നേഷൻസ് ലീഗിൽ ഇൻജറി ടൈം ഗോളിൽ ജർമനിയെ കുരുക്കി സ്പെയിൻ (1–1)
Mail This Article
സ്റ്റുട്ഗാർട്ട് (ജർമനി)∙ യുവേഫ നേഷൻസ് ലീഗിൽ നാടകീയത അവസാന വിസിലോളം നീണ്ട ആവേശപ്പോരാട്ടത്തിൽ ജർമനിയെ സമനിലയിൽ കുരുക്കി സ്പെയ്ൻ. ഗ്രൂപ്പ് ഡിയിലെ കരുത്തൻമാർ കണ്ടുമുട്ടിയ മത്സരത്തിൽ വിജയമുറപ്പിച്ച ജർമനിയെ, ഇൻജറി ടൈമിന്റെ അവസാന മിനിറ്റിൽ ഹോസെ ഗയ നേടിയ ഗോളിലാണ് സ്പെയ്ൻ പിടിച്ചുകെട്ടിയത്. പുതിയ സീസണിൽ ചെൽസിയിലേക്ക് മാറിയ സ്ട്രൈക്കർ തിമോ വെർണറാണ് (51) ജർമനിയുടെ ഗോൾ നേടിയത്.
യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ പിഎസ്ജിയെ തകർത്ത് കിരീടം ചൂടിയ ബയൺ മ്യൂണിക്കിന്റെ താരങ്ങളെ കൂടാതെയാണ് ജർമനി സ്പെയിനെ നേരിട്ടത്. ഗോൾകീപ്പർ മാനുവർ ന്യൂയർ ഉൾപ്പടെയുള്ളവർ കളിച്ചില്ല. ഈ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കരുത്തരായ സ്വിറ്റ്സർലൻഡിനെ വീഴ്ത്തി യുക്രെയ്ൻ ഒന്നാം സ്ഥാനത്തെത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുക്രെയ്ന്റെ വിജയം.
മറ്റു മത്സരങ്ങളിൽ റഷ്യ സെർബിയയെയും (3–1), ഹംഗറി തുർക്കിയേയും (1–0), വെയിൽസ് ഫിൻലൻഡിനെയും (1–0), ഫറോ ഐലൻഡ്സ് മാൾട്ടയെയും (3–2) തോൽപ്പിച്ചു. ലാത്‌വിയ – അൻഡോറ (0–0), മോൾഡോവ – കൊസോവ (1–1), സ്ലൊവേനിയ – ഗ്രീസ് (0–0), ബൾഗേറിയ – റിപ്പബ്ലിക് ഓഫ് അയർലൻഡ് (1–1) എന്നീ മത്സരങ്ങൾ സമനിലയിലും അവസാനിച്ചു.
English Summary: UEFA Nations League 2020-21 Results