ADVERTISEMENT

ലണ്ടൻ∙ വിവാദങ്ങളൊഴിയാതെ മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലിഷ് താരം കൈൽ വോക്കർ. ലോക്ഡൗണിനിടെ നിയമങ്ങൾ കാറ്റിൽപ്പറത്തി ലൈംഗിക തൊഴിലാളികൾക്കൊപ്പം സെക്സ് പാർട്ടി സംഘടിപ്പിച്ചതിന് കഴിഞ്ഞ മാസം വിവാദത്തിൽ കുരുങ്ങിയ കൈൽ വോക്കർ, ലോക്ഡൗൺ ചട്ടലംഘനത്തിന് വീണ്ടും കുരുക്കിൽ. ഇത്തവണ ലോക്ഡൗൺ ചട്ടങ്ങൾ ലംഘിച്ച് സഹോദരിയുടെ ജന്മദിന പാർട്ടിയിൽ പങ്കെടുത്തതാണ് വിവാദമായത്. ഇതിനു പിന്നാലെ വേറൊരിടത്തു താമസിക്കുന്ന മാതാപിതാക്കളെയും സന്ദർശിക്കാൻ പോയതായി ആരോപണമുണ്ട്. കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളിലൊന്നായ ബ്രിട്ടനിൽ ശക്തമായ നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് താരം വീണ്ടും കുരുക്കിലായത്.

സെക്സ് പാർട്ടി സംഘടിപ്പിച്ച സംഭവം വിവാദമായതോടെ പരസ്യമായി മാപ്പു പറഞ്ഞ വോക്കർ, പ്രഫഷനൽ ഫുട്ബോൾ താരമെന്ന നിലയിൽ സമൂഹത്തിനു മുന്നിൽ മാതൃകയായി ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞിരുന്നു. ഇതിനിടെയാണ് താരത്തിനെതിരെ വീണ്ടും നിയമലംഘനം ആരോപിക്കപ്പെടുന്നത്. വോക്കറിനെതിരെ പൊലീസ് പിഴ ചുമത്തിയേക്കുമെന്നാണ് റിപ്പോർട്ട്.

24 മണിക്കൂറിനിടെ ആദ്യം സഹോദരിയെയും പിന്നീട് മാതാപിതാക്കളേയും സന്ദർശിക്കാൻ ദീർഘദൂരം യാത്ര ചെയ്ത വോക്കർ, സർക്കാർ നിയന്ത്രണങ്ങൾ ലംഘിച്ചെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടാമതും നിയമം ലംഘിക്കേണ്ടി വന്നതിന് മാപ്പുപറഞ്ഞ താരം, ഇക്കുറി പക്ഷേ മാധ്യമങ്ങൾക്കെതിരെ കടുത്ത വിമർശനമുയർത്തി. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സുദീർഘമായ പ്രസ്താവനയിലാണ് തന്റെ സ്വകാര്യ ജീവിതത്തിൽ അനാവശ്യമായി എത്തിനോക്കുന്ന മാധ്യമങ്ങളെ വോക്കർ വിമർശിച്ചത്.

‘ഞാൻ ആവശ്യത്തിലേറെ മൗനം പാലിച്ചെന്ന് കരുതുന്നു. ഏറ്റവുമൊടുവിൽ എനിക്കും കുടുംബത്തിനുമെതിരെ പ്രസിദ്ധീകരിച്ച മാധ്യമ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ഇനിയും നിശബ്ദനായിരിക്കുന്നതിൽ കാര്യമില്ലെന്ന് തോന്നുന്നു. അതുകൊണ്ടാണ് പരസ്യമായ ഈ പ്രസ്താവന. എന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെയാണ് ഈ ദിവസങ്ങളിൽ കടന്നുപോയത്. അതിന്റെ പൂർണ ഉത്തരവാദിത്തം എനിക്കു തന്നെയാണെങ്കിലും അർഹിക്കുന്നതിലുമധികം ഞാൻ അപമാനിക്കപ്പെടുന്നുണ്ടെന്നാണ് തോന്നൽ. ഇത് എന്നെ മാത്രമല്ല ബാധിക്കുന്നത്, എന്റെ കുഞ്ഞുമക്കളുൾപ്പെടെയുള്ള കുടുംബാംഗങ്ങളെ കൂടിയാണ്’ – വോക്കർ കുറിച്ചു.

