ലൈപ്സീഗിനെ ഡോർട്മുണ്ട് തോൽപിച്ചു; കളത്തിലിറങ്ങും മുൻപ് ബയണിന് 31–ാം ലീഗ് കിരീടം
Mail This Article
മ്യൂണിക് ∙ കളത്തിലിറങ്ങും മുൻപേ കിരീടമുറപ്പിച്ച ബയൺ മ്യൂണിക്കിന് ബൊറൂസിയ മോൺഷൻഗ്ലാഡ്ബാഹിനെതിരെ തകർപ്പൻ വിജയം. എതിരില്ലാത്ത ആറു ഗോളുകൾക്ക് ഗ്ലാഡ്ബാഹിനെ തകർത്താണ് ബയൺ മ്യൂണിക്ക് തുടർച്ചയായ ഒൻപതാം ലീഗ് കിരീടനേട്ടം ആഘോഷിച്ചത്. സൂപ്പർതാരം റോബർട്ടോ ലെവൻഡോവ്സ്കിയുടെ ഹാട്രിക്കാണ് ബയണിന് ആധികാരിക വിജയം സമ്മാനിച്ചത്. 2, 34, 65 (പെനൽറ്റി) മിനിറ്റുകളിലായിരുന്നു ലെവൻഡോവ്സ്കിയുടെ ഗോളുകൾ. തോമസ് മുള്ളർ (23), കിങ്സ്‌ലി കോമൻ (44), ലിറോയ് സാനെ (85) എന്നിവരാണ് ബയണിന്റെ ശേഷിച്ച ഗോളുകൾ നേടിയത്. പതിനെട്ടുകാരൻ താരം ടാൻഗൂയ് നിയാൻസൂ 75–ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതിനാൽ 10 പേരുമായാണ് ബയൺ മത്സരം പൂർത്തിയാക്കിയത്.
നേരത്തെ, ജർമൻ ബുന്ദസ്‌ലിഗ ഫുട്ബോളിൽ 2–ാം സ്ഥാനത്തുണ്ടായിരുന്ന ലൈപ്സീഗ്, ബൊറൂസിയ ഡോർട്‌മുണ്ടിനോടു 2–3നു തോറ്റതോടെ ഗ്ലാഡ്ബാഹിനെതിരായ മത്സരത്തിനു മുൻപേ ബയൺ ലീഗ് ജേതാക്കളായിരുന്നു. നിലവിൽ 32 മത്സരങ്ങളിൽ ബയണിന് 74 പോയിന്റ്. 32 കളികളിൽ 64 പോയിന്റുള്ള ലൈപ്സീഗിന് ഇനിയുള്ള 2 കളികൾ ജയിച്ചാലും ബയണിനെ മറികടക്കാനാവില്ല.
ബയണിന്റെ തുടർച്ചയായ 9–ാം ലീഗ് കിരീടമാണിത്. ആകെ 31–ാം ജർമൻ ലീഗ് കിരീടവും. 10–ാം കിരീവുമായി ബയൺ താരങ്ങളായ തോമസ് മുള്ളർ, ഡേവിഡ് അലബ എന്നിവരും റെക്കോർഡിട്ടു. ലൈപ്സീഗിനെതിരെ ജെയ്ഡൻ സാഞ്ചോയുടെ ഇരട്ടഗോളും മാർകോ റ്യൂസിന്റെ ഒരു ഗോളുമാണു ഡോർട്‌മുണ്ടിനു വിജയം സമ്മാനിച്ചത്.
English Summary: Bayern Munich crowned Bundesliga Champions for ninth consecutive season