ഇനിയെന്ത്; ലൂയി സ്വാരെസിനെ ഒഴിവാക്കാൻ ബാർസിലോന
Mail This Article
ബാർസിലോന ∙ 6 വർഷം, 13 ട്രോഫികൾ... ബാർസിലോനയിൽനിന്ന് മുപ്പത്തിമൂന്നാം വയസ്സിൽ ഒട്ടും വർണാഭമല്ലാത്തൊരു വിടവാങ്ങലിനു കാലമായിരിക്കുന്നു ലൂയി സ്വാരെസ്. ക്യാപ്റ്റൻ ലയണൽ മെസ്സിക്കു പിന്നിൽ കഴിഞ്ഞ സീസണിൽ ഗോളടിയിൽ രണ്ടാം സ്ഥാനത്താണെങ്കിലും, അടുത്ത സീസണിൽ യുറഗ്വായ് താരം നൂകാംപിൽ ഉണ്ടാവില്ലെന്നതിന്റെ സൂചനകൾ വ്യക്തം.
ചാംപ്യൻസ് ലീഗിൽ ബയൺ മ്യൂണിക്കിനോട് 8–2നു തോൽവി വഴങ്ങിയതിനു പിന്നാലെ, ക്ലബ് അടുത്ത സീസണിൽ നിലനിർത്താൻ ഉദ്ദേശിക്കുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോൾ അതിൽ സ്വാരെസിന്റെ പേരുണ്ടായിരുന്നില്ല. ഒടുവിൽ പുതിയ കോച്ച് റൊണാൾഡ് കൂമാൻ തന്റെ ടീമിൽ സ്വാരെസിന് ഇടമുണ്ടാവില്ലെന്ന സൂചനയും നൽകിക്കഴിഞ്ഞു.
ചാംപ്യൻസ് ലീഗ് ദുരന്തത്തിനു പിന്നാലെ ബാർസിലോനയിൽ നടത്തുന്ന അഴിച്ചുപണികളിൽ സ്ഥാനം നഷ്ടപ്പെടുന്നതു സ്വാരെസിനു മാത്രമല്ല. മിഡ്ഫീൽഡർമാരായ ഇവാൻ റാകിടിച്ച്, അർതുറോ വിദാൽ, ഡിഫൻഡർ സാമുവൽ ഉംറ്റിറ്റി എന്നിവരും പുറത്തേക്കുള്ള വഴിയിലാണ്. 2014ൽ ഇംഗ്ലിഷ് ക്ലബ് ലിവർപൂളിൽനിന്നു ബാർസിലോനയിലെത്തിയ സ്വാരെസ് 283 മത്സരങ്ങളിൽനിന്ന് 198 ഗോളുകൾ നേടി. ക്ലബ്ബിന്റെ ടോപ്സ്കോറർമരിൽ മൂന്നാം സ്ഥാനം.
∙ കഴിഞ്ഞ വർഷം റയൽ മഡ്രിഡിനെ അയാക്സ് തോൽപിച്ചു. ടോണി ക്രൂസിന്റെ കരിയർ അവസാനിച്ചെന്നു സകലരും പറഞ്ഞു. ലൂക്കാ മോഡ്രിച്ച് വിരമിക്കണമെന്ന് ആവശ്യപ്പെട്ടു. സെർജിയോ റാമോസിനെ പത്തുപൈസയ്ക്കു കൊള്ളില്ലെന്നും പറഞ്ഞു. ഈ വർഷം റയൽ ലാ ലിഗ കിരീടം നേടിയപ്പോൾ ഇവരെല്ലാം സൂപ്പർ താരങ്ങളായി. കല്ലേറുണ്ടാവുക സ്വാഭാവികം. എന്നാൽ, ഓർമകളുമുണ്ടാവണം, കാത്തിരിപ്പിനുള്ള ക്ഷമയും....’
–സ്വാരെസ്.