ADVERTISEMENT

പാരിസ് ∙ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ നിലവിലെ ചാംപ്യൻമാരായ ലിവർപൂൾ ക്വാർട്ടർ കാണാതെ പുറത്തായി. എക്സ്ട്രാ ടൈമിലേക്കു നീണ്ട 2–ാം പാദ പ്രീക്വാർട്ടറിൽ ലിവർപൂളിനെ 3–2 നു തോൽപിച്ച് അത്‍ലറ്റിക്കോ മഡ്രിഡ് ക്വാർട്ടറിലെത്തി. ആദ്യപാദത്തിൽ 1–0ന് അത്‍ലറ്റിക്കോ ജയിച്ചു. ആകെ 4–2ന്റെ വിജയം. ബൊറൂസിയ ഡോർട്മുണ്ടിനെ 2–0നു തോൽപിച്ച് (ഇരുപാദങ്ങളിലുമായി 3–2) പിഎസ്ജിയും ക്വാർട്ടറിൽ കടന്നു.

ക്ലോപ്പിനേറ്റ തിരിച്ചടി

ആദ്യപാദ മത്സരത്തിൽ 1–0നു തോറ്റതിനു ശേഷം ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്പ് അത്‍ലറ്റിക്കോയോടു പറഞ്ഞതിങ്ങനെ: ‘ആൻഫീൽഡിലേക്കു സ്വാഗതം.’ സ്വന്തം തട്ടകമായ ആൻഫീൽഡിൽ സ്വന്തം ആരാധകരുടെ പിന്തുണയിൽ ജയിച്ചു കയറാമെന്ന ക്ലോപ്പിന്റെയും ലിവർപൂളിന്റെയും ആത്മവിശ്വാസമാണ് ഡിയേഗോ സിമിയോണിയുടെ അത്‍ലറ്റിക്കോ തകർത്തത്. 43–ാം മിനിറ്റിൽ ഡച്ച് മിഡ്ഫീൽഡർ വിയനാൽഡം നേടിയ ഗോളിൽ നിശ്ചിത സമയത്ത് ലിവർപൂൾ 1–0 നു മുന്നിട്ടുനിന്നു.

ഇരുപാദ സ്കോർ 1–1. എക്സ്ട്രാ ടൈമിന്റെ 4–ാം മിനിറ്റിൽ റോബർട്ടോ ഫിർമിനോ ലിവർപൂളിനെ മുന്നിലെത്തിച്ചു. 3 മിനിറ്റിനു ശേഷം ഗോളി അഡ്രിയാന്റെ ലക്ഷ്യം തെറ്റിയ പാസ് പിടിച്ചെടുത്ത് അത്‍ലറ്റിക്കോ താരം ജാവോ ഫെലിക്സ് പന്ത് മിഡ്ഫീൽഡർ മാർക്കോസ് ലൊറെന്റെക്കു കൈമാറി.

ലൊറെന്റെയുടെ ഷോട്ട് പോസ്റ്റിന്റെ വലതു മൂലയിലേക്ക്. 105–ാം മിനിറ്റിൽ ലൊറെന്റെ  ഒരിക്കൽക്കൂടി അഡ്രിയാനെ കാഴ്ചക്കാരനാക്കി. 120–ാം മിനിറ്റിൽ ആൽവാരോ മൊറാട്ട അ‍ത്‍ലറ്റിക്കോയുടെ പട്ടിക തികച്ചു.

പിഎസ്ജിയുടെ പ്രതികാരം

കോവിഡ് ഭീഷണിയെത്തുടർന്ന് അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു പിഎസ്ജി – ബൊറൂസിയ മത്സരം. ആദ്യ പാദത്തിൽ 2–1നു തോറ്റതിനാൽ ക്വാർട്ടറിലെത്താൻ 2 ഗോൾ ജയം പിഎസ്ജിക്ക് അനിവാര്യമായിരുന്നു. 28–ാം മിനിറ്റിൽ ഏയ്ഞ്ചൽ ഡി മരിയയുടെ കോർണർ നെയ്മർ ഹെഡറിലൂടെ ഗോളാക്കി.

45–ാം മിനിറ്റിൽ വിങ്ങർ സറാബിയയുടെ പാസ് ബെർനെറ്റ് പോസ്റ്റിനകത്തേക്കു തിരിച്ചുവിട്ടു. 89–ാം മിനിറ്റിൽ നെയ്മറെ തള്ളിയിട്ടതിന് എംറെ ചാൻ ചുവപ്പുകാർഡ് കണ്ടതോടെ ബൊറൂസിയയുടെ പ്രതീക്ഷകൾ അസ്തമിച്ചു.

English Summary: UCL 2019-20 Updations, Atletico Madrid, PSG Advance ot Quarter Finals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com