ADVERTISEMENT

സ്വന്തം മണ്ണിൽ ഒരു ഫുട്ബോൾ കിരീടം ഉയർത്താനുളള അവസരമാണ് ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത്. 1966ലാണ് ഇംഗ്ലണ്ട് ഇതിനുമുൻപ് ഒരു പ്രധാന കിരീടം ഉയർത്തിയത്. അന്നും ചരിത്രം പിറന്നത് വെംബ്ലിയിൽ. 1966ലെ ഇംഗ്ലണ്ടിന്റെ ലോകകപ്പ് ജൈത്രയാത്രയിലൂടെ.......... 

1966. പിറന്ന മണ്ണിൽ ഫുട്‌ബോൾ ലോകകപ്പ് ആദ്യമായി വിരുന്നെത്തിയത് അന്നായിരുന്നു. 71 രാജ്യങ്ങൾ യോഗ്യതാ മത്സരങ്ങളിൽ കളിച്ചു, 16 രാജ്യങ്ങൾ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി. ഡോപ്പിങ് നിയന്ത്രണം ആദ്യമായി ഏർപ്പെടുത്തിയത് ഈ ലോകകപ്പിലായിരുന്നു. അതുപോലെ കളിക്കാർ അന്യരാജ്യങ്ങൾക്കുവേണ്ടി കളിക്കുന്നതിനും നിരോധനം വന്നു. ലോകകപ്പ് യോഗ്യതയ്ക്ക് ആഫ്രിക്കൻ ജേതാക്കൾ ഏഷ്യൻ– ഓഷ്യാന ജേതാക്കളോട് ഏറ്റുമുട്ടി ഇവരിൽനിന്ന് ഒരു രാജ്യം പങ്കെടുക്കണമെന്ന നിബന്ധന വന്നത് ആഫ്രിക്കൻ രാജ്യങ്ങളുടെ പിൻമാറ്റത്തിന് ഇടയാക്കി. വടക്കൻ കൊറിയ ഏഷ്യൻ പ്രതിനിധിയായി. ലോകകപ്പിലെ ആദ്യമായി ഒരു മാസ്‌കോട്ട് (ഭാഗ്യമുദ്ര) ഉണ്ടായത് 1966 ലോകകപ്പിലാണ്– പേര് വില്ലി. 

സൂപ്പർതാരം പെലെ പരുക്കിന്റ പിടിയിലായതോടെ നിലവിലെ ചാംപ്യൻമാരായ ബ്രസീൽ പ്രാഥമിക റൗണ്ടിൽത്തന്നെ പുറത്തായി. ആതിഥേയരായ ഇംഗ്ലണ്ട് പ്രാഥമിക റൗണ്ടിൽ മെക്സിക്കോ (2–0), ഫ്രാൻസ് (2–0) എന്നിവരെ തോൽപ്പിച്ചും യുറഗ്വായോടു സമനില പിടിച്ചും ക്വാർട്ടറിൽ കടന്നു. പരമ്പരാഗത വൈരികളായ അർജന്റീനയായിരുന്നു അവിടെ എതിരാളികൾ. 1–0ന്റെ ജയം. സെമിയിൽ പോർച്ചുഗലിനെ തോൽപിച്ച് (2–1) ഫൈനലിലേക്ക്.

1966 ജൂലൈ 30. ഇംഗ്ലണ്ട് ലോകകപ്പിന്റെ ഫൈനൽ. ചരിത്രപ്രസിദ്ധമായ വെംബ്ലി സ്‌റ്റേഡിയത്തിൽ ആതിഥേയരായ ഇംഗ്ലണ്ടും പശ്‌ചിമ ജർമനിയും ഏറ്റുമുട്ടുന്നു. നിശ്‌ചിത സമയത്ത് സ്‌കോർ 2–2. കളി അധികസമയത്തേക്ക് നീളുന്നു. ഇംഗ്ലണ്ടിന്റെ ജെഫ് ഹേഴ്‌സ്‌റ്റ് തൊടുത്ത ഉഗ്രൻ ഷോട്ട് ക്രോസ് ബാറിൽ തട്ടി നേരെ ഗോൾലൈനിൽ വീണു. പന്തു വീണത് ലൈനിനു പുറത്തോ അകത്തോ എന്നു വ്യക്‌തമല്ല. സ്വിറ്റ്‌സർലൻഡുകാരനായ റഫറി ഡിയൻസ്‌റ്റ്, ലൈൻ അംപയറുമായി ചർച്ചചെയ്‌ത് ഗോൾ വിധിച്ചു. ദൃശ്യം പകർത്തിയ ക്യാമറക്കണ്ണുകൾക്ക് സത്യം തെളിയിക്കാനുമായില്ല. അത് ഗോളായിരുന്നോ എന്ന് ഇന്നും തർക്കം തുടരുന്നു. ക്യാമറകൾക്കാവട്ടെ ഗോളിന്റെ നിജസ്‌ഥിതി തെളിയിക്കാൻ സാധിച്ചുമില്ല. ഒരു ഗോളുകൂടി നേടി ഹേഴ്‌സ്‌റ്റ് ഇംഗ്ലണ്ടിന് ലോകകപ്പ് സമ്മാനിച്ചു. (4–2). ജർമനി ഇന്നും കരുതുന്നത് തങ്ങൾ വഞ്ചിക്കപ്പെട്ടു എന്നാണ്. 

