ADVERTISEMENT

കൊച്ചി ∙ ആരാധകരുടെ പ്രിയപ്പെട്ട ‘ഇന്ത്യൻ ഓസിൽ’ സഹൽ അബ്ദുൽ സമദ് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം തുടരും. സഹലുമായി 2025 വരെ ബ്ലാസ്റ്റേഴ്സ് കരാർ പുതുക്കി. രാജ്യത്തെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ സഹലിന്റെ (23) മികവിനു ക്ലബ്ബിന്റെ അംഗീകാരം കൂടിയാണു ദീർഘകാല കരാർ. 2018-19ൽ ഐ‌എസ്‌എൽ എമേർജിങ് പ്ലെയർ ഓഫ് ദ് സീസൺ, എഐഎഫ്എഫ് എമേർജിങ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരങ്ങൾ നേടിയ സഹൽ ചുരുങ്ങിയ കാലം കൊണ്ടു ബ്ലാസ്റ്റേഴ്സിന്റെ തിളക്കമായി മാറിയിരുന്നു. ദേശീയ ടീമിലും ഇടംനേടി.

‘എന്റെ പ്രഫഷനൽ കരിയറിന്റെ തുടക്കം മുതൽ ബ്ലാസ്റ്റേഴ്സിന്റെ ജഴ്സിയണിഞ്ഞ്, നിറഞ്ഞ ഗാലറികൾക്കു മുന്നിൽ കളിക്കുന്നതു ശരിക്കും ആസ്വദിച്ചു. വരുംവർഷങ്ങളിൽ ക്ലബ്ബിനും എനിക്കും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷ’ – ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിനെക്കുറിച്ചു കണ്ണൂർ സ്വദേശിയായ സഹൽ പറഞ്ഞു.

‘ടീമിനൊപ്പം സഹൽ തുടരുന്നതു കേരളത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു; ഒപ്പം വലിയ ഉത്തരവാദിത്തവും’ – ബ്ലാസ്റ്റേഴ്സ് സ്പോർടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു.‌‌

∙ ‘ഇതാണ് എന്റെ നാട്. എന്റെ ആളുകൾ. എന്റെ വീട്. ഞാൻ ഇവിടെത്തന്നെ തുടരും’ – സഹൽ

∙ ഇന്ത്യൻ ഓസിൽ

യുഎഇയിലെ അൽഐനിലാണു സഹൽ ജനിച്ചത്. 8–ാം വയസ്സിൽ അബുദാബിയിലെ അൽ- ഇത്തിഹാദ് സ്പോർട്സ് അക്കാദമിയിൽ പരിശീലനം തുടങ്ങി. ഇന്ത്യയിലെത്തിയ ശേഷം യൂണിവേഴ്സിറ്റി ടീമിലും അണ്ടർ 21 കേരള ടീമിലും സന്തോഷ് ട്രോഫി ടീമിലും ഇടംനേടി. 2018-19 ഐ‌എസ്‌എൽ സീസണായിരുന്നു വഴിത്തിരിവ്. ചെന്നൈയിൻ എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടി. കളിയാസൂത്രണ മികവ്, പുരസ്കാരങ്ങൾക്കൊപ്പം സഹലിന് ആരാധകരെയും നേടിക്കൊടുത്തു. ജർമൻ താരം മെസൂട് ഓസിലിന്റെ ഇന്ത്യൻ പതിപ്പ് എന്ന വിശേഷണം അങ്ങനെ ലഭിച്ചതാണ്. 2019 മാർച്ചിൽ ദേശീയ അണ്ടർ 23 ടീമിനൊപ്പം ചേർന്ന സഹൽ, അതേ വർഷം ജൂണിൽ ദേശീയ സീനിയർ ടീമിലും അരങ്ങേറി.

English Summary: Sahal Abdul Samad signs for Kerala Blasters FC till 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com