ADVERTISEMENT

ജനമനസ്സുകളിൽ  അമരനായി ഡിയേഗോ മറഡോണ യാത്രയായി. കണ്ണീരുണങ്ങാതെ അർജന്റീന തങ്ങളുടെ രാജകുമാരനു വിടചൊല്ലി. വഴിയോരങ്ങളിൽ അനേകായിരങ്ങൾ ‘ഡിയേഗോ, നിന്റെ നാമം നീണാൾ വാഴട്ടെ’ എന്ന് ആർത്തുവിളിക്കവെ, ദേശീയ പതാക ചുറ്റി, വിഖ്യാതമായ ആ 10–ാം നമ്പർ ജഴ്സിയും പുതച്ച്, മറഡോണ കടന്നു പോയി. നഗരഹൃദയത്തിൽനിന്നു 30 കിലോമീറ്ററോളം അകലെ ബെഷ വിസ്തയിലെ സ്വകാര്യ സെമിത്തേരിയിൽ മാതാപിതാക്കൾക്കരികിൽ ഇനി അന്ത്യവിശ്രമം. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം അറുപതോളം പേർ മാത്രമാണു സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്.

ബ്യൂനസ് ഐറിസിനു പുറത്ത് വലിയ വികസനമൊന്നും എത്തി നോക്കാത്ത ഒരു പ്രവിശ്യയാണു ബെഷ വിസ്ത. മറഡോണ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരി 60 ഏക്കറോളം വരുന്ന വിശാലമായൊരു പച്ചത്തുരുത്താണ്. പാർക്കും പള്ളിയും ശവകുടീരങ്ങളുമെല്ലാമുള്ള ഇടം. ഈ മണ്ണിൽ ജനിച്ച്, ലോകം കീഴടക്കി, ഒടുവിൽ ആദ്യ കളിക്കളം തിരഞ്ഞെത്തിയ പഴയ കുട്ടിയെപ്പോലെ ഡിയേഗോ തിരികെയെത്തുന്നു.

പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് പ്രഖ്യാപിച്ച 3 ദിവസത്തെ ദേശീയ ദുഃഖാചരണത്തിനു ശേഷം സംസ്കാരം നടത്താമെന്ന തീരുമാനം മാറ്റിയത് ആരാധകരെ കുറച്ചൊന്നുമല്ല പ്രകോപിപ്പിച്ചത്. അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവരുടെ തിരക്ക് നിയന്ത്രണാതീതമായതും കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാനാകാതിരുന്നതും മൂലമാണ് തീരുമാനം തിരുത്തിയത്. കാസ റൊസാദോയിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിനു പുറത്ത് പ്രിയതാരത്തെ അവസാനവട്ടം കാണാൻ തടിച്ചുകൂടിയ ജനസാഗരവും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തിരക്കു പാരമ്യത്തിലെത്തിയപ്പോൾ മറഡോണയുടെ കുടുംബത്തിന്റെ അഭ്യർഥന പ്രകാരമാണു വിലാപയാത്ര നേരത്തേ നടത്താൻ തീരുമാനിച്ചത്.

കൊട്ടാരത്തിന്റെ പിൻഭാഗത്തെ കവാടത്തിലൂടെ ആരംഭിച്ച യാത്രയ്ക്ക് ബൈക്ക് പൊലീസ് സ്ക്വാഡും ഒട്ടനവധി കാറുകളും അകമ്പടിയായി. വിലാപയാത്ര തുടങ്ങിയ വിവരം റേഡിയോയിലൂടെയും മൊബൈൽ ഫോണിലൂടെയും അറിഞ്ഞവർ വീഥികളിൽ തടിച്ചുകൂടി. ദേശീയഗാനം ആലപിച്ചും ഡിയേഗോയെ അവസാനമായി അഭിവാദ്യം ചെയ്തും അവർ കണ്ണീരണിഞ്ഞു നിന്നു. 

