ADVERTISEMENT

ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ ഒരു മഴക്കാല സന്ധ്യയ്ക്കു ഗോൾവലയിലേക്കു പോയ പന്തു കൈകൊണ്ടു തടുത്തിട്ടശേഷം, ഉന്തിനിൽക്കുന്ന പല്ലുകാട്ടി ഉറക്കെച്ചിരിച്ച കളിക്കാരനായിരുന്നു ലൂയി സ്വാരെസ്. 2010 ലോകകപ്പിൽ യുറഗ്വായ് – ഘാന ക്വാർട്ടർ ഫൈനൽ. സ്വാരെസിന്റെ കൈ പ്രയോഗത്തിൽ ഘാന വീണു. ആ ലോകകപ്പിൽ മാത്രം 3 കളിക്കാരെയാണു യുറഗ്വായ് താരം സ്വാരെസ് കടിച്ചെന്ന് ആരോപണമുയർന്നത്. ആരുമതു കാര്യമായെടുത്തില്ല. എന്നാൽ, 2014 ബ്രസീൽ ലോകകപ്പിൽ ഇറ്റലി താരം ജോർജിയോ ചില്ലെനിയെ കടിച്ചെന്ന ആരോപണം ലോകമറിഞ്ഞു. സ്വാരെസ് അത്രകാലം നേടിയ ഗോളുകളെക്കാളും ആ കടി പ്രശസ്തമായി.

ആ കുപ്രസിദ്ധിയും തലയിൽ ചുമന്ന് ഇംഗ്ലണ്ടിലെ ലിവർപൂളിൽനിന്നു ബാർസിലോനയിലേക്കു വന്ന സ്വാരെസാണ് 6 വർഷത്തിനു ശേഷം ബുധനാഴ്ച കരഞ്ഞുകൊണ്ട് നൂകാംപിന്റെ പടിയിറങ്ങിയത്. അതുവരെ കണ്ട അലമ്പു വേഷങ്ങൾ അഴിച്ചു വച്ച ലൂയിസിതോ സ്വാരെസ് ബാർസയിൽ സൃഷ്ടിച്ചത് അനുപമമായ വസന്തമായിരുന്നു. സ്വാരെസിനു മുൻപേ നൂകാംപിലുണ്ടായിരുന്നു ലിയോ മെസ്സിയും നെയ്മറും. 2014ൽ ബാർസയിലേക്കു വന്ന സ്വാരെസ് കൂടിയായപ്പോൾ അവർ മൂവരും ഒന്നായി; എംഎസ്എൻ ത്രിമൂർത്തികളായി. ആ ത്രൈയക്ഷരിയുടെ നട്ടെല്ല് എസ് എന്ന സ്വാരെസായിരുന്നു. ഗോളടിയെക്കാൾ ഗോളടിപ്പിച്ച് ആർത്തട്ടഹസിച്ച് നിൽക്കുന്ന സ്വാരെസിനെ ബാർസിലോനയുടെ വസന്തകാല ചിത്രങ്ങളിൽ കാണാം. ‌

suarez-family-1
ബാർസ ജഴ്സിയിൽ നേടിയ കിരീടങ്ങളുമായി സ്വാരസ് കുടുംബത്തിനൊപ്പം (ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം)

മെസ്സിയും സ്വാരെസും നെയ്മറും ചേർന്നു ബാർസയുടെ ചരിത്രം മാറ്റിയെഴുതി. 2014–15 സീസണിൽ ചാംപ്യൻസ് ലീഗും ലാ ലിഗയും കിങ്സ് കപ്പും നൂകാംപിലെത്തി. മറ്റു 2 ലാ ലിഗ കിരീടങ്ങളും 2 സ്പാനിഷ് കപ്പുകളും 2017ൽ നെയ്മർ പാരിസ് സെന്റ് ജർമനിലേക്കു പോകും മുൻപു ബാർസ സ്വന്തമാക്കി. മൂവരും ഒരുമിച്ചു 450 മത്സരങ്ങൾ കളിച്ചു. 364 ഗോളുകൾ നേടി. 173 അസിസ്റ്റുകളും. ലോകഫുട്ബോളിൽ തന്നെ ഇത്രയധികം വിജയിച്ച ആക്രമണനിര വേറെയില്ല.

ബാർസിലോന മാനേജ്മെൻറിന്റെ പിടിപ്പുകേടായിരുന്നു നെയ്മർ വൻതുകയ്ക്കു പിഎസ്ജിയിലേക്കു പോകാനുള്ള കാരണം. അതേ മാനേജ്മെന്റ്, ക്ലബ് വിടാനൊരുങ്ങിയ മെസ്സിയെ കരാറിന്റെ കാണാച്ചരടിൽ കുടുക്കിയിട്ടു. പക്ഷേ, റൊണാൾഡ് കൂമാൻ എന്ന പുതിയ പരിശീലകന്റെ ഇഷ്ടക്കാരുടെ നിരയിൽ പേരില്ലെന്നറിഞ്ഞ സ്വാരെസ് ബാർസയുമായി ഒരു വർഷം കൂടി ബാക്കിയുണ്ടായിരുന്ന കരാർ റദ്ദാക്കിയാണ് അത്‍ലറ്റിക്കോ മഡ്രിഡിലേക്കു പോകുന്നത്.

15–ാം വയസ്സിൽ, യുറഗ്വായിലെ മോണ്ടെവിഡിയോയിൽ കണ്ടുമുട്ടിയ സോഫിയ ബാൽബിയെന്ന പെൺകുട്ടിയോടുള്ള പ്രണയമാണ് സ്വാരെസിനെ പ്രഫഷനൽ ഫുട്ബോളറാക്കിയത്. ബാർസിലോനയിലേക്കു കുടിയേറിയ സോഫിയ ബാൽബിക്ക് അരികിലെത്താനുള്ള യാത്രയായിരുന്നു സ്വാരെസിന്റേതും. സോഫിയ ബാൽബിയും 3 മക്കളും ഇപ്പോൾ സ്വാരെസിന് ഒപ്പമുണ്ട്, പക്ഷേ, ബാർസയുടെ ചരിത്രത്തിലെ ഗോളടിക്കാരിൽ 3–ാം സ്ഥാനക്കാരനായ സ്വാരെസിനു കരാർ കാലാവധി തികയ്ക്കാനാവാതെ ക്ലബ്ബിന്റെ പടിയിറങ്ങേണ്ടി വന്നു. കഴിഞ്ഞ ദിവസങ്ങളിൽ ബാർസയുടെ ഒരുക്കമത്സരങ്ങളിൽ ഗാലറിയിൽ കാഴ്ചക്കാരനായിരുന്നപ്പോഴൊന്നും നിറയാതിരുന്ന അദ്ദേഹത്തിൻറെ കണ്ണുകൾ ബുധനാഴ്ച ക്ലബ് വിട്ടോടുമ്പോൾ കവിഞ്ഞൊഴുകി.

ഗുഡ്ബൈ ലൂയിസിതോ, ഇനിയേതെല്ലാം ക്ലബ്ബുകളിൽ കളിച്ചാലും എത്ര ഗോൾകൂടി നേടിയാലും താങ്കൾക്കു ബാർസിലോനയുടെ ഹൃദയം വിട്ടുപോകാനാവില്ല. ക്ലബ് അധികൃതർ പറഞ്ഞയച്ചാലും, ക്ലബ്ബിന്റെ ചരിത്രം താങ്കളെ ഇതിഹാസമെന്നു പേരു വിളിച്ചുകഴിഞ്ഞിരിക്കുന്നു!

English Summary: Luis Suarez bids adieu to Barcelona

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com