ബ്രസീൽ, പെലെ, മഞ്ഞക്കുപ്പായം...; ചരിത്രമുറങ്ങുന്ന മാരക്കാന സ്‌റ്റേഡിയത്തിന് ഇന്ന് 70 വയസ്
Mail This Article
ബ്രസീൽ ഫുട്‌ബോളിന്റെ പ്രതീകമായ മാരക്കാന സ്‌റ്റേഡിയത്തിന് ഇന്ന് 70. ഫുട്‌ബോൾ പ്രേമികളുടെ നാടായ റയോ ഡീ ജനീറോയിലാണ് ഫുട്‌ബോളിന്റെകൂടി പര്യായമായ ഈ സ്‌റ്റേഡിയം നിലനിൽക്കുന്നത്. ബ്രസീലിന് 1950ലെ ലോകകപ്പ് ഫുട്‌ബോൾ ചാംപ്യൻഷിപ്പിനുളള വേദി അനുവദിച്ചു കിട്ടിയപ്പോഴാണ് ഈ സ്‌റ്റേഡിയം നിർമിച്ചത്. രണ്ടാം ലോകമഹായുദ്ധംമൂലം രണ്ട് ലോകകപ്പുകൾ ഫുട്ബോളിന് നഷ്ടമായ കാലം (1942, 1946). യുദ്ധത്തിന്റെ കെടുതികൾ നേരിട്ടു ബാധിക്കാത്ത തെക്കേ അമേരിക്കയ്ക്ക് 1950ലെ ലോകകപ്പിനുള്ള വേദി അനുവദിക്കാനായിരുന്നു ഫിഫയ്ക്ക് താൽപര്യം. അർജന്റീനയും ബ്രസീലും രംഗത്തെത്തി. മൽസരങ്ങൾക്കായി മികച്ച മൈതാനങ്ങൾ പണിയാം എന്ന ബ്രസീലിന്റെ വാഗ്ദാനം ഫിഫ അംഗീകരിച്ചു. അങ്ങനെ ലോകകപ്പിന്റെ നാലാം പതിപ്പ് നടത്താനുള്ള അവകാശം ബ്രസീലിന് നൽകി.
ഫുട്‌ബോൾ പ്രേമികളുടെ നാടായ റിയോ ഡി ജനീറോയിലാണ് പ്രശസ്‌തമായ മാരക്കാന സ്‌റ്റേഡിയം ഉയർന്നത്. ഏതാണ്ട് 2000 പണിക്കാർ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അധ്വാനിച്ചാണ് ലക്ഷ്യം കണ്ടത്. 1950 ജൂൺ 16ന് മൈതാനം ലോക ഫുട്ബോളിനുമുന്നിൽ തുറക്കപ്പെട്ടു. 1950 ലോകകപ്പ് ബ്രസീലിൽ അരങ്ങേറ്റി. ശക്തമായ ടീമുമായി ബ്രസീലും അണിഞ്ഞൊരുങ്ങി. മാരക്കാനയിൽ അരങ്ങേറിയ കലാശപ്പോരാട്ടത്തിൽ യുറഗ്വായും ആതിഥേയരായ ബ്രസീലും നേർക്കുനേർ ഏറ്റുമുട്ടി. ജേതാക്കളെ നിർണയിച്ച ആ മൽസരത്തിൽ ബ്രസീലിനെ യുറഗ്വായ് തോൽപിച്ചപ്പോൾ കാണികൾക്കു താങ്ങാനായില്ല. രണ്ടു ലക്ഷത്തോളം പേർ അന്നു മാരക്കാനയുടെ പടവുകളിലും പുറത്തുമിരുന്ന് കരഞ്ഞു. എന്നാലും ബ്രസീലിന് മാരക്കാനയെ മറക്കാനാവില്ല. കാരണം അവരുടെ എല്ലാമെല്ലാമായ പെലെയെയും ഗാരിഞ്ചയെയുമൊക്കെ വളർത്തി വലുതാക്കിയത് മാരക്കാനയാണ്.
