എഫ്സി ഗോവയ്ക്കിത് ‘ഇലപൊഴിയും ശിശിരം’; വീട്ടിലെ വിരുന്നിൽ ലക്ഷ്യം കിരീടം
Mail This Article
എഫ്സി ഗോവയ്ക്ക് എല്ലാമുണ്ട്; കിരീടം മാത്രമില്ല! കഴിഞ്ഞ സീസണിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തി എഎഫ്സി ചാംപ്യൻസ് ലീഗ് ഉറപ്പാക്കിയെങ്കിലും ഐഎസ്എൽ സെമിയിൽ ചെന്നൈയോടു തോറ്റു. അതിനു മുൻപു 2 വട്ടം ഫൈനൽ കളിച്ചെങ്കിലും വീണു പോയി. ഇത്തവണ ഐഎസ്എലിലെ ഒരേയൊരു ഹോം ടീമാണു ഗോവ. എല്ലാ കളികളും അവരുടെ നാട്ടിലാണല്ലോ...
∙ ഇല പൊഴിയും കാലം
എഫ്സി ഗോവയ്ക്കിത് ഇലപൊഴിയും ശിശിരകാലമാണ്. കോച്ച് സെർജിയോ ലൊബേറയ്ക്കു പുറമേ പ്രധാന താരങ്ങളായ ഫെറാൻ കൊറോമിനാസ്, ഹ്യൂഗോ ബൗമോസ്, അഹ്മദ് ജഹൗ, മന്ദർ റാവു ദേശായി, മൗർതാദ ഫോൾ എന്നിവരും ടീം വിട്ടു. സ്പെയിനിൽ കളിക്കുകയായിരുന്ന ഇന്ത്യൻ താരം ഇഷാൻ പണ്ഡിത, ഷില്ലോങ്ങുകാരൻ റെഡീം ടിലാങ്, സ്പാനിഷ് താരം ജോർജെ ഓർട്ടിസ് തുടങ്ങിയവരെ പുതിയൊരു ടീം ബിൽഡ് ചെയ്യാൻ ഗോവ എത്തിച്ചിട്ടുണ്ട്. ഒപ്പം മുപ്പത്തിയാറുകാരൻ സ്ട്രൈക്കർ ഇഗോർ അംഗുലോ, മുപ്പതുകാരൻ ഇവാൻ ഗോൺസാലെസ് എന്നിവരും.
∙ ഒന്നാണ്, ഒന്നാന്തരവും
ഐഎസ്എലിലെ ഏറ്റവും സന്തുലിതമായ ടീമാണു ഗോവ. കഴിഞ്ഞ സീസണിൽ 46 ഗോളുകൾ നേടിയ അവർ വഴങ്ങിയത് 23 എണ്ണം മാത്രം. ഒരു കളിയിൽ മാത്രമാണ് അവർക്കു പിഴച്ചത്. അതു ചെന്നൈയ്ക്കെതിരെയുള്ള സെമിഫൈനലായിപ്പോയി.
∙ ബാർസിലോന ടു ഗോവ
ലൊബേറയെക്കാളും മികച്ചവനാണെന്നു താനെന്നു തെളിയിക്കാൻ കോച്ച് യുവാൻ ഫെറാൻഡോയ്ക്കു മുന്നിൽ ഒരേയൊരു വഴിയേയുള്ളൂ; കിരീടം നേടണം. മുപ്പത്തിയൊൻപതുകാരനായ ബാർസിലോനക്കാരൻ ഗോവയുടെ സുന്ദരശൈലിക്കു പറ്റിയ മാസ്റ്ററാണ്.
English Summary: FC Goa, ISL 2020-21, Team Analysis