ADVERTISEMENT

ലണ്ടൻ ∙ ഡെൻമാർക്കിന്റെ സ്വപ്നയാത്ര അവസാനിപ്പിച്ച ഇംഗ്ലണ്ടിന് ഇനി സ്വപ്നകിരീടം ഒരു മത്സരം മാത്രമകലെ! യൂറോ കപ്പ് ഫുട്ബോൾ സെമിഫൈനലിൽ ഡെൻമാർക്കിനെ 2–1നു തോൽപിച്ച് ഇംഗ്ലണ്ട് ഫൈനലിൽ കടന്നു. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ (104’) ക്യാപ്റ്റൻ ഹാരി കെയ്നാണ് ഇംഗ്ലണ്ടിന്റെ വിജയഗോൾ നേടിയത്. കെയ്നിന്റെ പെനൽറ്റി കിക്ക് ഡാനിഷ് ഗോൾകീപ്പർ കാസ്പർ സ്മൈക്കൽ തടഞ്ഞെങ്കിലും പന്ത് കയ്യിലൊതുക്കാനായില്ല. ഓടിയെത്തിയ കെയ്ൻ തന്നെ പന്ത് വലയ്ക്കുള്ളിലാക്കി. നിശ്ചിത സമയത്ത് കളി 1–1 സമനിലയായിരുന്നു. 

30–ാം മിനിറ്റിൽ മിക്കൽ ഡാംസ്ഗാർഡിന്റെ ഫ്രീകിക്ക് ഗോളിൽ ഡെൻമാർക്കാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 39–ാം മിനിറ്റിൽ ഡാനിഷ് ക്യാപ്റ്റൻ സിമോൺ കെയറിന്റെ സെൽഫ് ഗോളിൽ ഇംഗ്ലണ്ട് ഒപ്പമെത്തി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ട് ഇറ്റലിയെ നേരിടും. 1966ൽ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഫൈനലിൽ കിരീടം നേടിയതിനു ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഒരു മേജർ ചാംപ്യൻഷിപ്പിന്റെ ഫൈനൽ കളിക്കുന്നത്.

ഫൈനലിലേക്ക് എളുപ്പവഴി കിട്ടിയ ടീമാണ് തങ്ങളെന്ന ഇംഗ്ലണ്ടിന്റെ ധാരണ തിരുത്തിയതിനു ശേഷമാണ് ഡെൻമാർക്കിന്റെ കീഴടങ്ങൽ. കളിയുടെ തുടക്കത്തിൽ ഇംഗ്ലണ്ടിന്റെ പ്രസ്സിങ് അതിജീവിച്ചതിനു ശേഷം ഡെൻമാർക്ക് ആത്മവിശ്വാസത്തോടെ കളിച്ചു. വെംബ്ലി സ്റ്റേഡ‍ിയത്തിൽ വളരെ ചുരുക്കമായിരുന്ന ഡെൻമാർക്ക് ആരാധകർ ഓരോ നീക്കത്തിനും പിന്തുണ നൽകി. 16–ാം മിനിറ്റിൽ ഡെൻമാർക്കിന് കളിയിലെ ആദ്യ അവസരം. കാസ്പർ ഡോൾബർഗിന്റെ ഷോട്ട് പക്ഷേ തട്ടിത്തിരിഞ്ഞു പുറത്തേക്ക്. പിന്നാലെ കിട്ടിയ കോർണർ ഇംഗ്ലണ്ട് ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡ് പഞ്ച് ചെയ്തകറ്റി. 

ഇരുടീമും മധ്യനിരയിൽ തട്ടിക്കളിച്ച 10 മിനിറ്റിനു ശേഷം 29–ാം മിനിറ്റിൽ ഡെൻമാർക്കിനു തുടരെ 2 ഫ്രീകിക്കുകൾ. രണ്ടാം ശ്രമത്തിൽ മിക്കൽ ഡാംസ്ഗാർഡിന്റെ മഴവിൽ കിക്ക് ഇംഗ്ലിഷ് പ്രതിരോധമതിലിനു മുകളിലൂടെ പിക്ഫോർഡിന്റെ കയ്യിലുരസി വലയിലേക്കു ചാഞ്ഞിറങ്ങി. ഈ യൂറോയിൽ ഇംഗ്ലണ്ട് വഴങ്ങിയ ആദ്യഗോൾ!

ഗോൾ വീണതോടെ വെംബ്ലിയിലെ ഗാലറി നിശബ്ദം. ഇംഗ്ലണ്ട് താരങ്ങൾ പക്ഷേ ആരാധകരെ അധികം അക്ഷമരാക്കിയില്ല. 39–ാം മിനിറ്റിൽ ഡെൻമാർക്ക് ഗോൾകീപ്പർ കാസ്പർ സ്മൈക്കലിന്റെ സേവിനു പിന്നാലെ പന്ത് ഹാരി കെയ്ന്. ക്യാപ്റ്റന്റെ പാസ് വലതുപാർശ്വത്തിൽ ബുകായോ സാകയ്ക്ക്. സാകയുടെ ക്രോസ് റഹീം സ്റ്റെർലിങ്ങിന്റെ കാൽപ്പാകത്തിൽ. തടയാൻ ശ്രമിച്ച സിമോൺ കെയറിനു പിഴച്ചു. സ്മൈക്കലിനെ നിസ്സഹായനാക്കി പന്ത് വലയിൽ. സ്കോർ 1–1.

വലിയ പ്രയാസമില്ലാതെ ഇംഗ്ലണ്ട് വിജയഗോളും നേടും എന്നു കരുതിയെങ്കിലും 2–ാം പകുതിയിലും ഡെൻമാർക്ക് ചെറുത്തു നിന്നതോടെ കളി അധികസമയത്തേക്ക്. എന്നാൽ‌ ഷൂട്ടൗട്ടിന്റെ ഭാഗ്യപരീക്ഷണത്തിനു നിൽക്കാതെ കെയ്നിന്റെ ഗോൾ വന്നതോടെ ഇംഗ്ലണ്ടിനു ജയം. സ്റ്റെർലിങ്ങിനെ ഡെൻമാർക്ക് താരം ജോവാക്വിം മെയ്‌ലെ ബോക്സിൽ വീഴ്ത്തിയതിനായിരുന്നു ഇംഗ്ലണ്ടിനു പെനൽറ്റി കിട്ടിയത്.

English Summary: England vs Denmark, Euro 2020 second semi-final – Live updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com