തൊണ്ണൂറുകളുടെ തുടക്കത്തിൽ മോശം സ്‌ഥിതിയിലായ മാരക്കാന സ്‌റ്റേഡിയം വൈകാതെ പൂട്ടുമെന്ന നിലയിലായി. ഇനി ഫുട്‌ബോളിലെ ചരിത്രസ്‌മാരകമെന്ന നിലയിൽമാത്രം മാരക്കാനയെ കാണാം എന്നു കരുതിയിരിക്കുമ്പോളാണ് പ്രഥമ ഫിഫ ക്ലബ് ലോക ചാംപ്യൻഷിപ്പിന് ബ്രസീലിനെ തിരഞ്ഞെടുത്തത്. 2000ലായിരുന്നു പ്രഥമ ക്ലബ് ചാംപ്യൻഷിപ്പ്. അതോടെ മാരക്കാന രക്ഷപ്പെട്ടു. സ്‌റ്റേഡിയം പെട്ടെന്നു നവീകരിച്ചു. ഇതുകൂടാതെ 2006ലും 2013ലും സ്‌റ്റേഡിയം നവീകരിച്ചു. കളിയും ഗോളുകളും ആരവങ്ങളും വീണ്ടും നിറഞ്ഞു. 2014ലെ ലോകകപ്പ് ബ്രസീലിലെത്തിയപ്പോൾ ഫൈനലിന് ആതിഥ്യമൊരുക്കിയതും ഇതേ മാരക്കാനയിൽ. അന്നും പക്ഷേ കിരീടമുയർത്താൻ ബ്രസീലിനായില്ല. ജർമനിയായിരുന്നു ജേതാക്കൾ. സെമിയിൽ ആതിഥേയർ ജർമനിയോടു തോറ്റത് 7–1 എന്ന നാണംകെട്ട മാർജിനിൽ. മാരക്കാനയിൽ 78,000 സീറ്റുകളാണ് ഇപ്പോഴുള്ളത്. നേരത്തെ ഒന്നര ലക്ഷം കാണികൾവരെ ഇവിടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
1954 മാർച്ച് 14ന് ബ്രസീൽ ആദ്യമായി മഞ്ഞക്കുപ്പായം അണിഞ്ഞത്, പെലെ അനശ്വരമായ കളി പുറത്തെടുത്തത്, പെലെ തന്റെ ആയിരാമത്തെ ഗോൾ നേടിയത്... എല്ലാം മാരക്കാന സ്‌റ്റേഡിയത്തിൽവച്ചായിരുന്നു. പെലെയടക്കമുള്ള ഫുട്‌ബോൾ ഇതിഹാസങ്ങളുടെ ജീവിതത്തിൽ ടേണിങ് പോയിന്റായി മാറിയ ഒട്ടേറെ സംഭവങ്ങൾക്കും ഈ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചു. ഫുട്‌ബോൾ കളിക്കാർ മാത്രമല്ല മാരക്കാനയുടെ താരങ്ങളായത്. ജോൺ പോൾ രണ്ടാമൻ മാർപാപ്പ, ഗായകരായ ഫ്രാങ്ക് സിനാട്ര, മഡോണ എന്നിവരും മാരക്കാന ഒരിക്കലെങ്കിലും കയ്യടക്കിയിട്ടുണ്ട്.
2000ൽ മാരക്കാന സ്‌റ്റേഡിയത്തിന്റെ അൻപതാം ജന്മദിനം ബ്രസീലുകാർ ആഘോഷമാക്കി. മാരക്കാന കണ്ട ഫുട്‌ബോൾ താരങ്ങളിൽ ഏറ്റവും പ്രഗൽഭരും പ്രശസ്‌തരുമായ പെലെയെയും ഗാരിഞ്ചയെയും ആദരിച്ചുകൊണ്ടാണു മാരക്കാനയുടെ ജന്മദിനം അന്ന് ആഘോഷിച്ചത്. ആഘോഷപരിപാടിയുടെ ഭാഗമായി കേക്ക് മുറിച്ചത് സാക്ഷാൽ പെലെയായിരുന്നു.
പെലെ ഒരിക്കൽ പറഞ്ഞു: ‘മാരക്കാനയില്ലായിരുന്നെങ്കിൽ ഞാൻ ഇന്നു കാണുന്ന പെലെ ആവുകയില്ലായിരുന്നു. എന്റെ ഫുട്‌ബോൾ ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം ഇവിടെയാണു നടന്നത്.’ ബ്രസീലിന്റെ മറ്റൊരു സൂപ്പർ താരമായ സീക്കോ പറഞ്ഞത് ശ്രദ്ധിക്കുക: ‘നിറഞ്ഞ സ്‌റ്റേഡിയത്തിനു നടുവിൽ, ഈ പുൽത്തകിടിയിൽ ആദ്യമായി കാലുകുത്തിയപ്പോൾ ഞാൻ വിറച്ചുപോയി. അമ്പരപ്പു മാറാൻ 10 മിനിറ്റെടുത്തു.’
English Summary: Maracana turns 70: Celebrating one of the world's great stadiums