ADVERTISEMENT

മഡ്രിഡ്∙ നാണക്കേടിന്റെ വക്കിൽനിന്ന് ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമയുടെ ‘തല’ റയൽ മഡ്രിഡിനെ രക്ഷിച്ചു. മത്സരത്തിന്റെ ആദ്യ പകുതിയിൽ ബെൻസേമ നേടിയ ഇരട്ട ഹെഡർ ഗോളിൽ ജർമൻ ക്ലബ്ബായ ബൊറൂസിയ മോൻഷെൻഗ്ലാഡ്ബാഷിനെ വീഴ്ത്തി റയൽ മഡ്രിഡ് യുവേഫ ചാംപ്യൻസ് ലീഗ് നോക്കൗട്ടിൽ. 9, 31 മിനിറ്റുകളിലാണ് ബെൻസേമ റയലിനായി ലക്ഷ്യം കണ്ടത്. വിജയത്തോടെ ആറു കളികളിൽനിന്ന് 10 പോയിന്റുമായി ഗ്രൂപ്പ് ചാംപ്യൻമാരായാണ് റയലിന്റെ നോക്കൗട്ട് പ്രവേശം.

റയലിനോട് തോറ്റെങ്കിലും എട്ട് പോയിന്റുമായി മോൻഷെൻഗ്ലാഡ്ബാഷും രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിൽ കടന്നു. ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തിൽ ഗോൾരഹിത സമനിലയിൽ പിരിഞ്ഞ ഇന്റർ മിലാനും ഷാക്തർ ഡോണെട്സ്കും പുറത്തായി. ജയിച്ചാൽ ഇരു ടീമുകൾക്കും നോക്കൗട്ടിൽ കടക്കാമായിരുന്നു. എട്ടു പോയിന്റുണ്ടായിരുന്നെങ്കിലും ഗോൾശരാശരിയിൽ പിന്നിലായതാണ് ഷാക്തറിന് വിനയായത്.

∙ പിന്തുണയുണ്ട്, പക്ഷേ...

ഗ്രൂപ്പ് എച്ചിൽ അസിസ്റ്റന്റ് റഫറിയുടെ വംശീയ പരാമർശത്തെ തുടർന്ന് കഴിഞ്ഞ ദിവസം നിർത്തിവച്ച മത്സരം പുനരാരംഭിച്ചപ്പോൾ, തുർക്കി ക്ലബ്ബായ ഇസ്താംബുൾ ബസക്സെറിനെ ഫ്രഞ്ച് ചാംപ്യൻമാരായ പിഎസ്ജി തകർത്തുവിട്ടു. ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ സൂപ്പർതാരം നെയ്മറിന്റെ ഹാട്രിക് മികവിലാണ് പിഎസ്ജി ബസക്സെറിനെ തകർത്തത്. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് പിഎസ്ജിയുടെ വിജയം. 21, 38, 50 മിനിറ്റുകളിലായാണ് ബ്രസീൽ സൂപ്പർതാരം ഹാട്രിക് തികച്ചത്. ഫ്രഞ്ച് താരം കിലിയൻ എംബപ്പെ പിഎസ്ജിക്കായി ഇരട്ടഗോൾ നേടി. 42 (പെനൽറ്റി), 62 മിനിറ്റുകളിലായിരുന്നു എംബപ്പെയുടെ ഗോളുകൾ. ബസക്സെറിന്റെ ആശ്വാസ ഗോൾ ടോപ്പാൽ (57) നേടി.

∙ ബയണിന് ആറിൽ അഞ്ച്

ഗ്രൂപ്പ് എയിൽ ആറാം മത്സരത്തിൽ അഞ്ചാം ജയം കുറിച്ച നിലവിലെ ചാംപ്യൻമാരായ ബയൺ മ്യൂണിക്ക്, 16 പോയിന്റുമായി നോക്കൗട്ട് പ്രവേശം ആഘോഷമാക്കി. റഷ്യൻ ക്ലബ് ലോക്കോമോട്ടീവ് മോസ്കോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബയൺ തോൽപ്പിച്ചത്. നിക്കോളാസ് സുലെ (63), ചോപ്പോ മോട്ടിങ് (80) എന്നിവരാണ് ബയണിനായി ലക്ഷ്യം കണ്ടത്. ചാംപ്യൻസ് ലീഗിൽ ബയൺ തോൽവിയറിയാതെ പൂർത്തിയാക്കുന്ന 17–ാം മത്സരമാണിത്.

