ADVERTISEMENT

ഫ്രീകിക്ക് റോണോ

ടൂറിൻ ∙ ആരാധകരുടെ കാത്തിരിപ്പിന് അവസാനം; ഇറ്റാലിയൻ സീരി എയിലും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു ഫ്രീകിക്ക് ഗോൾ. ടോറിനോയ്ക്കെതിരെ ഫ്രീകിക്കിലൂടെ ഗോൾനേടിയ താരം സീസണിൽ 25 ഗോൾ എന്ന നേട്ടത്തിലുമെത്തി. യുവെന്റസിലെത്തിയ ശേഷമുള്ള 43–ാം ഫ്രീകിക്ക് ശ്രമത്തിലാണു താരം ലക്ഷ്യം കണ്ടത്.

പൗളോ ഡിബാല, യുവാൻ ക്വാഡ്രാഡോ എന്നിവരാണു മറ്റു സ്കോറർമാർ. ഒരു ഗോൾ ടോറിനോ താരം കോഫി ജിജിയുടെ ബൂട്ടിൽനിന്ന്. ലീഗിൽ 8 റൗണ്ട് മത്സരങ്ങൾ ശേഷിക്കെ യുവെയ്ക്ക് ഒന്നാം സ്ഥാനത്ത് 7 പോയിന്റ് ലീഡ്. എസി മിലാനോടു 0–3നു തോറ്റതാണു 2–ാം സ്ഥാനക്കാരായ ലാസിയോയ്ക്കു തിരിച്ചടിയായത്. ഹാകൻ കാലനോഗ്ലു, സ്ലാറ്റൻ ഇബ്രാഹിമോവിച്ച്, ആന്റെ റെബിച് എന്നിവർ മിലാനായി ഗോളടിച്ചു. 

റെക്കോർഡ് റോണോ

1. 6 പതിറ്റാണ്ടിനിടെ ഒരു സീരി എ സീസണിൽ 25 ഗോളുകൾ നേടുന്ന ആദ്യ യുവെ താരം. 1960–61 സീസണിൽ ക്ലബ് 

ഇതിഹാസം ഒമർ സിവോറി നേടിയ റെക്കോർഡിനൊപ്പം. 

2. ഇംഗ്ലിഷ് പ്രീമിയർ ലീഗ്, സ്പാനിഷ് ലാ ലിഗ, ഇറ്റാലിയൻ 

സീരി എ എന്നിവയിലെല്ലാം ഒരു സീസണിൽ 25 ഗോൾ നേടുന്ന ആദ്യ താരം. 

വാമോസ് റാമോസ്!

മഡ്രിഡ് ∙ റാമോസും റയലും നിർത്താൻ ഭാവമില്ല! സ്പാനിഷ് ലീഗ് ഫുട്ബോളിൽ അത്‌ലറ്റിക് ബിൽബാവോയെ 1–0നു തോൽപിച്ച് റയൽ കിരീടപ്പോരാട്ടത്തിലെ മുൻതൂക്കം കാത്തു. 73–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് ക്യാപ്റ്റൻ സെർജിയോ റാമോസാണ് റയലിന്റെ ഗോൾ നേടിയത്. കഴിഞ്ഞ 7 മത്സരങ്ങളിൽ മുപ്പത്തിനാലുകാരൻ റയൽ ക്യാപ്റ്റന്റെ 5–ാമത്തെ ഗോളാണിത്. മൂന്നാമത്തെ പെനൽറ്റിയും.

സെന്റർ ബാക്കായ റാമോസിന്റെ സീസണിലെ ഗോൾനേട്ടം ഇതോടെ 10 ആയി. കോവിഡ് ലോക്ഡൗൺ കഴിഞ്ഞ് ലാ ലിഗ പുനരാരംഭിച്ചതിനു ശേഷമുള്ള ഏഴു കളികളും ജയിച്ച റയലിന് 34 മത്സരങ്ങളിൽ 77 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള ബാർസിലോനയെക്കാൾ 7 പോയിന്റ് മുന്നിൽ. ബാർസ 33 മത്സരങ്ങളാണ് കളിച്ചത്.

റെക്കോർഡ് ബുഫൺ

സീരി എയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് യുവെ ഗോൾകീപ്പർ ജിയാൻല്യൂജി ബുഫണിനു സ്വന്തം. 648–ാം മത്സരം കളിച്ച ബുഫൺ എസി മിലാന്റെ ഇതിഹാസ താരം പൗലോ മാൾഡീനിയുടെ റെക്കോർഡാണു മറികടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com