വിവാദമായ ഗോൾ ഗോളായിരുന്നില്ലെന്ന പക്ഷക്കാരനായിരുന്നു അന്ന് ജർമൻ ടീമിലുണ്ടായിരുന്ന ഫ്രാൻസ് ബെക്കൻബോവർ. അതേപ്പറ്റി ബെക്കൻബോവർ: ‘അതൊരു ഗോളായിരുന്നില്ല. റഫറി അത് ഗോളാണെന്ന് വിധിച്ചു, ഞങ്ങൾ അനുസരിച്ചു. അത്രമാത്രം’. ഫൈനലിൽ ജെഫ് ഹേഴ്‌സ്‌റ്റിന്റെ ഹാട്രിക്ക് ഇന്നും ചരിത്രം. ലോകകപ്പ് ഫൈനലിലെ ഏക ഹാട്രിക്കാണത്. പോർച്ചുഗലിന്റെ കറുത്ത പുലി യുസേബിയോ ടൂർണമെന്റിലെ ടോപ് സ്‌കോററായി (ഒൻപത് ഗോളുകൾ). പോർച്ചുഗൽ മൂന്നാം സ്‌ഥാനത്തെത്തി. 

ലോകകപ്പ് ഉയർത്തിയ ഒരേയൊരു ഇംഗ്ലിഷ് നായകൻ എന്ന പെരുമ ഇന്നും ബോബി മൂറിന്റെ പേരിൽത്തന്നെ. തനിക്കെതിരെ കളിച്ച ഏറ്റവും മികച്ച ഡിഫൻഡർ എന്ന് സാക്ഷാൽ പെലെ വിശേഷിപ്പിച്ചത് മൂറിനെയാണ്. 1966 ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും ഒടുവില്‍ ഷോട്‌സ് ധരിച്ച് കളിക്കാനിറങ്ങിയത് മൂർ ആയിരുന്നു. ടീം അംഗങ്ങൾ ജഴ്‌സി അണിയുമ്പോൾ മൂർ അൽപം മാറിനിൽക്കും. എല്ലാവരും ജഴ്‌സി അണിഞ്ഞെന്ന് ഉറപ്പാക്കിയശേഷം ഏറ്റവും ഒടുവിൽമാത്രമേ അദ്ദേഹം തന്റെ ഷോട്‌സ് ധരിക്കൂ. മൂറിന്റെ വിശ്വാസം ടീമിനെ രക്ഷിച്ചു. 1966ലെ ലോകകപ്പില്‍ ഇതിന് ഫലമുണ്ടായി. അന്ന് കിരീടം ഏറ്റുവാങ്ങിയത് ഇംഗ്ലണ്ടിന്റെ നായകൻ മൂറായിരുന്നു.

തന്റേതായ വിശ്വാസത്തെ മുറുകെ പിടിച്ചതുമൂലം ടീമിന്റെ ക്യാപ്‌റ്റൻസി പോലും വേണ്ടെന്നുവച്ച മറ്റൊരു താരവും ആ ടീമിലുണ്ടായിരുന്നു. കിക്കോഫിന് മുൻപ് ഏറ്റവും ഒടുവിൽ മാത്രമേ ഗ്രൗണ്ടിലിറങ്ങുകയുള്ളൂ എന്ന വാശിക്കാരനായിരുന്നു ഇംഗ്ലണ്ടിന്റെ ജാക്ക് ചാൾട്ടൻ. സാക്ഷാൽ ബോബി ചാൾട്ടന്റെ സഹോദരൻ. ക്യാപ്‌റ്റനായാൽ ആദ്യം ഗ്രൗണ്ടിലിറങ്ങണമെന്നതിനാൽ അദ്ദേഹം നായകസ്‌ഥാനം പോലും വേണ്ടെന്നു വച്ചു. 1966 ലോകകപ്പ് നേടിയ ഇംഗ്ലീഷ് ടീമിൽ ഈ സഹോദരൻമാർ ഉണ്ടായിരുന്നു.

English Summary: When was England last in a final? How the 1966 World Cup final was won?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com