തൊട്ടരികെ ബയൺ, തൊട്ടുപിന്നിൽ ഡോർട്മുണ്ട്
Mail This Article
ബെർലിൻ ∙ മുന്നിൽ നടക്കാനോ ഒപ്പം നടക്കാനോ അല്ല ബൊറൂസിയ ഡോർട്മുണ്ടിന് ഇഷ്ടം; ബയൺ മ്യൂണിക്കിന്റെ പിന്നാലെ നടക്കാനാണ്! ജർമൻ ബുന്ദസ്‌ലിഗയിലെ ‘സ്ഥിരം 2–ാം സ്ഥാനക്കാർ’ എന്ന ചീത്തപ്പേര് ഇത്തവണയും അവരെ വിട്ടുപോകാനിടയില്ല. ലീഗിൽ 4 റൗണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കെ ബയണിന് 70 പോയിന്റ്, ഡോർട്മുണ്ടിന് 63. ശനിയാഴ്ച ബയെർ ലെവർക്യൂസനെ ബയൺ 4–2നു തോൽപിച്ചപ്പോൾ ഡോർട്മുണ്ട് ഹെർത്ത ബെർലിനെ തോൽപിച്ചത് 1–0ന്. തുടർച്ചയായ 8–ാം കിരീടമാണു ബയൺ ലക്ഷ്യമിടുന്നത്. കഴിഞ്ഞ 7 സീസണുകളിൽ 5ലും രണ്ടാം സ്ഥാനത്തെത്തിയത് ഡോർട്മുണ്ട് തന്നെ.
റോബർട്ട് ലെവൻഡോവ്സ്കി സീസണിലെ 30–ാം ഗോൾ നേടിയ മത്സരത്തിലാണു ബയൺ ജയത്തിലെത്തിയത്. 9–ാം മിനിറ്റിൽ ലൂക്കാസ് അലാരിയോയുടെ ഗോളിൽ ലെവർക്യുസൻ മുന്നിലെത്തിയെങ്കിലും കിങ്സ്‌ലി കോമൻ, ലിയോൺ ഗോറെറ്റ്സ്ക, സെർജി ഗനാബ്രി, ലെവൻഡോവ്സ്കി എന്നിവരുടെ ഗോളിൽ ബയൺ ജയത്തിലെത്തി. പതിനേഴുകാരൻ ഫ്ലോറിയൻ വിറ്റ്സാണ് ലെവർക്യൂസന്റെ 2–ാം ഗോൾ നേടിയത്. ബുന്ദസ്‌ലിഗയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും വിറ്റ്സിനെ തേടിയെത്തി. എമ്രെ ചാൻ നേടിയ ഗോളിലാണു ഡോർട്മുണ്ട് ഹെർത്തയെ മറികടന്നത്. ഫ്രെയ്ബർഗ് മോൺചെൻഗ്ലാഡ്ബാഷിനെയും (1–0) മെയ്ൻസ് ഐൻട്രാക്റ്റിനെയും (2–0) തോൽപിച്ചു.