സെമിത്തേരിയുടെ വടക്കുകിഴക്കേ മൂലയിലാണു ഡിയേഗോയ്ക്ക് അന്ത്യവിശ്രമം ഒരുക്കിയത്. പ്രാദേശികസമയം വൈകിട്ട് ഏഴരയോടെ അർജന്റീനയുടെ സുവർണകുമാരന് ഏറ്റവും പ്രിയപ്പെട്ടവർ അവസാനവട്ടം വിടചൊല്ലി. അന്തിമോപചാരമർപ്പിക്കാ‍ൻ പതിനായിരങ്ങൾക്ക് അവസരം നിഷേധിക്കപ്പെട്ടതിനാൽ കല്ലറ സന്ദർശിക്കാൻ പൊതുജനങ്ങൾക്കായി ക്രമീകരണമേർപ്പെടുത്തുമെന്നു സാൻ മിഗ്വൽ മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.

ഡിയേഗോയെ ഒന്നു കാണാനെത്തി മടങ്ങിയ പതിനെട്ടുകാരൻ വാലന്റിനോ ലെബെഡെവിസ്കിയുടെ വാക്കുകളിൽ ഈ ഭൂഗോളത്തിലെ സർവ ആരാധകരുടെയും ശബ്ദം മുഴങ്ങുന്നു: ‘ഡിയേഗോ, നീ യാത്രയാകുന്നില്ല; ജീവിക്കുന്നു ഞങ്ങളിലൂടെ...’

തെളിയാതെ പോയ കുടുംബചിത്രം

ബ്യൂനസ് ഐറിസ്∙ ഡിയേഗോ മറഡോണ ഓർമയായത് ഒരാഗ്രഹം ബാക്കിവച്ച്. എല്ലാ മക്കൾക്കുമൊപ്പംനിന്ന് ഒരു കുടുംബ ചിത്രം വേണമെന്നു മറഡോണ അടുത്ത കാലത്തു പല തവണ പറഞ്ഞിരുന്നു. അവസാന നിമിഷങ്ങൾ മുതൽ സഹോദരിമാരും പെൺമക്കളും ഒപ്പമുണ്ടായിരുന്നെങ്കിലും മകൻ ഡിയേഗോ അർമാൻഡോ ജൂനിയറിന് എത്താൻ കഴിഞ്ഞില്ല. ഇറ്റലിയിൽ താമസിക്കുന്ന മകനു കോവിഡ് സ്ഥിരീകരിച്ചതാണു കാരണം.

മറഡോണ പറഞ്ഞു:എന്നെ സംസ്കരിക്കരുത്

ബ്യൂനസ് ഐറിസ് ∙ തന്റെ മൃതദേഹം സംസ്കരിക്കാതെ, എംബാം ചെയ്ത്, ആരാധകർക്കു കാണാനായി സൂക്ഷിക്കണമെന്നു മറഡോണ പറഞ്ഞിരുന്നതായി വെളിപ്പെടുത്തൽ. കോവിഡ് ലോക്‌ഡൗൺ കാലത്തു മറഡോണ ഇങ്ങനെ പറഞ്ഞതായി സുഹൃത്തുക്കളിലൊരാളായ സ്പോർട്സ് ജേണലിസ്റ്റ് മാർട്ടിൻ അരെവാലോ വെളിപ്പെടുത്തി. അർജന്റീന മുൻ പ്രസിഡന്റ് യുവാൻ പെറോൺ, ഭാര്യ ഈവ പെറോൺ എന്നിവരുടെ മൃതദേഹങ്ങൾ ഇത്തരത്തിൽ എംബാം ചെയ്തു സൂക്ഷിച്ചിട്ടുണ്ട്.  

മൃതദേഹത്തിനൊപ്പം സെൽഫി; വിവാദം 

ബ്യൂനസ് ഐറിസ് ∙ മറഡോണയുടെ സംസ്കാരത്തിനായി സ്വകാര്യ ഏജൻസി നിയോഗിച്ച 3 ജീവനക്കാർ ശവമഞ്ചത്തിന്റെ മൂടി തുറന്ന് സെൽഫിയെടുത്തതു വിവാദമായി.  പൊതുദർശനത്തിന് ഉൾപ്പെടെ ശവമഞ്ചം തുറന്നിരുന്നില്ല.  ചിത്രങ്ങൾ വൈറലായതോടെ ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്നു മറഡോണയുടെ അഭിഭാഷകൻ പ്രതികരിച്ചു.

English Summary: Goodbye Maradona

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com