‘ഇനി ബുധനാഴ്ച സംഭവിച്ച കാര്യങ്ങളെക്കുറിച്ച്. എന്റെ സഹോദരിക്ക് ജന്മദിന കാർഡും സമ്മാനവും നൽകാനാണ് ഞാൻ ഷെഫീൽഡിലേക്കു പോയത്. അതിനു പുറമെ ജീവിതത്തിൽ ഞാനേറ്റവും വിശ്വസിക്കുന്ന ഏതാനും പേരെ കാണുകയും ചെയ്തു. എന്നെ കണ്ട മാത്രയിൽ സഹോദരി ആലിംഗനം ചെയ്ത് എന്നോടുള്ള കരുതൽ പ്രകടമാക്കി. അപ്പോൾ ഞാനെന്താണ് ചെയ്യേണ്ടത്? സഹോദരിയെ തള്ളിമാറ്റണോ?’ – വോക്കർ കുറിച്ചു.

‘അതിനുശേഷം ഞാൻ എന്റെ മാതാപിതാക്കളുടെ അടുത്തേക്കു പോയി. വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം കൊണ്ടാണത്. ഓർക്കണം, കഴിഞ്ഞ ഏതാനും ആഴ്ചകളായി ഞാൻ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളും അതേ തീവ്രതയോടെ അനുഭവിക്കുന്നവരാണ് അവരും. എന്റെ യാത്രകളിൽ വിടാതെ പിന്തുടർന്ന് ചിത്രങ്ങളെടുക്കാൻ ശ്രമിക്കുന്ന ആളുകൾ എന്റെ സഹോദരിയുടെയും മാതാപിതാക്കളുടെയും സ്വകാര്യതയിലേക്കുകൂടിയാണ് കടന്നുകയറുന്നത്. ചിലർ എന്നെ എപ്പോഴും പിന്തുടരുകയാണെന്ന തോന്നൽ ശക്തമായുണ്ട്. എന്റെ വീട്ടിൽപ്പോലും ഞാൻ സുരക്ഷിതനല്ല. എന്തിനാണ് എല്ലാവരും ചേർന്ന് ഇങ്ങനെയൊരു സാഹചര്യം സൃഷ്ടിക്കുന്നത്? ഞാൻ ഇതൊക്കെ അർഹിക്കുന്നുണ്ടോ? – വോക്കർ എഴുതി. ഇതെല്ലാം എപ്പോഴാണ് അവസാനിപ്പിക്കുകയെന്നും വോക്കർ ചോദിച്ചു.

∙ സെക്സ് പാർട്ടി, വിവാദം

കൃത്യം ഒരു മാസം മുൻപാണ് ലോക്ഡൗൺ ചട്ടങ്ങൾ കാറ്റിൽപ്പറത്തി വോക്കർ ചെഷയറിലെ തന്റെ വസതിയിൽ പാർട്ടി നടത്തിയ വിവരം ബ്രിട്ടനിലെ സൺ ദിനപ്പത്രം പുറത്തുവിട്ടത്. വോക്കറും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും പണം നൽകി രണ്ട് ലൈംഗിക തൊഴിലാളികളെ വീട്ടിലെത്തിച്ചെന്നാണ് സൺ റിപ്പോർട്ട് ചെയ്തത്. ക്രിമിനോളജി വിദ്യാർഥി കൂടിയായ 21കാരി എസ്കോർട്ട് ലൂയിസ്, 24 വയസ്സുള്ള ഒരു ബ്രസീലുകാരി എന്നിവരാണ് വോക്കറിന്റെ ഫ്ലാറ്റിലെത്തിയത്. രാത്രി 10.30ന് എത്തിയ ഇരുവരും പുലർച്ചെ രണ്ടു മണിയോടെയാണ് ഇവിടെനിന്ന് മടങ്ങിയതെന്നായിരുന്നു റിപ്പോർട്ട്. അവിടെവച്ച് ലൂയിസ് പകർത്തിയ വോക്കറിന്റെ അടിവസ്ത്രം മാത്രം ധരിച്ചുള്ള ചിത്രവും സൺ പ്രസിദ്ധീകരിച്ചിരുന്നു. സംഭവം വിവാദമായതോടെ വോക്കർ മാപ്പു ചോദിച്ചിരുന്നു. അതേസമയം, ഈ പ്രശ്നത്തിൽ ക്ലബ്ബിൽനിന്ന് വോക്കറിനെതിരെ അച്ചടക്ക നടപടിക്കുള്ള സാധ്യത നിലനിൽക്കുകയാണ്.

English Summary: 'I am being harassed' - Walker defends himself after breaking lockdown to visit family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com