ADVERTISEMENT

ബ്യൂനസ് ഐറിസ് ∙ കഴിഞ്ഞ കുറച്ചു മാസങ്ങളായ മറഡോണയുടെ ആരോഗ്യ നില ആശങ്കാകുലമായിരുന്നെങ്കിലും ഇത്ര അപ്രതീക്ഷിതമായ ഒരു വിയോഗം ആരും പ്രതീക്ഷിച്ചില്ല എന്നതാണ് സത്യം. അദ്ദേഹത്തിന്റെ മരണകാരണം ഹൃദയാഘാതമാണെങ്കിലും അതിലേക്കു നയിച്ച കാരണങ്ങളിൽ ലഹരി ഉപയോഗം മുതൽ വിഷാദരോഗം വരെയുണ്ട്. അംഗരക്ഷകരിൽ ഒരാൾക്കു കോവിഡ് സ്ഥിരീകരിച്ചതോടെ കഴിഞ്ഞ മാസം ആദ്യം തന്നെ ഐസലേഷനിലായിരുന്നു മറഡോണ. എന്നാൽ അദ്ദേഹത്തിന് കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല.

പക്ഷേ ഒക്ടോബർ 30ന് 60–ാം ജന്മദിനം ആഘോഷിച്ച് 2 ദിവസങ്ങൾക്കകം മറഡോണയ്ക്ക് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കൂടി. ഭക്ഷണം കഴിക്കാൻ മടി കാണിച്ച മറഡോണയെ ബ്യൂനസ് ഐറിസിനു സമീപത്തുള്ള ലാ പ്ലാറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മറഡോണയ്ക്കു നിർജലീകരണവും പോഷകക്കുറവും മൂലമുള്ള ബുദ്ധിമുട്ടുകളുണ്ടെന്നും അദ്ദേഹം ഉടൻ സുഖം പ്രാപിക്കും എന്നുമായിരുന്നു ഡോക്ടർമാരുടെ വാക്കുകൾ.

എന്നാൽ പിന്നീട് തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. 80 മിനിറ്റ് ദൈർഘ്യമുള്ളതായിരുന്നു ശസ്ത്രക്രിയ. ഇതിനു ശേഷം അദ്ദേഹം തന്റെ ഡോക്ടർ ലിയോപോൾഡോ ലുക്യുവിന്റെ ഒപ്പം നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മറഡോണ സന്ദർശകരോടു തമാശ പറയുന്നതായും പൊട്ടിച്ചിരിക്കുന്നതായും ലുക്യു അറിയിച്ചു. രക്തസ്രാവംമൂലം മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നും ഡോക്ടർ സൂചിപ്പിച്ചിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി ക്യൂബയിലേക്കോ വെനസ്വേലയിലേക്കോ പോയേക്കുമെന്ന റിപ്പോർട്ടുകൾ അദ്ദേഹത്തിന്റെ അഭിഭാഷകൻ മത്യാസ് മോർല നിഷേധിക്കുകയും ചെയ്തു. 

ലഹരിയിൽ നിന്നുള്ള ‘പിൻവാങ്ങൽ ലക്ഷണങ്ങൾ’ (വിത്ഡ്രോവൽ സിൻഡ്രം) അലട്ടിയതിനാൽ അതിനു കൂടി ചികിത്സ തേടിയ ശേഷം മറഡോണ നവംബർ 12ന് ആശുപത്രി വിട്ടു. ബ്യൂനസ് ഐറിസിന്റെ വടക്കു ഭാഗത്തുള്ള ടിഗ്രെയിലുള്ള വസതിയിലായിരുന്നു ചികിൽസാനന്തര വാസം. ഇവിടെ വച്ചാണ് ഇന്ത്യൻ സമയം ബുധനാഴ്ച രാത്രി പത്തോടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. പെട്ടെന്നു തന്നെ വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. ബ്യൂനസ് ഐറിസിലെ സാൻ ഫെർണാണ്ടോ ആശുപത്രിയിലാണ് മറഡോണയുടെ പോസ്റ്റ് മോർട്ടം നടത്തിയത്. 

English Summary: Heart attck caused Diego Maradona's death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com