ADVERTISEMENT

അസുൻസ്യോൻ∙ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോയ്ക്ക് ഇന്ന് 40–ാം ജന്മദിനം. അത്യാഡംബരത്തോടെ ജന്മദിനാഘോഷങ്ങൾ നടത്തി വാർത്തകളിൽ ഇടംപിടിക്കാറുള്ള സൂപ്പർതാരത്തിന്, ഇത്തവണ പക്ഷേ ജയിലിലാണ് ‘ജന്മദിനാഘോഷം’. വ്യാജ പാസ്പോർട്ടുമായി പാരഗ്വായ് തലസ്ഥാനമായ അസുൻസ്യോനിലെ ഹോട്ടലിൽനിന്ന് പിടിയിലായ റൊണാൾഡീഞ്ഞോയും സഹോദരൻ റോബർട്ടോ ഡി അസീസും അവിടെ ജയിലിലാണ്. ഇരുവരുടെയും ജാമ്യാപേക്ഷ പാരഗ്വായ് കോടതി പലതവണ തള്ളിക്കളഞ്ഞിരുന്നു.

അതിനിടെ, ഇക്കുറി ‘ജന്മദിന സമ്മാന’മായി സൂപ്പർതാരത്തിന് ആറു മാസത്തെ ജയില്‍ശിക്ഷ ലഭിക്കുമോയെന്ന ആശങ്കയിലാണ് ആരാധകർ. കഴിഞ്ഞ ദിവസം വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ച റൊണാൾഡീഞ്ഞോയോയും സഹോദരനോടും, ആറു മാസം ജയിലിൽ കഴിയേണ്ടി വരുമെന്ന് കോടതി സൂചിപ്പിച്ചതായാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ ഉടനെയൊന്നും പുറത്തിറങ്ങാനാകില്ലെന്ന് ചുരുക്കം. ജയിലിൽ റിമാൻഡ് ചെയ്യാനുള്ള കീഴ്ക്കോടതി ജഡ്ജിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് മേൽക്കോടതിയിൽ ഹർജി നൽകിയ റൊണാൾഡീ‍ഞ്ഞോയും സഹോദരനും, വീട്ടു തടങ്കലിലേക്കു മാറാൻ സൗകര്യമൊരുക്കണമെന്ന് അപേക്ഷിച്ചിരുന്നു. എന്നാൽ, പാരഗ്വായിലെ നിയമമനുസരിച്ച് ആറു മാസമെങ്കിലും ജയിലിൽ കഴിയേണ്ടി വരുമെന്നാണ് മറുപടി കിട്ടിയത്.

മുൻപു പലപ്പോഴും അത്യാഡംബരത്തോടെ ജന്മദിനമാഘോഷിച്ച് വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്, സൂപ്പർതാരം. സ്പാനിഷ് ക്ലബ് ബാർസിലോനയ്ക്ക് കളിക്കുന്ന കാലത്ത് അവിടെയൊരു നിശാക്ലബ്ബിൽ രാവിലെ 6 മണി വരെയാണ് റൊണാൾ‌ഡീഞ്ഞോയും സംഘവും 26–ാം ജന്മദിനം ആഘോഷിച്ചത്. പിന്നീട് സ്വദേശമായ ബ്രസീലിലെ റിയോ ഡി ജനീറോയിൽ 32–ാം ജന്മദിനത്തോട് അനുബന്ധിച്ച് അഞ്ചു ദിവസം നീളുന്ന പാർട്ടിയാണ് താരം സംഘടിപ്പിച്ചത്. റിയോ ഡി ജനീറോയിലെ ഒരു ആഡംബര ഹോട്ടലിൽ നടന്ന ആഘോഷങ്ങൾക്കായി ലക്ഷക്കണക്കിന് രൂപയാണ് താരം പൊടിച്ചത്.

2010ൽ എസി മിലാനിൽ കളിക്കുന്ന കാലത്ത് നഗരവൈരികളായ ഇന്റർമിലാനെതിരായ മത്സരത്തിനു മുൻപ് മൂന്നു ദിവസം റൊണാൾ‍‍ഡീഞ്ഞോ പാർട്ടി നടത്തിയതും വൻ വിവാദമായി. മിലാൻ ഡാർബിയിൽ താരത്തിന്റെ ടീം ഇന്റർ മിലാനോടു തോറ്റതിനു പിന്നാലെയാണ് മൂന്നു ദിവസം നീണ്ടുനിന്ന പാർട്ടി വൻ വിവാദമായത്. ഈ മത്സരത്തിൽ റൊണാൾഡീഞ്ഞോ ഒരു പെനൽറ്റിയും പാഴാക്കി.

വ്യാജ യാത്രാരേഖകളുമായി പാരഗ്വായിലെത്തിയ റൊണാൾഡീഞ്ഞോയെ ഈ മാസം ആറിനാണ് അസുൻസ്യോനിലെ താമസസ്ഥലത്തുനിന്ന് പാരഗ്വായ് പൊലീസ് അറസ്റ്റ് ചെയ്തത്. താരത്തിനൊപ്പം ബിസിനസ് മാനേജർ കൂടിയായ സഹോദരൻ റോബർട്ടോ, ബ്രസീലില്‍നിന്നുള്ള വ്യവസായി എന്നിവരും അറസ്റ്റിലായിരുന്നു. ഒരു ചാരിറ്റി പരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു റൊണാൾഡീഞ്ഞോയുടെ പാരഗ്വായ് സന്ദർശനം. 2002ൽ ലോകകപ്പ് നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്നു മുപ്പത്തൊൻപതുകാരനായ റൊണാൾഡീഞ്ഞോ. സ്പാനിഷ് ക്ലബ് ബാർസിലോനയുടെയും ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെയും ഇറ്റാലിയൻ ക്ലബ് എസി മിലാന്റെയും മിന്നും താരമായിരുന്നു. ലോകകപ്പ്, യുവേഫ ചാംപ്യൻസ് ലീഗ്, ബലോൻ ദ് ഓർ എന്നീ നേട്ടങ്ങൾ സ്വന്തമാക്കിയ അപൂർവം താരങ്ങളിൽ ഒരാളാണ്. 2018ലാണ് ഫുട്ബോളിൽനിന്ന് വിരമിച്ചത്.

English Summary: Brazil Football Legend Ronaldinho Celebrates 40th Birthday in Jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com