ADVERTISEMENT

ലണ്ടൻ/പാരിസ്/ടൂറിൻ∙ ഫ്രാൻസിൽ പിഎസ്ജിക്ക് കിരീട നഷ്ടത്തിന്റെ നിരാശ. ഇംഗ്ലണ്ടിൽ ലിവർപൂളിനും ചെൽസിക്കും അങ്ങ് ഇറ്റലിയിൽ യുവെന്റസിനും ചാംപ്യൻസ് ലീഗ് യോഗ്യതയുടെ ആഹ്ലാദം. ആവേശപ്പോരാട്ടങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ വിവിധ ലീഗുകളിലെ ‘ഫൈനൽ ഡേ’യ്‌ക്കൊടുവിൽ പ്രമുഖ ടീമുകളുടെ ഏകദേശ അവസ്ഥ ഇങ്ങനെ. ഫ്രഞ്ച് ലീഗിൽ ചാംപ്യൻസ് ലീഗ് യോഗ്യത നേരത്തേതന്നെ ഉറപ്പാക്കിയിരുന്നെങ്കിലും, കഴിഞ്ഞ ഒൻപത് വർഷത്തിനിടെ രണ്ടാം തവണയും കിരീടം കൈവിട്ടതാണ് പിഎസ്ജിയെ നിരാശപ്പെടുത്തുന്നത്. അവസാന മത്സരത്തിൽ 2–0നു ജയിച്ചെങ്കിലും, മറുവശത്ത് ആംഗേഴ്സിനെ ലില്ലെ വീഴ്ത്തിയതോടെയാണ് പിഎസ്ജിക്ക് കിരീടം നഷ്ടമായത്. 38 മത്സരങ്ങളിൽനിന്ന് 83 പോയിന്റുമായാണ് ലില്ലെ കിരീടം ചൂടിയത്. 82 പോയിന്റുമായി നേരിയ വ്യത്യാസത്തിൽ പിഎസ്ജി രണ്ടാമതായി.

ഫ്രാൻസിൽ പിഎസ്ജിക്ക് കിരീട നഷ്ടത്തിന്റെ നിരാശയാണെങ്കിൽ, ഇംഗ്ലണ്ടിൽ നിലവിലെ ചാംപ്യൻമാരായ ലിവർപൂളിനും ഇത്തവണ ചാംപ്യൻസ് ലീഗ് ഫൈനലിന് ഒരുങ്ങുന്ന ചെൽസിക്കും അടുത്ത സീസണിലെ യുവേഫ ചാംപ്യൻസ് ലീഗിന് യോഗ്യത നേടിയതിന്റെ ആശ്വാസമാണ് അവസാന ദിനം ബാക്കിവച്ചത്. ഒരു ഘട്ടത്തിൽ ചാംപ്യൻസ് ലീഗ് യോഗ്യത പോലും തുലാസിലായ ലിവർപൂൾ, അവസാന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ വീഴ്ത്തിയാണ് മൂന്നാം സ്ഥാനത്തോടെ ചാംപ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കിയത്. 36, 74 മിനിറ്റുകളിലായി സാദിയോ മാനെ നേടിയ ഇരട്ടഗോളുകളാണ് ലിവർപൂളിന് വിജയം സമ്മാനിച്ചത്.

അതേസമയം, അവസാന മത്സരത്തിൽ ആസ്റ്റൺ വില്ലയോട് 2–1ന് തോറ്റെങ്കിലും ചെൽസിയും നാലാം സ്ഥാനത്തോടെ ചാംപ്യൻസ് ലീഗിന് യോഗ്യത നേടി. അവസാന മത്സരത്തിൽ രണ്ടു തവണ മുന്നിലെത്തിയിട്ടും ടോട്ടനം ഹോട്സ്‌പറിനോട് ലെസ്റ്റർ സിറ്റി 4–2നു തോറ്റതാണ് ചെൽസിക്ക് തുണയായത്. അവസാന മത്സരത്തിൽ എവർട്ടനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി 86 പോയിന്റോടെയാണ് കിരീടം ചൂടിയത്. സിറ്റിക്കായി അവസാന ലീഗ് മത്സരം കളിച്ച അർജന്റീന സ്ട്രൈക്കർ പകരക്കാരനായി ഇറങ്ങി 15 മിനിറ്റിനിടെ ഇരട്ടഗോൾ നേടി. ഇതോടെ, പ്രീമിയർ ലീഗിൽ ഒറ്റ ക്ലബ്ബിനായി കൂടുതൽ ഗോളുകളെന്ന നേട്ടവും താരം സ്വന്തമാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡിനായി വെയ്ൻ റൂണി നേടിയ 183 ഗോളുകളുടെ റെക്കോർഡ്, സിറ്റിക്കായി 184 ഗോളടിച്ചാണ് അഗ്യൂറോ മറികടന്നത്.

വൂൾവ്സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് 74 പോയിന്റുമായി രണ്ടാം സ്ഥാനം നേടി. മൂന്നാമതുള്ള ലിവർപൂളിന് 69 പോയിന്റും ചെൽസിക്ക് 67 പോയിന്റുമുണ്ട്. അവസാന മത്സരം തോറ്റ ലെസ്റ്റർ സിറ്റി 66 പോയിന്റുമായാണ് അഞ്ചാമതായിപ്പോയത്.

അതേസമയം, ഇറ്റലിയിൽ കിരീട നഷ്ടത്തിനു പുറമെ ചാംപ്യൻസ് ലീഗ് പ്രതീക്ഖകളും കൈവിട്ടിരുന്ന യുവെന്റസ്, അവസാന മത്സരത്തിൽ തകർപ്പൻ വിജയത്തോടെ നാലാം സ്ഥാനവുമായി യോഗ്യത ഉറപ്പാക്കി. അവസാന മത്സരത്തിൽ ബൊലോഗ്‌നയെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് യുവെന്റസ് തകർത്തത്. യുവെയ്ക്കായി യുവതാരം അൽവാരോ മൊറാട്ട ഇരട്ടഗോൾ നേടി. 29, 47 മിനിറ്റുകളിലായിരുന്നു മൊറാട്ടയുടെ ഗോളുകൾ. ഫ്രഡറിക്കോ ചിയേസ (ആറ്), സസെസ്നി (47) എന്നിവരുടെ വകയാണ് മറ്റു ഗോളുകൾ.

യുവെയുടെ വിജയത്തിനൊപ്പം മറ്റൊരു മത്സരത്തിൽ നാപ്പോളിയെ വെറോണ സമനിലയിൽ (1–1) തളച്ചതും നിർണായകമായി. ജയിച്ചാൽ നാപ്പോളി നാലാം സ്ഥാനത്തോടെ ചാംപ്യൻസ് ലീഗ് യോഗ്യത നേടുമായിരുന്നു. യുവെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്യുമായിരുന്നു. 38 കളികളിൽനിന്ന് 91 പോയിന്റുമായി ഇന്റർ മിലാനാണ് കിരീടം ചൂടിയത്. 79 പോയിന്റുമായി എസി മിലാൻ രണ്ടാമതും അവസാന മത്സരത്തിൽ തോറ്റ അറ്റലാന്റ 78 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്.

English Summary: Chelsea, Liverpool, Juventus Ensure UCL Qualification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com