ADVERTISEMENT

ലണ്ടൻ ∙ രണ്ടാം പാദ മത്സരങ്ങളിലെ അനായാസ വിജയങ്ങളോടെ മാഞ്ചസ്റ്റർ സിറ്റിയും റയൽ മഡ്രിഡും യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ. ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി 2–0നു ജർമൻ ക്ലബ് മൻഷൻഗലാഡ്ബാഹിനെയും (ഇരുപാദ സ്കോർ 4–0) സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് 3–1ന് ഇറ്റാലിയൻ ക്ലബ് അറ്റലാന്റയെയും (ഇരുപാദ സ്കോർ 4–1) തോൽപിച്ചാണു ക്വാർട്ടറിലെത്തിയത്. ബൊറൂസിയ ഡോർട്മുണ്ട്, ലിവർപൂൾ, പിഎസ്ജി, എഫ്സി പോർട്ടോ ടീമുകളും ക്വാർട്ടറിലെത്തി. ഏപ്രിൽ 6,7 തീയതികളിലാണ് ആദ്യപാദ ക്വാർട്ടർ. രണ്ടാം പാദം 13, 14 തീയതികളിലും നടക്കും. 

സിറ്റിക്കു ക്ലീൻ ഷീറ്റ് 

ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ തകർപ്പൻ ഫോം തുടരുന്ന മാഞ്ചസ്റ്റർ സിറ്റിക്കു ജയമൊരുക്കിയതു 12–ാം മിനിറ്റിൽ കെവിൻ ഡി ബ്രുയ്നെ നേടിയ റോക്കറ്റ് ഗോളാണ്. ആദ്യപാദം 2–0നു ജയിച്ചതിന്റെ ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങിയ സിറ്റിക്കായി 6 മിനിറ്റിനു ശേഷം ഇൽകേ ഗുണ്ടോഗാനും ഗോൾ നേടി. തുടർച്ചയായ 4–ാം വർഷമാണു സിറ്റി ക്വാർട്ടറിലെത്തുന്നത്. എല്ലാ ചാംപ്യൻഷിപ്പുകളിലുമായി കഴിഞ്ഞ 25 കളികളിൽ സിറ്റിയുടെ 24–ാം വിജയമാണിത്. ചാംപ്യൻസ് ലീഗിൽ ഗോൾ വഴങ്ങാതെ തുടർച്ചയായ 7–ാം മത്സരവും. 

സിദാൻ ചിരിച്ചു 

അറ്റലാന്റയെ 3–1നു തോൽപിച്ച മത്സരശേഷം റയൽ പരിശീലകൻ സിനദിൻ സിദാൻ മനസ്സുനിറഞ്ഞു ചിരിച്ചു. 34–ാം മിനിറ്റിൽ കരിം ബെൻസമേയിലൂടെ റയൽ അക്കൗണ്ട് തുറന്നു. രണ്ടാം പകുതിയിലെ പെനൽറ്റി കിക്കിൽനിന്നു സെർജിയോ റാമോസും പിന്നാലെ മാർക്കോ അസ്സെൻസിയോയും ഗോൾ നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com