ADVERTISEMENT

കൊച്ചി ∙ സ്വാഭാവിക പുൽത്തകിടിയുള്ള സ്റ്റേഡിയം തൃശൂരിൽ ഇല്ലാത്തത് 7–ാം സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിനു വേദിയാകാമെന്ന കേരളത്തിന്റെ മോഹങ്ങൾക്കു തിരിച്ചടി. അടുത്ത സീസൺ പൂർണമായി ഗോവയിൽ നടത്തിയേക്കുമെന്നാണു സൂചന. മഡ്ഗാവിലെ ഫറ്റോർദ, വാസ്കോയിലെ തിലക് മൈതാനം, പനാജിക്ക് അടുത്തുള്ള ബാംബോലിം സ്റ്റേഡിയം എന്നിവിടങ്ങളിലായി ലീഗ്, പ്ലേ ഓഫ്, ഫൈനൽ എന്നിങ്ങനെ 95 മത്സരങ്ങളും നടത്താമെന്ന ആലോചനയിലാണു സംഘാടകർ. 

തൃശൂരിലെ സ്റ്റേ‍ഡിയം അസൗകര്യങ്ങൾക്കൊപ്പം കൊച്ചിയും കോഴിക്കോടും തമ്മിലുള്ള അകലം (200 കിലോമീറ്റർ) ടീമുകളുടെയും ഒഫിഷ്യലുകളുടെയും യാത്രയ്ക്കു ബുദ്ധിമുട്ടാകുമെന്നതും തിരിച്ചടിയാണ്. ഗോവയിലെ വേദികൾ തമ്മിൽ താരതമ്യേന ദൂരക്കുറവാണ്. ഫറ്റോർദയിൽനിന്നു തിലക് മൈതാനിലേക്ക് 26 കിലോമീറ്റർ. അവിടെനിന്നു ബാംബോലിം സ്റ്റേഡിയത്തിലേക്ക് 22 കിമീ. ബാംബോലിമിൽനിന്ന് ഫറ്റോർദയിലേക്കു ദേശീയപാത വഴി 26 കിമീ. താമസത്തിനായി റിസോർട്ടുകൾ ഉൾപ്പെടെ പന്ത്രണ്ടിലേറെ പഞ്ചനക്ഷത്ര ഹോട്ടലുകളുമുണ്ട്. 

റിയാലിറ്റി ചെക്ക്

കോഴിക്കോട് 

കോർപറേഷൻ സ്റ്റേഡിയത്തിലെ സൗകര്യങ്ങളിൽ ആശങ്ക. നിലവിലെ ഫ്ലഡ്‌‌ലൈറ്റുകളിൽനിന്നു ടിവി സംപ്രേഷണത്തിന് ആവശ്യമായ വെളിച്ചം ലഭിക്കില്ല. ഐഎസ്എൽ നിലവാരം പുൽപ്രതലത്തിന് ഇല്ല. 3 പരിശീലന ഗ്രൗണ്ടുകളുണ്ട്: കോർപറേഷൻ സ്റ്റേഡിയത്തിൽനിന്നു 15 കിമീ അകലെയുള്ള ഫാറൂഖ് കോളജ് ഗ്രൗണ്ട്, 6 കിലോമീറ്റർ അകലെയുള്ള മെഡിക്കൽ കോളജ് ഗ്രൗണ്ട്, 7 കിലോമീറ്റർ അകലെയുള്ള ദേവഗിരി കോളജ് ഗ്രൗണ്ട്. താമസത്തിനായി 2 പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്.

തൃശൂർ 

കോർപറേഷൻ സ്റ്റേഡിയം പരിശീലനവേദിയായിപ്പോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ടർഫിലെ കൃത്രിമപ്പുല്ല് പലയിടത്തും അടർന്നു മാറി. ടർഫിന‍ു ചുറ്റുമുള്ള കമ്പിവേലി തകർന്നു. നവീകരണത്തിനു കോർപറേഷൻ നാലര ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും പണി തുടങ്ങിയിട്ടില്ല. പവിലിയന്റെ പ്രധാന ഭാഗങ്ങൾ കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ ഓഫിസായി പ്രവർത്തിക്കുന്നു. ഡ്രസിങ് റൂം ഉപയോഗിക്കാനാവാത്ത സ്ഥിതിയിലാണ്. 

ആൽബിനോ ബ്ലാസ്റ്റേഴ്സിൽ; ജെസ്സെൽ തുടരും

കൊച്ചി ∙ ഗോവൻ ഗോൾകീപ്പർ ആൽബിനോ ഗോമസ് (26) കേരള ബ്ലാസ്റ്റേഴ്സിൽ. ഒഡീഷ എഫ്‌സി താരമായിരുന്നു. 2015ൽ മുംബൈ സിറ്റിയിലൂടെ ഐ‌എസ്‌എല്ലിൽ അരങ്ങേറിയ ആൽബിനോ 2016-17 ഐ ലീഗ് സീസണിൽ ഐസോൾ എഫ്‌സിയിലെത്തി.

2016ൽ എഎഫ്സി അണ്ടർ 23 യോഗ്യതാ റൗണ്ടിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. ഗോവൻ പ്രതിരോധതാരമായ ജെസ്സെൽ കാർണെയ്റോയുമായുള്ള കരാർ, ബ്ലാസ്റ്റേഴ്സ് 3 വർഷത്തേക്കുകൂടി നീട്ടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com