ADVERTISEMENT

ലണ്ടൻ∙ എഫ്എ കപ്പിൽ വമ്പൻമാരുടെ പതനം തുടരുന്നു. ലിവർപൂളിനു പിന്നാലെ നോർവിച്ച് സിറ്റിയോട് തോറ്റ് ടോട്ടനം ഹോട്സ്പറും പുറത്തായി. പെനൽറ്റി ഷൂട്ടൗട്ടിലാണ് നോർവിച്ച് സിറ്റി ടോട്ടനത്തെ തകർത്ത് ക്വാർട്ടറിലേക്കു മുന്നേറിയത്. മുഴുവൻ സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചു. എക്സ്ട്രാ ടൈമിലും സമനിലപ്പൂട്ടു പൊളിക്കാനാകാതെ പോയതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്. 3–2ന് ടോട്ടനത്തെ വീഴ്ത്തി നോർവിച്ച് സിറ്റി ക്വാർട്ടറിലേക്കു മുന്നേറി. 28 വർഷത്തിനിടെ ആദ്യമായാണ് നോർവിച്ച് സിറ്റി എഫ്എ കപ്പ് ക്വാർട്ടറിൽ കടക്കുന്നത്. മറ്റു മത്സരങ്ങളിൽ ഷെഫീൽഡ് വെനസ്ഡെയെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റിയും ബിർമിങ്ങാമിനെ തോൽപ്പിച്ച് ലെസ്റ്റർ സിറ്റിയും ക്വാർട്ടറിലെത്തി. ഏകപക്ഷീയമായ ഓരോ ഗോളിനാണ് ഇരു ടീമുകളുടെയും വിജയം.

മാർച്ച് 21, 22 തീയതികളിലായി നടക്കുന്ന ക്വാർട്ട പോരാട്ടങ്ങളിൽ നിലവിലെ ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ന്യൂകാസിൽ യുണൈറ്റഡാണ് എതിരാളികൾ. ന്യൂകാസിലിന്റെ തട്ടകത്തിലാണ് മത്സരം. മാർച്ച് 21ന് സ്വന്തം തട്ടകത്തിൽ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ കരുത്തരായ ചെൽസിയാണ് ലെസ്റ്ററിന് എതിരാളികൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് – ഡെർബി മത്സരവിജയികളാണ് നോർവിച്ചിന്റെ എതിരാളികൾ. നാലാം ക്വാർട്ടറിൽ ഷെഫീൽഡ് യുണൈറ്റഡും ആർസനലും ഏറ്റുമുട്ടും.

∙ നോർവിച്ചിന് ക്രുൾ രക്ഷകൻ

മുഴുവൻ സമയത്തും എക്സ്ട്രാ ടൈമിലും ഓരോ ഗോളടിച്ച് സമനില പാലിച്ച ടോട്ടനം–നോർവിച്ച് മത്സരത്തിൽ, നോർവിച്ച് ഗോൾകീപ്പർ ടിം ക്രൂള്‍ പെനൽറ്റി ഷൂട്ടൗട്ടിൽ പുറത്തെടുത്ത മിന്നുന്ന പ്രകടനമാണ് നിർണായകമായത്. ബൽജിയം താരം യാൻ വെർട്ടോംഗൻ 13–ാം മിനിറ്റിൽ നേടിയ ഗോളിൽ ടോട്ടനമാണ് മത്സരത്തിൽ ആദ്യം ലീഡെടുത്തത്. ടോട്ടനത്തിന്റെ വല കാത്ത മൈക്കൽ വോം മിന്നുന്ന സേവുകളുമായി കളംനിറ‍ഞ്ഞെങ്കിലും 78–ാം മിനിറ്റിൽ ജോസിപ് ഡെർമിക് നേടിയ ഗോളിൽ നോർവിച്ച് സമനില പിടിച്ചു.

എക്സ്ട്രാ ടൈമിലും സമനില തുടർന്നതോടെ മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക്. നോർവിച്ചിനായി ആദ്യ കിക്കെടുത്ത കെന്നി മക്‌ലീന്റെ ഷോട്ട് മൈക്കൽ വോം തടുത്തതോടെ ടോട്ടനം അനായാസ ജയം സ്വപ്നം കണ്ടതാണ്. എന്നാൽ, ട്രോയ് പാരറ്റ്, ജെഡ്സൻ ഫെർണാണ്ടസ് എന്നീ ടോട്ടനം താരങ്ങളുടെ ഷോട്ട് ക്രുൾ തട്ടിയകറ്റിയപ്പോൾ, എറിക് ലമേലയുടെ ഷോട്ട് ക്രോസ് ബാറിലിടിച്ചു തെറിച്ചു. ഒടുവിൽ 3–2ന് നോർവിച്ചിന് ജയവും ക്വാർട്ടർ ബർത്തും സ്വന്തം.

∙ സിറ്റിക്ക് അഗ്യൂറോ രക്ഷകൻ

അസാമാന്യ പോരാട്ടവീര്യവുമായി കളംപിടിച്ച ഷെഫീൽഡ് വെനസ്ഡെയെ എതിരില്ലാത്ത ഒരുഗോളിന് തകർത്താണ് കരുത്തരായ മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിലെത്തിയത്. ഗോളൊഴിഞ്ഞ ആദ്യപകുതിക്കുശേഷം 53–ാം മിനിറ്റിൽ സൂപ്പർതാരം സെർജിയോ അഗ്യൂറോയാണ് സിറ്റിയുടെ വിജയഗോൾ നേടിയത്. ഷെഫീൽഡ് വെനസ്ഡേയുടെ പ്രതിരോധ ഫുട്ബോളിൽത്തട്ടി പലകുറി നിരാശപ്പെട്ട സിറ്റിക്കായി തകർപ്പൻ ഇടംകാൽ ഷോട്ടിലൂടെയാണ് അഗ്യൂറോ ലക്ഷ്യം കണ്ടത്. ഇതിനിടെ നിക്കോളാസ് ഒട്ടാമെൻഡി, ബെഞ്ചമിൻ മെൻഡി എന്നിവരുടെ ഗോളെന്നുറപ്പിച്ച ഷോട്ടുകൾ ക്രോസ് ബാറിൽത്തട്ടി പുറത്തു പോകുകയും ചെയ്തു.

മറ്റൊരു മത്സരത്തിൽ പൊരുതിക്കളിച്ച ബിർമിങ്ങാമിനെയും ഏകപക്ഷീയമായ ഒരു ഗോളിനാണ് ലെസ്റ്റർ സിറ്റി വീഴ്ത്തിയത്. സമനിലയിലേക്ക് നീങ്ങിയ മത്സരത്തിന്റെ 82–ാം മിനിറ്റഇൽ റിക്കോർഡോ പെരേരയാണ് ലെസ്റ്ററിനായി നിർണായക ഗോൾ നേടിയത്. വിവിധ ടൂർണമെന്റുകളിലായി കഴിഞ്ഞ നാലു മത്സരങ്ങളിൽ ഗോള്‍ നേടാനാകാതെ പോയ ലെസ്റ്റർ, അർഹിച്ച വിജയമാണ് റിക്കാർഡോ പെേരരയിലൂടെ സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ ജയിംസ് മാഡിസന്റെ ഷോട്ട് ക്രോസ് ബാറിൽത്തട്ടി തെറിച്ചതും ലെസ്റ്ററിന് വിനയായി.

English Summary: Tottenham knocked out of FA Cup after losing to Norwich City, Manchester City reach quarter-finals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com