ADVERTISEMENT

തൃശൂർ ∙ സമയം നല്ലതോ ചീത്തയോ എന്നോർത്തു ജീവിച്ചയാളല്ല ധനരാജൻ. പക്ഷേ, ജീവിതത്തിന്റെ സമയം നിലച്ച് ധനരാജ് നിശ്ചലനായി കിടക്കുന്നതു കാണാൻ ഗുരു ടി.കെ. ചാത്തുണ്ണി പോയത് ചീത്ത സമയത്തെയോർത്തു കണ്ണ‍ുനീരൊഴുക്കിയാണ്. ഏതാനും വർഷം മുൻപു ധനരാജ് സ്നേഹത്തോടെ കെട്ടിക്കൊടുത്ത വാച്ച് ചാത്തുണ്ണിയുടെ ഇടതുകൈത്തണ്ടയിൽ അപ്പോഴും സമയമറിയിച്ചുകൊണ്ടിരുന്നു. ശിഷ്യനിരയിലെ ഏറ്റവും പ്രിയപ്പെട്ടവന് അന്ത്യാഞ്ജലിയർപ്പിച്ചു മടങ്ങുമ്പോൾ സ്വയം സമാധാനിക്കാൻ ചാത്തുണ്ണി പറഞ്ഞുകൊണ്ടിരുന്നു, ‘ജീവിതം നിലച്ചാലും ഓർമകൾ നിലയ്ക്കില്ലല്ലോ..’

കൊൽക്കത്ത ക്ലബ് മുഹമ്മദൻസിനായി ഡ്യുറൻഡ് കപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനെന്ന നിലയിൽ ധനരാജിനെ എല്ലാവരും ഓർമിക്കുമ്പോൾ ചാത്തുണ്ണിയുടെ മനസ്സിലുള്ളതു മറ്റൊരു ചിത്രമാണ്. ഓരോ തവണ കാണുമ്പോഴും കൊൽക്കത്ത ശൈലിയിൽ നിലത്തു മുട്ടുകുത്തിയിരുന്നു കാലിൽ തൊട്ടുതൊഴുത് അനുഗ്രഹം വാങ്ങുന്ന ശിഷ്യൻ. ചാത്തുണ്ണിയുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ, ‘ശിഷ്യർ കുറേപ്പേരുണ്ട്. പക്ഷേ, ഏറ്റവും പ്രിയപ്പെട്ടവൻ എന്ന സ്ഥാനത്തിന് ധനരാജിനു വെല്ലുവിളി ഉയർത്താൻ ആരും ഉണ്ടായിട്ടില്ല.’

ധനരാജനും ഡെൻസൺ ദേവദാസും വിവ കേരളയിൽ കളിക്കുന്ന കാലം. മോഹൻ ബഗാനു കിരീടം നേടിക്കൊടുത്ത പരിശീലകനെന്ന നിലയിൽ ടി.കെ. ചാത്തുണ്ണിയെ തേടി ദേശീയ ക്ലബുകളിൽ നിന്ന് ഓഫറുകൾ പ്രവഹിക്കുന്നു. ചിരാഗ് യ‍ുണൈറ്റഡിന്റെ മാനേജർ നവാബ്, ചാത്തുണ്ണിയെ തേടി ചാലക്കുടിയിലെ വീട്ടിലെത്തി. ഇനി കൊൽക്കത്തയ്ക്കൊരു മടക്കമില്ല, വയ്യെന്നു ചാത്തുണ്ണി. നിരാശനായി മടങ്ങാനൊരുങ്ങിയ നവാബിനോടു ചാത്തുണ്ണി പറഞ്ഞു, ‘ഞാൻ വരുന്നില്ലെന്നേ പറഞ്ഞുള്ളൂ. ഒന്നാന്തരം രണ്ടു കളിക്കാരെ തന്നുവിടാം. നിങ്ങൾക്കു മുതൽക്കൂട്ടാകം.’

അന്നു രാത്രി തന്നെ ചാത്തുണ്ണി പാലക്കാട്ടേക്കു വണ്ടികയറി. ധനരാജിനെ കയ്യോടെ പിടികൂടി കാര്യം പറഞ്ഞു. പിറ്റേന്ന് ഡെൻസൺ ദേവദാസിനോടും. ഒരാഴ്ചയ്ക്കുള്ളിൽ ഇരുവരും ചിരാഗിനായി കരാറൊപ്പിട്ടു. ധനരാജിന്റെ കരിയർ അടിമുടി മാറിയത് ആ ഒറ്റ ഒപ്പോടെയാണ്. പിന്നീട് ഈസ്റ്റ് ബംഗാളിലും മോഹൻ ബഗാനിലും മുഹമ്മദൻസിലുമൊക്കെയായി കത്തിക്കയറി. അപ്പോഴൊക്കെയും അവസരം കിട്ടുമ്പോഴെല്ലാം ഗുര‍ുവിനെ കാണാനെത്തും. കാലിൽ തൊട്ടു നമസ്കരിക്കും.

dhanarajan-chathunni-2

കഴി‍ഞ്ഞയിടെ, മോഹൻ ബഗാന്റെ ആദ്യ കിരീട നേട്ടത്തിന് 100 വർഷം തികഞ്ഞവേളയിൽ ചാത്തുണ്ണിയെ ആദരിക്കാൻ കൊൽക്കത്തയിലേക്കു ക്ഷണിച്ചിരുന്നു. പരിപാടി കഴിഞ്ഞു മടങ്ങാൻ ഹോട്ടൽ മുറിയിലെത്തിയപ്പോൾ പിന്നാലെ ദാ വരുന്നു, ധനരാജ്. പോക്കറ്റിൽ കരുതിയ പുത്തൻ വാച്ചെടുത്ത് ഗുരുവിന്റെ കയ്യിൽ കെട്ടിയശേഷം വീണ്ടും കാലിൽ തൊട്ടുതൊഴുതു. പ്രിയശിഷ്യനെ അവസാനമായി കാണാൻ പോയപ്പോൾ ചാത്തുണ്ണി കയ്യിലണിഞ്ഞത് അതേ വാച്ചാണ്. നിലയ്ക്കാത്ത ഓർമകളുമായി ആ വാച്ചിലെ സൂചി തിരിഞ്ഞുകൊണ്ടിരിക്കുന്നു...

English Summary: Football Coach T.K. Chathunni Remembers R.Dhanarajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com