ADVERTISEMENT

പാരിസ് ∙ മാഞ്ചസ്റ്റർ സിറ്റിയുടെ പോരാട്ടം യുവേഫയോടാണ്. കഴിഞ്ഞ ദിവസം യുവേഫ സിറ്റിയെ ചാംപ്യൻസ്‍ലീഗിൽ നിന്ന് രണ്ടു വർഷത്തേക്ക് വിലക്കിയതോടെ ക്ലബ്ബിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. യുവേഫയുടെ നടപടിക്ക് സിറ്റിക്ക് നൽകാവുന്ന ഏറ്റവും നല്ല മറുപടി ഒന്നേയുള്ളൂ– ഇത്തവണ ചാംപ്യൻസ് ലീഗ് നേടുക!

എന്നാൽ കിരീടത്തിലേക്കുള്ള വഴിയിൽ സിറ്റിക്കുള്ള ആദ്യ കടമ്പ സിനദിൻ സിദാന്റെ റയൽ മഡ്രിഡാണ്. തപ്പിത്തടഞ്ഞാണ് റയൽ സീസൺ തുടങ്ങിയതെങ്കിലും പിന്നീട് കളി ട്രാക്കിലായി. കഴിഞ്ഞ വർഷം കൈവിട്ട ചാംപ്യൻസ് ലീഗ് കിരീടം തിരിച്ചുപിടിക്കാൻ തന്നെയായിരിക്കും റയൽ ഇറങ്ങുന്നത്. രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷം യുവേഫ ചാംപ്യൻസ്‍ ലീഗ് ഫുട്ബോളിൽ വീണ്ടും പന്തുരുളുമ്പോൾ സിറ്റി–റയൽ മത്സരം പോലെ പ്രീക്വാർട്ടറിൽ ചില ഉശിരൻ പോരുകൾ നടക്കാനിരിക്കുന്നു. ഈയാഴ്ചയും അടുത്തയാഴ്ചയുമായിട്ടാണ് ആദ്യപാദ മത്സരങ്ങൾ.

ക്ലോപ്പ്–സിമിയോണി
ലിവർപൂൾ–അത്‌ലറ്റിക്കോ മഡ്രിഡ് (ചൊവ്വാഴ്ച രാത്രി 1.30)
ഇളകിവരുന്ന കടന്നൽക്കൂട്ടം പോലെയാണ് യൂർഗൻ ക്ലോപ്പിന്റെ ലിവർപൂൾ. എതിർടീമിന്റെ പ്രതിരോധത്തെ പാറിനടന്ന് ഓടിച്ചിട്ട് കുത്തും. സാദിയോ മാനെ, മുഹമ്മദ് സലാ, റോബർട്ടോ ഫിർമിനോ എന്നിവർ നയിക്കുന്ന ലിവർപൂളിന്റെ ആക്രമണ നിരയെ തളയ്ക്കാൻ പ്രതിരോധ ഫുട്ബോളിന്റെ സർവപാഠങ്ങളും അറിയാവുന്ന ഡിയേഗോ സിമിയോണിയുടെ അത്‍ലറ്റിക്കോ പോലും വിയർക്കുമെന്നുറപ്പ്. ചാംപ്യൻസ്‍ലീഗിലെ മികച്ച റെക്കോർഡിന്റെ ആത്മവിശ്വാസത്തിലാവും സിമിയോണി. എന്നാൽ കിരീടം നിലനിർത്താൻ മോഹിക്കുന്ന ലിവർപൂളിനെ തടയാൻ അതു മാത്രം മതിയാവില്ല.

ഹാലൻഡ്–എംബപ്പെ
ഡോർട്ട്മുണ്ട്–പിഎസ്ജി (ചൊവ്വ രാത്രി 1.30)
യൂറോപ്പിൽ ഗോളടിമേളം നടത്തുന്ന രണ്ട് കളിക്കാർ നേർക്കുനേർ വരുന്ന മത്സരമാണ് ഡോർട്ട്മുണ്ട്–പിഎസ്ജി. എർലിങ് ഹാലൻഡ് എന്ന പത്തൊമ്പതുകാരൻ നോർവീജിയൻ താരം ജനുവരിയിലാണ് ബൊറൂസിയ ഡോർട്ട്മുണ്ടിലെത്തിയത്. അതിനു മുൻപ് കളിച്ച സാൽസ്ബർഗിനു വേണ്ടി ചാംപ്യൻസ്‍ലീഗിൽ അഞ്ച് കളിയിൽ നിന്ന് എട്ടു ഗോളുകളാണ് ഹാലൻഡ് അടിച്ചുകൂട്ടിയത്. മറുഭാഗത്ത് അഞ്ച് ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് എംബപ്പെയുടെ പേരിലുള്ളത്. ഇരു ടീമുകളുടെയും പ്രതിരോധനിര അധ്വാനിക്കേണ്ടി വരുമെന്നുറപ്പ്. നെയ്മർ പരുക്കേറ്റ് ആദ്യ പാദത്തിൽ കളിക്കാത്തത് പിഎസ്ജിക്ക് തിരിച്ചടിയാണ്.

