ADVERTISEMENT

മഡ്രിഡ്∙ യുവേഫ ചാംപ്യൻസ് ലീഗ് സെമിയുടെ ആദ്യ പാദത്തിൽ സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡിനെ സമനിലയിൽ തളച്ച് ചെൽസി. റയലിന്റെ തട്ടകത്തിൽ നടന്ന ആദ്യ പാദത്തിൽ ഓരോ ഗോളടിച്ചാണ് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്. ക്രിസ്റ്റ്യൻ പുലിസിച്ച് 14–ാം മിനിറ്റിൽ നേടിയ ഗോളിൽ ചെൽസിയാണ് ആദ്യം ലീഡെടുത്തത്. 29–ാം മിനിറ്റിൽ തകർപ്പൻ ഗോളിലൂടെ ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമ റയലിന് സമനില സമ്മാനിച്ചു. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ചെൽസിക്ക് രണ്ടാം ഗോൾ നേടാനാകാതെ പോയത് റയലിന്റെ ഭാഗ്യം. രണ്ടാം പാദ സെമി പോരാട്ടം മേയ് അഞ്ചിന് ചെൽസിയുടെ തട്ടകത്തിൽ നടക്കും.

ജർമൻ താരം ടിമോ വെർണർ മികച്ചൊരു അവസരം പാഴാക്കിയതിനു പിന്നാലെയാണ് പുലിസിച്ചിലൂടെ ചെൽസി ലീഡ് നേടിയത്. റയൽ ഗോൾകീപ്പർ തിബോ കുർട്ടോ മാത്രം മുന്നിൽ നിൽക്കെ വെർണർ തൊടുത്ത ഷോട്ട് കുർട്ടോ തടുത്തിട്ടു. പിന്നീട് റുഡിഗറിന്റെ പാസ് സ്വീകരിച്ച് റയൽ ബോക്സിനുള്ളിൽ ഗോൾകീപ്പർ കുർട്ടോയെയും വീഴ്ത്തിയാണ് പുലിസിച്ച് ചെൽസിക്ക് ലീഡ് സമ്മാനിച്ചത്. പന്തു കൈക്കലാക്കാൻ കയറിയെത്തിയ കുർട്ടോയെ വെട്ടിയൊഴിഞ്ഞും ഗോൾലൈനിൽ നിൽപ്പുറപ്പിച്ച രണ്ട് റയൽ പ്രതിരോധനിരക്കാരെ കാഴ്ചക്കാരാക്കിയുമാണ് പുലിസിച്ച് ലക്ഷ്യം കണ്ടത്.

എന്നാൽ, 29–ാം മിനിറ്റിൽ കരിം ബെൻസേമയുടെ തകർപ്പൻ ഗോൾ റയലിന് സമനില സമ്മാനിച്ചു. സെർജിയോ റാമോസിന്റെ അഭാവത്തിൽ ക്യാപ്റ്റന്റെ ആംബാൻഡ് അണിഞ്ഞ മാർസലോ ബോക്സിനു പുറത്തുനിന്ന് ചെൽസി ബോക്സിലേക്ക് ഉയർത്തിവിട്ട പന്ത് ഉയർന്നുചാടിയ ഏദർ മിലിട്ടാവോ തലകൊണ്ട് ചെത്തി ബോക്സിന്റെ നടുവിലേക്കിട്ടു. ചെൽസി പ്രതിരോധത്തിന്റെ മധ്യത്തിലുണ്ടായിരുന്ന ബെൻസേമ പന്ത് തലകൊണ്ട് വരുതിയിലാക്കി തകർപ്പൻ അക്രോബാറ്റിക് ഷോട്ടിലൂടെ അത് വലയിലെത്തിച്ചു.

English Summary: Karim Benzema's goal helps Real Madrid salvage 1-1 draw vs Chelsea in first leg

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com