ADVERTISEMENT

മഡ്രിഡ് ∙ ജയിച്ചു നേടുന്നതാണു റയൽ മഡ്രിഡിനു ശീലം; അതുകൊണ്ടുതന്നെ ബാർസിലോനയുടെ തോൽവിക്ക് അവർ കാത്തു നിന്നില്ല. വിയ്യാറയലിനെ 2–1നു തോൽപിച്ച് റയൽ 2017നു ശേഷം ഇതാദ്യമായി സ്പാനിഷ് ലീഗ് ഫുട്ബോൾ കിരീടം സ്വന്തമാക്കി. ഒരു കളി ബാക്കി നിൽക്കെയാണു റയലിന്റെ കിരീടനേട്ടം. 2–ാം സ്ഥാനത്തുള്ള ബാർസിലോന ഒസാസുനയോട് 1–2നു തോൽക്കുകയും ചെയ്തതോടെ പോയിന്റ് വ്യത്യാസം 7. ലോക്ഡൗണിനു ശേഷം തുടരെ 10 ജയങ്ങൾ നേടിയാണു റയൽ കിരീടത്തിലെത്തിയത്. വിയ്യാറയലിനെതിരെ റയലിന്റെ 2 ഗോളുകളും കരിം ബെൻസേമയുടെ ബൂട്ടിൽനിന്ന്. 

ജയിച്ചാൽ കിരീടം എന്ന ലക്ഷ്യവുമായി ഇറങ്ങിയ റയലിനു 15–ാം മിനിറ്റിൽ ഒരു സന്തോഷവാർത്തയെത്തി.  ബാർസിലോന ഒസാസുനയ്ക്കെതിരെ 0–1നു പിന്നിൽ. എന്നാൽ, ആരുടെയും സഹായം വേണ്ട എന്ന നിലപാടോടെ 29–ാം മിനിറ്റിൽ റയൽ ലീഡ് എടുത്തു. കരിം ബെൻസേമയുടെ ഷോട്ട് വിയ്യാറയൽ ഗോൾകീപ്പർ സെർജിയോ അസെഞ്ചോയുടെ കാലുകൾക്കിടയിലൂടെ വലയിൽ. 77–ാം മിനിറ്റിൽ റയലിന്റെ 2–ാം ഗോൾ രസകരം. പെനൽറ്റി കിക്കെടുത്ത സെർജിയോ റാമോസ് അത് ബെൻസേമയ്ക്കു തട്ടിക്കൊടുത്തു. എന്നാൽ കിക്കെടുക്കുന്നതിനു മുൻപുതന്നെ ബെൻസേമ മുന്നോട്ടു കയറി എന്നു വിധിച്ച് റഫറി റീകിക്കിനു നിർദേശിച്ചു. ഇത്തവണ കിക്കെടുത്തതു ബെൻസേമ. റയൽ 2–0നു മുന്നിൽ.  83–ാം വിചെന്റെ ഇബോറയിലൂടെ വിയ്യാറയൽ ഒരു ഗോൾ മടക്കിയെങ്കിലും റയൽ ആഘോഷം തുടങ്ങിയിരുന്നു. അപ്പോഴേക്കും  മറ്റൊരു വാർത്തയെത്തി. ഒസാസുനയ്ക്കെതിരെ ബാർസ 1–2നു തോറ്റിരിക്കുന്നു. 

Real Madrid
റയൽ മഡ്രിഡ് ടീമംഗങ്ങൾ ലാ ലിഗ ട്രോഫിയുമായി.

∙ ബാർസയ്ക്കെതിരെ സീസണിലെ 2 എൽ ക്ലാസിക്കോകളിലും അത്‌ലറ്റിക്കോയ്ക്കെതിരെ 2 കളികളിലും റയൽ ഗോൾ വഴങ്ങിയില്ല

∙ ഈ സീസണിലെ 18 കളികളിൽ റയൽ ഗോൾകീപ്പർ തിബോ കോർട്ടോ ഗോൾ വഴങ്ങിയില്ല. ഫ്രാൻസിസ്കോ ബുയോയുടെ ക്ലബ് റെക്കോർഡിനൊപ്പം.

∙ ഈ സീസണിലെ എല്ലാ മത്സരങ്ങളിലുമായി 26 കളിക്കാരെയാണ് റയൽ മഡ്രിഡ് കളിപ്പിച്ചത്. ഇതിൽ 21 പേരും ഗോൾ നേടി. 

∙ സീസണിലെ ടോപ് സ്കോറർ പോരാട്ടത്തിൽ ബാർസിലോന താരം ലയണൽ മെസ്സി മുന്നിൽ: 23 ഗോളുകൾ. 21 ഗോളുകളുമായി റയലിന്റെ കരിം ബെൻസേമ 2–ാമത്. 

∙ പരിശീലക വേഷത്തിൽ രണ്ടു ഘട്ടമായി സിദാൻ ഇതുവരെ റയലിനു നേടിക്കൊടുത്തത് 11 കിരീടങ്ങൾ. തുടർച്ചയായ 3 ചാംപ്യൻസ് ലീഗ്. 2 തവണ വീതം യുവേഫ സൂപ്പർ കപ്പ്, ക്ലബ് ലോകകപ്പ് കിരീടങ്ങൾ. 2 ലാ ലിഗയും.

Zidane

ഇതേ സമയത്ത് നടന്ന മറ്റൊരു മത്സരത്തിൽ ബാർസിലോന ഒസാസുനയോട് അപ്രതീക്ഷിത തോൽവി വഴങ്ങി. അവസാന 15 മിനിറ്റോളം പത്തുപേരുമായി കളിച്ച ഒസാസുനയാണ് ലയണൽ മെസ്സിയെയും സംഘത്തെയും നൂകാംപിൽ അട്ടിമറിച്ചത്. ഹോസെ അർനായിസ് (15), റോബർട്ടോ ടോറസ് (90+4) എന്നിവരാണ് ഒസാസുനയ്ക്കായി ഗോൾ നേടിയത്. 77–ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട ഗല്ലേഗോ പുഗ‌സിച്ച് പുറത്തുപോയ ശേഷം 10 പേരുമായി പൊരുതിയാണ് ബാർസയ്‌ക്കെതിരെ അവരുടെ മൈതാനത്ത് ഒസാസുന വിജയഗോൾ നേടിയത്. ബാർസയുടെ ആശ്വാസ ഗോൾ ക്യാപ്റ്റൻ ലയണൽ മെസ്സി (62) നേടി.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരുന്ന മത്സരങ്ങൾ പുനഃരാരംഭിക്കുമ്പോൾ ലീഗിൽ ബാർസിലോനയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു റയൽ. കോവിഡിനുശേഷം റയൽ കളിച്ച 10 മത്സരങ്ങളും ജയിച്ചപ്പോൾ, ചെറു ടീമുകളോട് വഴങ്ങിയ അപ്രതീക്ഷിത തോൽവികളും സമനിലകളുമാണ് ബാർസയുടെ നില പരുങ്ങലിലാക്കിയത്. ടീം പോയിന്റ് പട്ടികയുടെ തലപ്പത്തു നിൽക്കുമ്പോൾ പരിശീലകൻ ഏണസ്റ്റോ വെൽവർദയെ നീക്കി പുതിയ പരിശീലകനെ കൊണ്ടുവന്നതും തിരിച്ചടിച്ചു.

English Summary: Real wrapped up the title with a game to spare as they edged past Villarreal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com