മൗറീഞ്ഞോ വരുന്നു
ടോട്ടനം–ലൈപ്സിഷ് (ബുധനാഴ്ച രാത്രി 1.30)
ചാംപ്യൻസ്‍ലീഗ് ചരിത്രത്തിലെ ഏറ്റവും അമ്പരപ്പിക്കുന്ന കിരീടവിജയം നേടിയ പരിശീലകനാണ് ഹോസെ മൗറീഞ്ഞോ. 2003ൽ എഫ്സി പോർട്ടോയ്ക്കൊപ്പം. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ടോട്ടനത്തെ ഈ വർഷത്ത ചാംപ്യൻമാരാക്കാൻ മൗറീഞ്ഞോയ്ക്ക് ആദ്യം കടക്കേണ്ടത് ജർമൻ ബുന്ദസ്‍ലിഗയിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ആർബി ലൈപ്സിഷിനെയാണ്. യുവതാരങ്ങളുടെ കരുത്തിൽ ജർമൻ ബുന്ദസ്‍ലിഗയിൽ രണ്ടാം സ്ഥാനത്താണ് ലൈപ്സിഷ്. കുതിപ്പിനു ചുക്കാൻ പിടിക്കുന്നത് മുപ്പത്തിരണ്ടുകാരൻ പരിശീലകൻ ജൂലിയൻ നഗൽസ്മാനും. മൗറീഞ്ഞോയുടെ പരിചയസമ്പത്തും നഗൽസ്മാന്റെ ചോരത്തിളപ്പും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ആര് ജയിക്കുമെന്ന് കാത്തിരുന്നു കാണണം.

ഓർമയുണ്ട് 2012
ചെൽസി–ബയൺ മ്യൂണിക്ക് (25നു രാത്രി 1.30)
ഒടുവിൽ ബയൺ കാത്തിരുന്ന അവസരം വന്നെത്തുകയാണ്. 2012ലെ യുവേഫ ചാംപ്യൻസ്‍ലീഗ് ഫൈനലിൽ പെനൽറ്റി ഷൂട്ടൗട്ടിൽ ചെൽസിയോട് തോറ്റ് കിരീടം നഷ്ടപ്പെട്ടതിന്റെ കണക്ക് തീർക്കാൻ ബയണിറങ്ങുമ്പോൾ അന്ന് ചെൽസിക്കൊപ്പം കിരീടമുയർത്തിയ ഫ്രാങ്ക് ലാംപാർഡ് ഇന്ന് പരിശീലകന്റെ റോളിലുണ്ട്. അന്ന് ബയണിനു വേണ്ടി കളിച്ച തോമസ് മുള്ളറും മാനുവൽ ന്യൂയറുമെല്ലാം വാശിയോടെ കളത്തിലിറങ്ങുമ്പോൾ ചെൽസി ഇറക്കുന്നത് അവരുടെ തന്നെ അക്കാദമിയിൽ വിരിഞ്ഞ ടാമി ഏബ്രഹാം, മേസൺ മൗണ്ട് തുടങ്ങിയ യുവതാരങ്ങളെ. ഗ്രൂപ്പ് ഘട്ടത്തിൽ അയാക്സിനെ പിന്തള്ളിയാണ് ചെൽസി മുന്നേറിയത്.

സെറ്റാകുമോ?
നാപ്പോളി–ബാർസിലോന (25നു രാത്രി 1.30)
ഇറ്റലിയിലെ റോബിൻഹുഡാണ് നാപ്പോളി. വമ്പൻ ക്ലബ്ബുകൾക്കെതിരെ ജയിച്ചു പോയിന്റ് നേടും; ചെറുടീമുകൾക്കെതിരെ തോറ്റ് പോയിന്റ് ദാനം ചെയ്യും! ഇതു തന്നെയാണ് ബാർസയെ ഭയപ്പെടുത്തുക. ഗ്രൂപ്പ് റൗണ്ടിൽ ലിവർപൂളിനെതിരെ ഒരു ജയവും ഒരു സമനിലയും നേടിയവരാണ് നാപ്പോളി. മെസ്സിയെ പൂട്ടിയാൽ ബാർസയെ തോൽപിക്കാമെന്ന അവസ്ഥയെ എങ്ങനെ പുതിയ പരിശീലകൻ ക്വികെ സെറ്റിയെൻ മറികടക്കുമെന്ന് കാത്തിരുന്നു കാണണം. വിശ്വസ്തനായ സ്ട്രൈക്കർ ലൂയി സ്വാരെസിന്റെ പരുക്കാണ് ബാർസയെ വലയ്ക്കുന്ന മറ്റൊരു സംഗതി. 26ന് രാത്രി 1.30നാണ് റയൽ–സിറ്റി മത്സരം. അറ്റലാന്റ–വലെൻസിയ, യുവെന്റസ്–ലിയോൺ എന്നിവയാണ് മറ്റു മത്സരങ്ങൾ.

English Summary: champions-league-pre-quarter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com