ADVERTISEMENT

തൃശൂർ ∙ ‘‘എനിക്ക് ഏറെ ആരാധകരുള്ള ഒരു നഗരത്തിൽ നടക്കുന്ന ഫുട്ബോൾ മത്സരം കാണാനെത്തിയതിൽ സന്തോഷമുണ്ട്. കാൽപ്പന്തിന്റെ ആവേശം നിറഞ്ഞ ഗാലറിയാണ് എനിക്ക് ചുറ്റുമുള്ളത്. മികച്ച സ്റ്റേഡിയമാണിത്. കൂടുതൽ ചാംപ്യൻഷിപ്പുകൾ ഇവിടെ നടക്കട്ടെ’’.

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ആദ്യ സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മിന്നും താരമായിരുന്ന മലയാളികളുടെ പ്രിയ ‘ഹ്യുമേട്ടൻ’ എന്ന ഇയാൻ ഹ്യൂം 3 വർഷം മുൻപ് തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ എത്തിയപ്പോൾ പറ‍ഞ്ഞ വാക്കുകളാണിത്. 

സ്റ്റേഡിയത്തിൽ നടന്ന കേരള പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ പ്രകടനം കാണാനെത്തിയതായിരുന്നു ഇയാൻ ഹ്യും.  പുതിയ ഫ്ലഡ്‌ലിറ്റ് വന്നതോടെ തൃശൂർ പാലസ് റോഡിലെ കോർപറേഷൻ സ്റ്റേഡിയത്തിന് പുതുജീവൻ വന്നിരിക്കുകയാണ്. ഈ വർഷത്തെ കേരള പ്രിമിയർ ലീഗ് ഫുട്ബോൾ ചാംപ്യൻഷിപ്പ് ലീഗ് മത്സരങ്ങൾ തുടങ്ങിയതോടെ വീണ്ടും കളിയാരവങ്ങളിലാണു സ്റ്റേഡിയം.

കഴിഞ്ഞ ദിവസം ഐ ലീഗ് ചാംപ്യന്മാരായ ഗോകുലം എഫ്സിയും കേരള പൊലീസ് ടീമും തമ്മിലുള്ള മത്സരം കാണാൻ ഒട്ടേറെ പേരാണ് എത്തിയത്. രാത്രി 9 വരെയും ഗാലറികൾ ഫുട്ബോൾ പ്രേമികളെക്കൊണ്ടു വീണ്ടും തിങ്ങിനിറഞ്ഞു.

∙ സൂപ്പർ ഫ്ലഡ്‌ലിറ്റ് 

500 വാട്ടിന്റെ 16 എൽഇഡി ബൾബുകളാണ് പുതിയ ഫ്ലഡ്‌ലിറ്റ് ടവറുകളിൽ ഉള്ളത്. 4 ടവറിലും 16 വീതം ബൾബുകളുണ്ട്. ആകെ 64 എൽഇഡി ബൾബുകൾ സ്റ്റേഡിയത്തിനു പ്രകാശം നൽകും. എൽഇഡി ആയതിനാൽ വൈദ്യുതി ഉപഭോഗത്തിനും കുറവുണ്ടാകും. 3 വർഷമാണ് ലൈറ്റുകളുടെ ഏകേദേശ ആയുസ്. കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് നിർമിച്ച ബൾബുകളാണ് സ്ഥാപിച്ചത്.

∙ 1981 ഫ്ലഡ്‌ലിറ്റ്

സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരങ്ങൾക്കായി 1981ലാണ് സ്റ്റേഡിയത്തിൽ ആദ്യമായി ഫ്ല‍ഡ്‌ലിറ്റ് സംവിധാനം ഒരുക്കുന്നത്. ഇതിനായി പ്രത്യേക വൈദ്യുതി ലൈൻ തന്നെ സജ്ജമാക്കിയിരുന്നു. കേരളത്തിൽ ആദ്യമായി ഹാലജൻ ഫ്ലഡ്‌ലിറ്റ് സ്ഥാപിക്കുന്നത് തൃശൂരിലാണ്. അന്ന് കോഴിക്കോടും കൊച്ചിയിലുമുണ്ടായിരുന്നത് മെർക്കുറി ഫ്ലഡ്‌ലിറ്റായിരുന്നു.

ദേശീയ–സംസ്ഥാനതല കായികമത്സരങ്ങൾക്കു സ്റ്റേഡിയം പലവട്ടം വേദി ഒരുക്കിയെങ്കിലും അറ്റകുറ്റപ്പണികളുടെ കാര്യത്തിൽ വീഴ്ച പാടില്ലെന്നാണ് ഫുട്ബോൾ പ്രേമികൾ ആവശ്യപ്പെടുന്നത്. രണ്ട് കോടിയോളം രൂപ ചെലവഴിച്ചു നിർമിച്ച പവിലിയന്റെ പല മുറികളും ഉപയോഗമില്ലാതെ കിടക്കുകയാണ്. പവലിയന്‍ നവീകരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

English Summary; New Look of Thrissur Corporation Staidum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com