ADVERTISEMENT

ബാർസിലോന ∙ റയൽ മഡ്രിഡ് കണ്ണുനട്ടും ബാർസിലോന നെഞ്ചിടിപ്പോടെയും കാത്തിരുന്നത് സംഭവിച്ചു. സെവിയ്യയ്ക്കെതിരെ ഗോളില്ലാ സമനില വഴങ്ങിയതോടെ സ്പാനിഷ് ഫുട്ബോൾ ലീഗ് കിരീടപ്പോരിൽ, ബാർസ റയലിനു നൽകിയതു സുവർണാവസരം. ഇന്നു രാത്രി 1.30നു റയൽ സോസിദാദിനെതിരെ ജയിച്ചാൽ റയലിനു പോയിന്റ് പട്ടികയിൽ ബാർസയ്ക്ക് ഒപ്പമെത്താം. 30 കളികളിൽ ബാർസയ്ക്ക് ഇപ്പോൾ 65 പോയിന്റ്.  29 കളികളിൽ നിന്നായി റയലിന് 62 പോയിന്റ്.  ബാർസയ്ക്ക് ഇനി 8 മത്സരങ്ങളാണു ബാക്കിയുള്ളത്; റയലിന് ഒൻപതും. 

തൊട്ടതെല്ലാം പിഴച്ച ദിനമായിരുന്നു ഇന്നലെ ബാർസയ്ക്ക്. ആദ്യ പകുതിയിൽ മെസ്സിയുടെ ഫ്രീകിക്ക് സെവിയ്യ ഡിഫൻഡർ ജൂൾസ് കൗണ്ടെ രക്ഷപ്പെടുത്തിയതു മുതൽ കളിയുടെ അവസാനം ജോർദി ആൽബയുടെ ക്രോസ് ലൂയി സ്വാരെസ് ക്രോസ് ബാറിനു മുകളിലൂടെ പറത്തിയതു വരെ നീണ്ടു ദൗർഭാഗ്യം. 

ഇടവേളയ്ക്കു തൊട്ടുപിന്നാലെ, തന്നെ ഫൗൾ ചെയ്ത ഡിയേഗോ കാർലോസിനെ തള്ളിയ മെസ്സി റഫറിയുടെ കണ്ണിൽപ്പെടാതെ രക്ഷപ്പെട്ടതു മാത്രമാണ് കളിയിൽ ബാർസയ്ക്കുള്ള ആശ്വാസം. അതിന്റെ തുടർച്ചയായി തല്ലു കൂടിയ ഫെർണാണ്ടോയ്ക്കും സെർജിയോ ബുസ്കെറ്റ്സിനുമാണു റഫറി കാർഡ് നൽകിയത്.

ടൈ ആയാൽ

കിരീടപ്പോരാട്ടത്തിൽ  2 ടീമുകൾ ടൈ ആയാൽ അവർ  തമ്മിലുള്ള മത്സരങ്ങളിൽ മികച്ച ഗോൾ വ്യത്യാസമുള്ള  ടീമിനെയാണു  പരിഗണിക്കുക. ബാർസയും റയലും തമ്മിൽ സീസണിൽ  നടന്ന 2 കളികളിൽ ഒന്നിൽ റയൽ  ജയിച്ചു (2–0). ഒന്ന്  സമനിലയായി (0–0). റയലിന്റെ ഗോൾ വ്യത്യാസം ഇതോടെ +2. ബാർസയുടേത് -2. റയൽ ജേതാക്കളാകും. 

∙ കിരീടം നേടുകയെന്നതു ഞങ്ങൾക്കു കടുപ്പമായിരിക്കുന്നു. റയൽ ഇനി പോയിന്റ് നഷ്ടപ്പെടുത്താൻ സാധ്യത കുറവാണ്. 

-ജെറാർദ് പിക്വെ  , ബാർസ ഡിഫൻഡർ.

യുണൈറ്റ‍ഡിന് സമനില 

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ടോട്ടനത്തിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റ‍ഡിനു സമനില (1–1). 27–ാം മിനിറ്റിൽ സ്റ്റീവൻ ബെർഗ്‌വിന്റെ ഗോളിൽ ടോട്ടനം മുന്നിലെത്തിയെങ്കിലും 81–ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് പെനൽറ്റിയിലൂടെ യുണൈറ്റഡിനു സമനില നൽകി. ലീഗിൽ 5–ാം സ്ഥാനത്താണു യുണൈറ്റഡ്. ടോട്ടനം 8–ാമതും. മത്സരഫലം: സതാംപ്ടൻ – 3, നോർവിച് സിറ്റി – 0. വാറ്റ്ഫഡ് – 1, ലെസ്റ്റർ – 1. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com