എല്ലാം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ: പുറത്താക്കിയതിൽ ഷട്ടോരിയുടെ പ്രതികരണം
Mail This Article
കൊച്ചി ∙ ബ്ലാസ്റ്റേഴ്സുമായുള്ള വേർപിരിയൽ പുതിയ മാനേജ്മെന്റിന്റെ തീരുമാനമെന്നു കോച്ച് എൽകോ ഷട്ടോരി. സെർബിയയിൽനിന്നുള്ള ചിലർ കഴിഞ്ഞ ഡിസംബറിലും ജനുവരിയിലും എത്തിയപ്പോഴും ടീമിന്റെ കാര്യങ്ങൾ ചർച്ച ചെയ്തപ്പോഴും മാറ്റത്തിന്റെ സൂചനകൾ ലഭിച്ചിരുന്നുവെന്നും ഷട്ടോരി പറഞ്ഞു.
‘പുറത്തുനിന്നുള്ള പുതിയ ആളുകൾ എത്തുകയും നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുമ്പോൾ അവർ സ്വന്തം ഇഷ്ടമനുസരിച്ചു പരിശീലകനെ നിയമിക്കുന്നതു സ്വാഭാവികമാണ്. 25 വർഷമായി ഫുട്ബോളിൽ തുടരുന്നയാളെന്ന നിലയ്ക്ക്, അത്തരമൊരു തീരുമാനം വരുമായിരിക്കും എന്നെനിക്ക് ഊഹിക്കാൻ പറ്റുന്നുണ്ടായിരുന്നു. ഞാൻ നിരാശനാണ്. തുടങ്ങിവച്ചതു നല്ല രീതിയിൽ പൂർത്തിയാക്കണം എന്നുണ്ടായിരുന്നു. അതിനു 100 ശതമാനവും യോജിച്ചയാൾ ഞാനാണെന്നു വിശ്വസിച്ചിരുന്നു. പക്ഷേ, ബ്ലാസ്റ്റേഴ്സ് അങ്ങനെ വിശ്വസിക്കുന്നില്ല എന്നു മനസ്സിലാക്കുന്നു. വിഷമമുണ്ട്’ – ഷട്ടോരി പറഞ്ഞു.
‘ടീം 7–ാം സ്ഥാനത്താണ് എത്തിയത്. നന്നായില്ല എന്നു പറയുന്നവരുണ്ട്. പക്ഷേ, മുഴുവൻ ചിത്രവും അതിൽ തെളിയുന്നില്ല. കുറച്ചുനാൾ മുൻപു സെർബിയയിൽ ചെന്നപ്പോൾ ടീം സംബന്ധിച്ച പ്രശ്നങ്ങളെല്ലാം ഞാൻ അവതരിപ്പിച്ചിരുന്നു. എല്ലാ കാര്യങ്ങളും കൂട്ടായ്മയിൽ ചെയ്യണം എന്നതിനായിരുന്നു ബ്ലാസ്റ്റേഴ്സിൽ കാൽകുത്തിയ നിമിഷം മുതൽ എന്റെ മുൻഗണന. ക്ലബ് ഉടമയും സിഇഒയും കോച്ചിങ് സ്റ്റാഫും ഉൾപ്പെടെ റിക്രൂട്ട്മെന്റിൽ പങ്കാളികളാവണം എന്നതായിരുന്നു നിലപാട്.’
‘വിമർശനങ്ങൾ അതാതു സമയത്തു പറഞ്ഞിട്ടുണ്ട്. പ്രീസീസണിലെ പ്രശ്നങ്ങൾ, പരുക്കുകൾ എന്നിവ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മാധ്യമങ്ങളുമായി പങ്കുവയ്ക്കാനാവില്ല. സിഇഒ നന്നായി സഹകരിച്ചിരുന്നു. ക്ലബ് എന്നും എന്നെ സഹായിച്ചു. സീസൺ തീർന്നു. മറ്റൊരു ദിശയിൽ നീങ്ങാനുള്ള അവകാശം ക്ലബ്ബിനുണ്ട്. അതാണു ഫുട്ബോൾ. പുതിയ നിക്ഷേപകർക്ക് അവരുടെ സ്വന്തം ആശയങ്ങൾ, പുതിയ കോച്ച് എന്നിങ്ങനെയാകുന്നതു സ്വാഭാവികം’ – ഷട്ടോരി കൂട്ടിച്ചേർത്തു.
∙ ഏഴിൽ 5
വിദേശ കളിക്കാരിൽ സിഡോയും ആർക്കെസും എനിക്കു മുൻപേ കരാറിൽ എത്തിയിരുന്നു. മറ്റ് 5 പേരെയും ഞാനും മാനേജ്മെന്റും ചേർന്നാണ് എത്തിച്ചത്. ഇന്ത്യൻ കളിക്കാരെ തിരഞ്ഞെടുക്കുന്നതിൽ എനിക്കു പങ്കില്ലായിരുന്നു എന്നതു നേരത്തേ പറഞ്ഞതാണല്ലോ.
∙ ആരാധകരെപ്പറ്റി ?
ആരാധകർ ആവശ്യപ്പെട്ടതുപോലെ കളി ശൈലിയിൽ മാറ്റം വരുത്തിയെന്നു വിശ്വസിക്കുന്നു. അവർക്കു കുറെയൊക്കെ സന്തോഷം നൽകാൻ കഴിഞ്ഞെന്നും. ‘ആക്രമണ ഫുട്ബോളുമായി ആധിപത്യം’ എന്ന ശൈലിയായിരുന്നു. ഒരു സീസണിലെ ഏറ്റവുമധികം ഗോളുകൾ നേടാനും കഴിഞ്ഞു.
∙ ജിങ്കാന്റെ അഭാവം ?
സന്ദേശ് ജിങ്കാൻ ടീമിൽ ഉണ്ടായിരുന്നെങ്കിൽ കഥ മാറിയേനേ എന്നു തോന്നുന്നു. അദ്ദേഹത്തിന്റെ ശരീരമികവും പോരാട്ടവീര്യവും മുതൽക്കൂട്ടായേനേ. പക്ഷേ, പരുക്ക് എല്ലാ പ്രതീക്ഷകളും തകർത്തു.
∙ വിക്കൂനയെ അറിയുമോ ?
അദ്ദേഹത്തെ എനിക്കറിയില്ല. മറ്റൊരു പരിശീലകനെക്കുറിച്ചു പറയാനില്ല.
∙ ഇനിയെന്ത് ?
ഉയർന്നതലത്തിൽ ജോലി ചെയ്യണം. യൂറോപ്പിൽ സാധ്യതകൾ നോക്കണം. ഇന്ത്യൻ ക്ലബ്ബുകളുമായി കാര്യമായ ചർച്ചകൾ ഇതുവരെയില്ല.
(ഇന്ത്യൻ ഫുട്ബോൾ ആരാധക ചാനലായ സൂപ്പർപവർ ഫുട്ബോളുമായുള്ള ഇൻസ്റ്റഗ്രാം ലൈവിൽനിന്ന്. ഈജിപ്തുകാരിയായ ഭാര്യയ്ക്കും മകൻ ജിയാൻ ലൂക്കയ്ക്കുമൊപ്പം ഒമാനിലാണ് ഇപ്പോൾ എൽകോ)
English Summary: Eelco Schattorie Interview