാം സ്ഥാനത്തു തുടരുന്നു.

മറ്റൊരു മത്സരത്തിൽ 13–ാം മിനിറ്റിൽ ഒരു ഗോളിനു മുന്നിലെത്തിയ ആർനസൽ അവസാന മിനിറ്റിലെ അബദ്ധങ്ങൾക്കിടെ രണ്ടു ഗോൾ വഴങ്ങിയാണ് സ്വന്തം മൈതാനത്തു ചെൽസിയോടു തോൽവി സമ്മതിച്ചത്. ആർസനലിന്റെ പുതിയ പരിശീലകൻ മൈക്കൽ ആർറ്റേറ്റയ്ക്കും ഇതോടെ ഹോം ഗ്രൗണ്ടിൽ തോൽവിയോടെ അരങ്ങേറ്റം. അട്ടിമറികൾ ഏറെക്കണ്ട ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ ഈ വാരാന്ത്യത്തിൽ ഏറ്റവും ഗംഭീരമായ തിരിച്ചുവരാണ് ഫ്രാങ്ക് ലാംപാർഡ് പരിശീലിപ്പിക്കുന്ന ചെൽസി നടത്തിയത് (2–1). 13–ാം മിനിറ്റിൽ പിയറി എമറിക് ഔബമെയാങ്ങിന്റെ ഗോളിൽ പീരങ്കിപ്പട ലീഡെടുത്തു.

എന്നാൽ, 83–ാം മിനിറ്റിൽ ആർസനൽ ഗോളി ബെർണ്ട് ലെനോയുടെ അബദ്ധത്തിൽനിന്ന് ജോർജിഞ്ഞോ ചെൽസിക്കു സമനില ഗോൾ നേടി. നാലു മിനിറ്റിനു ശേഷം ടാമി ഏബ്രഹാമിന്റെ ഗോളിൽ ലണ്ടൻ നഗരപ്പോരിൽ ചെൽസി വിജയമുറപ്പിച്ചു. 20 കളിയിൽ 35 പോയിന്റുള്ള ചെൽസി നാലാം സ്ഥാനത്താണ്; ആർസനൽ 20 കളിയി‍ൽ 24 പോയിന്റോടെ 12–ാം സ്ഥാനത്തും.

അതേസമയം, നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത രണ്ടു ഗോൾ ജയത്തോടെ വിജയവഴിയിൽ തിരിച്ചെത്തി. കഴിഞ്ഞ ദിവസം 2–0ന് ലീഡ് നേടിയ ശേഷം 3 ഗോളുകൾ തിരിച്ചുവാങ്ങി വോൾവർഹാംപ്ടൺ വാൻഡറേഴ്സിനോടു തോറ്റ മാഞ്ചസ്റ്റർ സിറ്റി, ഇക്കുറി ഷെഫീൽഡ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് കീഴടക്കിയത്. ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം സെർജിയോ അഗ്യൂറോ (52), കെവിൻ ഡിബ്രൂയ്നെ (82) എന്നിവരാണ് സിറ്റിക്കായി ലക്ഷ്യം കണ്ടത്. അഗ്യൂറോയുടെ ഗോളിൽ കലാശിച്ച സിറ്റി നീക്കത്തിനിടെ പന്തു തടയാനെത്തിയ ഷെഫീൽഡ് താരത്തെ റഫറി തടസ്സപ്പെടുത്തിയതായി പരിശീലകൻ ക്രിസ് വിൽഡർ ആരോപിച്ചു. തോറ്റെങ്കിലും 20 കളികളിൽനിന്ന് 29 പോയിന്റുമായി ഷെഫീൽഡ് എട്ടാം സ്ഥാനത്തുണ്ട്. വോൾവർഹാംപ്ടൺ വാൻഡറേഴ്സിനോടു തോറ്റതോടെ മാഞ്ചസ്റ്റർ സിറ്റക്ക് കിരീടം നിലനിർത്താമെന്ന പ്രതീക്ഷ ഇല്ലെന്ന് പരിശീലകൻ പെപ് ഗ്വാർഡിയോള തുറന്നു പറഞ്ഞിരുന്നു.

അതിനിടെ, ലെസ്റ്റർ സിറ്റിയോടു 2–1നു തോറ്റതിനു പിന്നാലെ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് വെസ്റ്റ് ഹാം യുണൈറ്റഡ് പരിശീലകൻ മാനുവൽ പെല്ലഗ്രിനിയെ പുറത്താക്കി. പകരം വെസ്റ്റ്ഹാം അവരുടെ മുൻ കോച്ച് ഡേവിഡ് മോയസിനെ നിയമിച്ചു. തരംതാഴ്ത്തൽ മേഖലയ്ക്ക് ഒരു സ്ഥാനം മാത്രം മുകളിലാണു ക്ലബ്ബിപ്പോൾ. 2017–18 സീസണിൽ സമാന സാഹചര്യത്തിൽ ആറുമാസ കരാറിൽ ക്ലബ്ബിന്റെ ചുമതലയേറ്റ് രക്ഷാപ്രവർത്തനം നടത്തിയ പാരമ്പര്യമുണ്ട് മോയസിന്.

English Summary: English Premier League 2019-20, Latest Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com