ADVERTISEMENT

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമെന്ന് ലോകം വാഴ്ത്തിയ 1970ലെ ബ്രസീൽ ടീം ലോകകപ്പ് ഉയർത്തിയിട്ട് ഇന്ന് അരനൂറ്റാണ്ട്. മൂന്നു തവണ ലോകകിരീടം ചൂടിയതോടെ ലോകകപ്പിന്റെ ആദ്യ പതിപ്പായ യൂൾറിമെ കപ്പ് ബ്രസീൽ സ്വന്തമാക്കിയതിന്റെയും സുവർണ ജൂബിലിയാണ് ഇന്ന്. വടക്കേ അമേരിക്കയിൽ നടക്കുന്ന ആദ്യ ലോകകപ്പ് ടൂർണമെന്റ് എന്ന പെരുമയോടെ മെക്സിക്കോയിലാണ് ആ വർഷം ലോകകപ്പ് നടന്നത്. യൂറോപ്പിനും തെക്കേ അമേരിക്കയ്ക്കും പുറത്ത് അരങ്ങേറുന്ന ആദ്യ ലോകകപ്പ് എന്ന പ്രത്യേകതയും ഈ മേളയ്ക്ക് അവകാശപ്പെട്ടതാണ്. കടുത്ത ചൂടിനെയും ഉയർന്ന പ്രദേശം എന്ന പ്രതികൂല സാഹചര്യത്തെയും മറികടന്നാണ് മെക്‌സിക്കോയ്‌ക്ക് 1970ലെ ഒൻപതാം ലോകകപ്പിന് ആതിഥ്യമരുളാനുളള അവസരം ഫിഫ നൽകിയത്. സൗകര്യങ്ങളുടെ ദൗർലഭ്യവും വേദികൾ തമ്മിലുളള ദൂരക്കൂടുതലും പ്രതികൂല സാഹചര്യങ്ങളായി ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഫിഫ മെക്സിക്കോയെ കൈവിട്ടില്ല.

ടിവിയിലൂടെ കളറിൽ സംപ്രേഷണം ചെയ്‌ത ആദ്യ ലോകകപ്പായിരുന്നു അത്. പങ്കെടുത്തത് 16 ടീമുകൾ. അർജന്റീനയ്‌ക്ക് ആ ലോകകപ്പിന് യോഗ്യത നേടാനായില്ല എന്നത് ലോകകപ്പിന്റെ നിറം കെടുത്തിയെങ്കിലും ബ്രസീലിന്റെ ചാരുതയാർന്ന കളി അവരെ ഏറ്റവും മികച്ച ടീമെന്ന ഖ്യാതിയിലേക്ക് ഉയർത്തി. ലോകോത്തര താരങ്ങളുടെ ബാഹുല്യംകൊണ്ട് പ്രശസ്‌തിയിലേക്കുയർന്ന ബ്രസീലായിരുന്നു കിരീടസാധ്യതയിൽ മുന്നിൽ. തുടർച്ചയായ രണ്ട് ലോകകപ്പ് നേട്ടങ്ങൾക്കുശേഷം (1958, 1962) 1966ൽ വീണുപോയ മഞ്ഞപ്പടയുടെ ശക്തമായ തിരിച്ചുവരവിനാണ് മെക്സിക്കോ വേദിയായത്.

മഞ്ഞക്കിളികളുടെ താരനിര ശക്തമായിരുന്നു. കളത്തിലാകെ നിറഞ്ഞുനിൽക്കാൻ സാക്ഷാൽ പെലെ. നായകനായി കാർലോസ് ആൽബർട്ടോ. കോച്ച് മാരിയോ സഗാലോ. മുന്നേറ്റനിരയെ നയിക്കാൻ ജെഴ്സീഞ്ഞോ. മുന്നിലും പിന്നിലും അണിനിരക്കാൻ ക്ലോഡോൾഡോ, ജെർസൺ, ഫെലിക്‌സ്, ബ്രിറ്റോ, പിയാസ്സ, എവറാൾഡോ, ടോസ്‌റ്റാവോ, റിവെലിനോ എന്നിവർ.

കളിച്ച ആറു കളികളും ജയിച്ച ബ്രസീൽ ലോകകപ്പിൽ മുത്തമിട്ടത് രാജകീയ പ്രൗഢിയോടെയാണ‌്. ഗ്രൂപ്പ് ഘട്ടത്തിൽ 1966ലെ ചാംപ്യൻമാരായ ഇംഗ്ലണ്ടിനെയും (1–0), ചെക്കോസ്ലാവക്യയെയും (4–1) റൊമാനിയയെയും (3–2) തോൽപ്പിച്ച് ക്വാർട്ടറിൽ കടന്നു. ക്വാർട്ടറിൽ പെറുവിനെ 4–2 നു തകർത്തു. സെമിഫൈനലിൽ യുറഗ്വായെ 3–1 നും.

