സെവൻസ് ഇല്ല, പണവും; കേരളത്തിൽ കുടുങ്ങി 115 ആഫ്രിക്കൻ താരങ്ങൾ
Mail This Article
മലപ്പുറം ∙ ലോക്ഡൗണിൽ സെവൻസ് ഫുട്ബോൾ മത്സരങ്ങൾ നിലച്ചതോടെ 3 മാസമായി കേരളത്തിൽ കുടുങ്ങിക്കിടക്കുന്നത് 115 ആഫ്രിക്കൻ താരങ്ങൾ. ഐവറി കോസ്റ്റ്, ഘാന, ലൈബീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണിവർ. മത്സരങ്ങൾ തുടരില്ലെന്ന് ഉറപ്പായതോടെ എങ്ങനെയെങ്കിലും നാട്ടിലേക്കു തിരിച്ചുപോകാനുള്ള വഴികൾ തേടുകയാണു വിദേശ താരങ്ങൾ ഇപ്പോൾ.
എല്ലാ വർഷവും ഡിസംബറിൽ എത്തുന്ന ഇവർ സെവൻസ് സീസൺ അവസാനിക്കുന്ന മേയ് ആദ്യവാരം നാട്ടിലേക്കു മടങ്ങുന്നതായിരുന്നു പതിവ്. ഒരു കളിയിൽനിന്നു 3000–4000 രൂപയാണു പ്രതിഫലം ലഭിച്ചിരുന്നത്. കോവിഡ് മൂലം ഇത്തവണ ഇരുപതോളം ടൂർണമെന്റുകൾ ഉപേക്ഷിച്ചതും ഇവർക്കു തിരിച്ചടിയായി.
ലോക്ഡൗൺ കാലത്തു കേരളത്തിൽ തുടരാൻ വരുമാനത്തിന്റെ ഒരു ഭാഗം ഇവർക്കു ചെലവിടേണ്ടതായി വന്നു. ലോക്ഡൗണിനിടെ പലരുടെയും വീസ കാലാവധി അവസാനിച്ചെങ്കിലും ഫോറിൻ റീജനൽ റജിസ്ട്രേഷൻ ഓഫിസ് ഇടപെട്ട് സൗജന്യമായി നീട്ടി നൽകിയിരുന്നു.
പ്രത്യേക വിമാനത്തിൽ നാട്ടിലേക്കു മടങ്ങാൻ കളിക്കാർക്കു സർക്കാർ സാമ്പത്തിക സഹായം നൽകണം. ഈ ആവശ്യം ഉന്നയിച്ചു കായികമന്ത്രിക്കു നിവേദനം നൽകിയിട്ടുണ്ട്-കെ.എം.ലെനിൻ, സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്.