ADVERTISEMENT

പനജി (ഗോവ) ∙ ഓർക്കാൻ ഒരേയൊരു നിമിഷം. മറക്കാൻ ഒട്ടേറെ. ബ്ലാസ്റ്റേഴ്സ് ഗോളിയുടെ പെനൽറ്റി സേവ് ഓർമയിൽ സൂക്ഷിക്കാൻ. അതേ ഗോളി ഉൾപ്പെടെയുള്ളവരുടെ അബദ്ധങ്ങളും പാഴായ അവസരങ്ങളും മറക്കാം. ഐഎസ്എൽ ഫുട്ബോളിലെ  3–ാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്സിയും ഗോളില്ലാ സമനിലയിൽ. 3 കളിയിൽ 2 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് 7–ാം സ്ഥാനത്ത്. 2 കളിയിൽ 4 പോയിന്റുമായി ചെന്നൈ 3–ാമത്.

ആൽബിനോ ‘അബദ്ധം’ ഗോമസ് എന്നു വിളിപ്പേരു വീഴുന്ന സാഹചര്യത്തിൽനിന്നു ബ്ലാസ്റ്റേഴ്സ് ഗോളി ഒരു പെനൽറ്റി കിക്ക് തടുത്തിട്ടാണു ഹീറോ ആയത്. കിക്കെടുക്കുന്നതിലുണ്ടായ താമസം, നിമിഷങ്ങളുടേതു മാത്രമായിരുന്നെങ്കിലും ആൽബിനോയ്ക്കു മാനസികമായി തയാറെടുക്കാൻ സഹായകമായി. ‘തംസ് അപ്’ അടിച്ച്, ആത്മവിശ്വാസത്തോടെയാണ് ആൽബിനോ പന്തിനായി കാത്തുനിന്നത്. പെനൽറ്റി തടുത്തിട്ട ആൽബിനോ തന്നെയാണു കളിയിലെ കേമൻ.

സ്പാനിഷ് താരം വിസെന്റെ ഗോമസിനെയും ജെസൽ കാർണെയ്റോയെയും പുറത്തിരുത്തിയാണു ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ജെസലിനു പകരം വന്നതു ധനചന്ദ്ര മീത്തേയി. പ്രതിരോധച്ചുമതലയുള്ള മിഡ്ഫീൽഡർ എന്ന റോളിലേക്കു നായകൻ സിഡോ മാറി. ആക്രമിക്കാനുള്ള മധ്യനിരക്കാരനായി ഫാക്കുൻഡോ പെരേര ആദ്യ 11ൽ ഇറങ്ങി. നവോറെം തിരിച്ചെത്തി.

ബ്ലാസ്റ്റേഴ്സിന്റെ ഗോളി ആൽബിനോ ഗോമസും നിഷുകുമാറും തുടക്കം മുതൽ അബദ്ധങ്ങളുടെ വഴിയിലായിരുന്നു. നിഷു പാസുകളിലും എതിരാളികളെ മെരുക്കുന്നതിലും അബദ്ധങ്ങൾ പലതു കാണിച്ചു. ആൽബിനോയുടെ അബദ്ധങ്ങൾ ആരാധകരുടെ നെഞ്ചിടിപ്പു കൂട്ടുന്നതായിരുന്നു. കാലുകൊണ്ടു പന്തു തട്ടുന്നതിനിടെയായിരുന്നു പലതും. ആദ്യ അരമണിക്കൂർ അബദ്ധങ്ങളുടെ ക്ഷീണവും പകപ്പും പ്രകടമായിരുന്നു. അതിനുശേഷം ടീം മെച്ചപ്പെട്ടു. പരസ്പരധാരണയിലും ആക്രമണത്തിലും. പലവട്ടം അവസരങ്ങൾ. ഒന്നും മുതലാക്കാനായില്ല. ഗോളടിച്ചില്ല എന്നതിനെക്കാൾ വഴങ്ങിയില്ല എന്നതിൽ ആശ്വസിക്കാം.

90–ാം മിനിറ്റിൽ സിഡോ പരുക്കേറ്റുവീണു. സ്ട്രെച്ചറിൽ എടുത്താണു കൊണ്ടുപോയത്. നീട്ടിക്കിട്ടിയ 5 മിനിറ്റിൽ 10 പേരുമായി കളിക്കേണ്ട ഗതികേടിലായി ബ്ലാസ്റ്റേഴ്സ്. പോയതു നായകൻ മാത്രമല്ല, ഡിഫൻസീവ് മി‍ഡ്ഫീൽഡറായി നിറഞ്ഞുകളിച്ചയാൾകൂടിയാണ്. എന്നിട്ടും ബ്ലാസ്റ്റേഴ്സ് പിടിച്ചുനിന്നു. 

English Summary: Chennaiyin FC Vs Kerala Blasters, Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com