ഫൈനലിൽ ഏറ്റുമുട്ടിയത് ബ്രസീലും ഇറ്റലിയും. 17–ാം മിനിറ്റിൽ പെലെയുടെ സുന്ദരമായ ഗോൾ. ഇറ്റലി തിരിച്ചടിച്ചെങ്കിലും ബ്രസീൽ രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾകൂടി നേടി 4–1ന് കിരീടം ചൂടി. നായകൻ കാർലോസ് ആൽബർട്ടോ ബ്രസീലിനുവേണ്ടി യൂൾറിമെ കപ്പ് ഏറ്റുവാങ്ങി. പെലെയുടെ അവസാന ലോകകപ്പ്, ചരിത്രത്തിലെ ഏക്കാലത്തെയും മികച്ച  ടീം എന്ന പെരുമയോടെ ബ്രസീൽ അവതരിച്ചത്, പഴയ ലോകകപ്പ് ട്രോഫിയായ യൂൾറിമെ കിരീടത്തിന് ബ്രസീൽ സ്ഥിരാവകാശികളായത്, മഞ്ഞ– ചുവപ്പ് കാർഡുകളുടെ അരങ്ങേറ്റം തുടങ്ങിയ നിരവധി നാഴികകല്ലുകൾ 1970 ലോകകപ്പിന് അവകാശപ്പെട്ടതാണ്.

മാരിയോ സഗാലോ പരിശീലിപ്പിച്ച ബ്രസീലിന്റെ കിരീടവിജയം അദ്ദേഹത്തിനു മറ്റൊരു നേട്ടം സമ്മാനിച്ചു. കളിക്കാരനെന്ന നിലയിലും പരിശീലകൻ എന്ന നിലയിലും ലോകകപ്പ് നേടുന്ന ആദ്യ താരം. 1958ലും 1962ലും ബ്രസീൽ കപ്പ് നേടുമ്പോൾ അദ്ദേഹം ബ്രസീൽ ടീമിന്റെ സ്‌ട്രൈക്കറായിരുന്നു. 1970ൽ പരിശീലകനും. 1974, 1998 ലോകകപ്പുകളിലും സഗാലോ ആയിരുന്നു അവരുടെ പരിശീലകൻ. 1974ൽ ടീം തിളങ്ങിയില്ലെങ്കിലും 1998ൽ റണ്ണേഴ്‌സ് അപ്പായി. ഇതുകൂടാതെ ബ്രസീൽ കിരീടം ചൂടിയ 1994 ലോകകപ്പിൽ അസിസ്‌റ്റന്റ് കോച്ചായിരുന്നു സഗാലോ. 

ഫുട്‌ബോളിലെ ആധികാരിക പ്രസിദ്ധീകരണമായ ‘വേൾഡ് സോക്കർ’ മാസിക വിദഗ്‌ധരെ പങ്കെടുപ്പിച്ചു നടത്തിയ വോട്ടെടുപ്പിൽ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ ടീമായി തിരഞ്ഞെടുത്തത് 1970ലെ ബ്രസീൽ ടീമിനെയാണ്. പെലെയും ജെഴ്സീഞ്ഞോയുമൊക്കെ നിറഞ്ഞുനിന്ന 1970ലെ ടീമിനെ മികവിന്റെ പട്ടികയിൽ ഒന്നാം സ്‌ഥാനത്തേക്ക് ഉയർത്തിയത് പല ഘടകങ്ങളാണ്. ചരിത്രനേട്ടം കൊയ്‌ത ബ്രസീലിന്റെ പടയാളികളെ ‘വേൾഡ് സോക്കർ’ ഒറ്റ വാചകത്തിൽ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്– More than a team.

1970നു മുൻപും അതിനുശേഷവും ബ്രസീൽ ലോകകപ്പ് ഫുട്‌ബോളിലെ രാജാക്കന്മാരായിരുന്നിട്ടുണ്ട്. എന്നാൽ 1970 ലോകകപ്പ് സ്വന്തമാക്കിയ ടീമിനെ എങ്ങനെ മറക്കാനാവും? മികച്ച ശൈലിയും ഒത്തിണക്കവും കൂടിച്ചേർന്ന് ബ്രസീൽ അന്നു ഫുട്‌ബോൾ ആരാധകരുടെ മനം കവരുകയായിരുന്നു. ‘വേൾഡ് സോക്കർ’ മാസിക ഈ സ്വപ്‌നടീമിനെ ആദരിക്കുന്നതിനു മുൻപെ തന്നെ പല ബഹുമതികളും 1970ലെ ബ്രസീൽ ടീം സ്വന്തമാക്കിയിട്ടുണ്ട്. ചരിത്രത്തിലെ ഏക്കാലത്തെയും മികച്ച സ്‌പോർട്‌സ് ടീമായി ബിബിസി റേഡിയോ ഫൈവ് ലൈവിന്റെ ശ്രോതാക്കൾ 1970ലെ ഇതേ ബ്രസീലിനെ തന്നെയാണ് തിരഞ്ഞെടുത്തത്.

English Summary: On this day in sport: Brazil make World Cup history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com