ADVERTISEMENT

അസുന്‍സ്യോൻ∙ വ്യാജ പാസ്പോർട്ട് കേസിൽ പാരഗ്വായിൽ ജയിലിൽ കഴിയുന്ന ബ്രസീലിയൻ സൂപ്പർതാരം റൊണാൾഡീഞ്ഞോ സഹതടവുകാർക്കൊപ്പം ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്തു. തടവുകാർക്കായി ജയിലിൽ സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിലാണ് ലോകകപ്പ് ജേതാവു കൂടിയായ റൊണാൾഡീഞ്ഞോയും പന്തു തട്ടാനിറങ്ങിയത്. കളത്തിലിറങ്ങിയെന്നു മാത്രമല്ല, സ്വന്തം ടീം നേടിയ 11 ഗോളിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. അഞ്ചു ഗോൾ സ്വന്തം പേരിലാക്കിയ റൊണാൾ‍ഡീഞ്ഞോ, ആറു ഗോളുകൾക്ക് വഴിയുമൊരുക്കി. റൊണാൾഡീഞ്ഞോയുടെ ടീം രണ്ടിനെതിരെ 11 ഗോളുകൾക്ക് മത്സരം ജയിക്കുകയും ചെയ്തു.

ജയിലിലെ തടവുകാർക്കായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് നടക്കുമ്പോൾ മൈതാനത്തിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥരുമായി സംസാരിച്ചു നിൽക്കുകയായിരുന്നു റൊണാൾ‍ഡീഞ്ഞോയെന്ന് പാരഗ്വായ് ദിനപ്പത്രമായ ‘ടുഡേ’ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. താരത്തെ കണ്ട തടവുകാർ മത്സരം നിർത്തി ഒപ്പം കളിക്കാൻ ക്ഷണിക്കുകയായിരുന്നു. തടവുകാർക്കായുള്ള ടൂർണമെന്റിൽ കളിക്കാൻ വിസമ്മതിച്ചെങ്കിലും ഫുട്സാൽ രൂപത്തിൽ നടത്തിയ സൗഹൃദ മത്സരത്തിൽ താരം കളത്തിലിറങ്ങി. ഇരുടീമുകളിലും അഞ്ചു പേർ വീതമാണ് കളിച്ചത്. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ഇതേ ജയിലിൽ കഴിയുന്ന പാരഗ്വായിലെ രാഷ്ട്രീയ നേതാവായ മിഗ്വേൽ ഷാവേസായിരുന്നു റൊണാൾഡീഞ്ഞോയുടെ എതിർ ടീമിലെ താരങ്ങളിലൊരാൾ. റൊണാൾഡീഞ്ഞോയെ ‘മാർക്ക്’ ചെയ്യാനുള്ള ചുമതലയും ഷാവേസിനായിരുന്നത്രേ. മത്സരശേഷം കളിക്കാർക്കൊപ്പം സൂപ്പർതാരം ഫോട്ടോയ്ക്കും പോസ് ചെയ്തു.

വ്യാജ പാസ്പോർട്ടുമായി പാരഗ്വായിൽ പ്രവേശിച്ചതിന് തലസ്ഥാന നഗരമായ അസുൻസ്യോനിലെ ഹോട്ടലിൽവച്ച് ഈ മാസം അഞ്ചിനാണ് പാരഗ്വായ് പൊലീസ് റൊണാൾഡീഞ്ഞോയെ അറസ്റ്റ് ചെയ്തത്. സഹോദരനും ബിസിനസ് മാനേജരുമായ റോബർട്ടോ ഡി അസീസ്, ബ്രസീലിലെ മറ്റൊരു വ്യവസായി എന്നിവരും റൊണാള്‍ഡീഞ്ഞോയ്ക്കൊപ്പം അറസ്റ്റിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവർക്കും ജാമ്യം നിഷേധിച്ചിരുന്നു. ജയിലിലെ ആദ്യ ദിനങ്ങളിൽ മ്ലാനവദനനായി കാണപ്പെട്ട റൊണാൾഡീഞ്ഞോ, ഇപ്പോൾ ഉല്ലാസവാനാണെന്ന് ജയിലിലെ വാർഡനായ ബ്ലാസ് വേറയെ ഉദ്ധരിച്ച് ‘ടുഡേ’ റിപ്പോർട്ട് ചെയ്തു. ആദ്യ ദിനങ്ങളിൽ ഭക്ഷണം കഴിക്കാനും വിമുഖത കാട്ടിയ താരം ഇപ്പോൾ സഹതടവുകാരുമായി ഇഴുകിച്ചേർന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേസമയം, റൊണാൾഡീഞ്ഞോയുടെ മോചനത്തിനായി ബാർസിലോനയിലെ സഹതാരം കൂടിയായിരുന്ന സൂപ്പർതാരം ലയണൽ മെസ്സി ഇടപെടുന്നുവെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും സ്ഥിരീകരണമില്ല. അറസ്റ്റിനു ശേഷം ദിവസങ്ങളായി റൊണാൾഡീഞ്ഞോ ജയിലിൽ തുടരുന്ന സാഹചര്യത്തിൽ താരത്തിന്റെ മോചനത്തിനായി മെസ്സി ഇടപെടുന്നുവെന്നാണ് റിപ്പോർട്ട്. കേസിന്റെ നടത്തിപ്പിനായി 30 കോടിയോളം രൂപ മുടക്കി മെസ്സി പ്രത്യേകം അഭിഭാഷകനെ നിയമിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

2002ൽ ലോകകപ്പ് നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്നു മുപ്പത്തൊൻപതുകാരനായ റൊണാൾഡീഞ്ഞോ. സ്പാനിഷ് ക്ലബ് ബാർസിലോനയുടെയും ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെയും ഇറ്റാലിയൻ ക്ലബ് എസി മിലാന്റെയും മിന്നും താരമായിരുന്നു. ലോകകപ്പ്, യുവേഫ ചാംപ്യൻസ് ലീഗ്, ബലോൻ ദ് ഓർ എന്നീ നേട്ടങ്ങൾ സ്വന്തമാക്കിയ അപൂർവം താരങ്ങളിൽ ഒരാളാണ്. 2018ലാണ് ഫുട്ബോളിൽനിന്ന് വിരമിച്ചത്.

English Summary: Ronaldinho wipes the floor with inmates in Paraguayan prison football match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com