ഇതേ ഗ്രൂപ്പിൽ ഓസ്ട്രിയൻ ക്ലബ് ആർബി സാൽസ്ബർഗിനെ തോൽപ്പിച്ച് സ്പാനിഷ് ക്ലബ് അത്‍ലറ്റിക്കോ മഡ്രിഡ് രണ്ടാം സ്ഥാനക്കാരായും നോക്കൗട്ടിൽ കടന്നു. മാരിയോ ഹെർമോസ്സോ (39), യാനിക് കാരസ്കോ (86) എന്നിവരാണ് അത്‍ലറ്റിക്കോയ്ക്കായി ഗോൾ നേടിയത്.

∙ അനായാസം സിറ്റി

ഗ്രൂപ്പ് സിയിൽ അഞ്ചാം ജയത്തോടെ മാഞ്ചസ്റ്റർ സിറ്റിയും ഒന്നാം സ്ഥാനക്കാരായി നോക്കൗട്ട് പ്രവേശം ആഘോഷമാക്കി. ഫ്രഞ്ച് ക്ലബ് മാഴ്സെയെയാണ് സിറ്റി തോൽപ്പിച്ചത്. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് സിറ്റിയുടെ വിജയം. ഫെറാൻ ടോറസ് (48), സെർജിയോ അഗ്യൂറോ (77) എന്നിവർ സിറ്റിക്കായി ലക്ഷ്യം കണ്ടു. മൂന്നാം ഗോൾ മാഴ്സെ താരം ഗോൺസാലസിന്റെ (90) സെൽഫ് ഗോളാണ്.

ഗ്രീക്ക് ക്ലബ് ഒളിംപിയാക്കോസിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് പോർച്ചുഗീസ് ക്ലബ് എഫ്‍സി പോർട്ടോ ഗ്രൂപ്പ് സിയിൽനിന്ന് രണ്ടാം സ്ഥാനത്തോടെ നോക്കൗട്ടിലെത്തി.

∙ ‘സമനില’ തെറ്റാതെ ലിവർപൂൾ

ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിൽ ഡെൻമാർക്കിൽനിന്നുള്ള മിഡ്‌ജിലൻഡിനോട് സമനില വഴങ്ങിയെങ്കിലും ലിവർപൂൾ ഒന്നാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി. ഓരോ ഗോളടിച്ചാണ് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്. മത്സരത്തിന്റെ ആദ്യ മിനിറ്റിൽത്തന്നെ മുഹമ്മദ് സലായിലൂടെ ലിവർപൂളാണ് ലീഡ് നേടിയത്. 60–ാം മിനിറ്റിൽ അലക്സാണ്ടർ സ്കോൾസിന്റെ പെനൽറ്റി ഗോളിലൂടെയാണ് മിഡ്ജിലൻഡ് സമനില പിടിച്ചത്.

ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ ഡച്ച് ക്ലബ് അയാക്സിനെ തകർത്ത് ഇറ്റാലിയൻ ക്ലബ് അറ്റലാന്റയും നോക്കൗട്ടിലെത്തി. ഏകപക്ഷീയമായ ഒരു ഗോളിനാണ് അറ്റലാന്റയുടെ വിജയം. ജയിക്കുന്ന ടീമിന് നോക്കൗട്ട് ടിക്കറ്റ് ഉറപ്പായിരുന്നതിനാൽ ആവേശകരമായിരുന്ന മത്സരം. മത്സരത്തിന്റെ 85–ാം മിനിറ്റിൽ പകരക്കാരൻ താരം ലൂയിസ് മുരിയലാണ് അറ്റലാന്റയുടെ വിജയഗോൾ നേടിയത്.

∙ നോക്കൗട്ടിലെത്തിയ 16 ടീമുകൾ ഇതാ:

ബയൺ മ്യൂണിക്ക്, അത്‌ലറ്റിക്കോ മഡ്രിഡ്, റയൽ മഡ്രിഡ്, ബൊറൂസിയ മോൺഷെൻഗ്ലാഡ്ബാഷ്, മാഞ്ചസ്റ്റർ സിറ്റി, എഫ്‍സി പോർട്ടോ, ലിവർപൂൾ, അറ്റലാന്റ, ചെൽസി, സെവിയ്യ, ബൊറൂസിയ ഡോർഡ്മുണ്ട്, ലാസിയോ, യുവെന്റസ്, ബാർസിലോന, പിഎസ്‍ജി, ആർബി ലെയ്പ്സിഗ്

English Summary: UCL 2020-21 Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com