ADVERTISEMENT

സുഖകരമായ അന്തരീക്ഷമെന്നു തോന്നിക്കുന്ന ഇടങ്ങളിൽനിന്നു പുറത്തു കടക്കുന്നയാളാണു താനെന്ന് ഇന്ത്യൻ ഫുട്ബോൾ താരം സന്ദേശ് ജിങ്കാൻ. ക്രൊയേഷ്യയിലെ ടോപ് ലീഗ് ക്ലബ് എച്ച്എൻകെ ഷിബെനിക്കിൽ ചേർന്നശേഷം ആദ്യമായി സംസാരിക്കുകയാണു ജിങ്കാൻ. കർക നദി അഡ്രിയാറ്റിക് കടലിലേക്കു ചേരുന്ന ചരിത്രനഗരമായ ഷിബെനിക്കിൽനിന്നു ജിങ്കാൻ ‘മനോരമ’യോട് ഓൺലൈൻ അഭിമുഖത്തിൽ...

‘കൂടുമാറ്റം റിസ്കല്ലേ എന്നു ചിലർ. സുഖകരമെന്നു തോന്നുന്ന ചുറ്റുപാട് എന്നെ അസ്വസ്ഥനാക്കും. പുറത്തുകടക്കണമെന്ന് ആഗ്രഹിക്കും. സുഖിച്ചു ജീവിക്കുക എന്നതല്ല ലക്ഷ്യം. അതുകൊണ്ടുതന്നെയാണ് ക്രൊയേഷ്യയിലേക്കു പോന്നത്. സ്വന്തം കാലിൽ വളരാൻ കുട്ടിയായിരിക്കുമ്പോൾ കുടുംബം പിന്തുണച്ചു. അധ്വാനിച്ചു വളരാനാണു പഠിപ്പിച്ചത്. ചണ്ഡീഗഢ് പോലൊരു സ്ഥലത്തുനിന്നു ഫുട്ബോൾ വളർച്ചയുണ്ടായെങ്കിൽ അതിൽ അച്ചടക്കം എന്ന ഘടകവുമുണ്ട്. കഴിവുകൾക്കൊത്ത് ഉയരാനുള്ള ചവിട്ടുപടിയാകും എച്ച്എൻകെ ഷിബെനിക് എന്നു മനസ്സുപറഞ്ഞു.’

‘ദേശീയ ടീം കോച്ച് ഇഗോർ സ്റ്റിമാച്ചുമായി ഈ മാറ്റം ചർച്ച ചെയ്തിരുന്നു. മാറ്റം നല്ലതിനാവുമെന്നു കോച്ചും പറഞ്ഞു. ഐഎസ്എൽ വലിയ അനുഗ്രഹമായിരുന്നു. ഐ–ലീഗും കളിച്ചയാളാണു ഞാൻ. യൂറോപ്പിലെ വൻ ലീഗുകളിലെ കളിക്കാർ മറ്റേതോ ഗ്രഹത്തിൽനിന്നാണെന്ന് തോന്നിയിരുന്നു. അവർക്കൊപ്പം കളിക്കാൻ ഐഎസ്എൽ അവസരം തന്നു. പലരും നല്ല പ്രായം പിന്നിട്ടാണു വന്നതെങ്കിലും അവരുടെ മെന്റാലിറ്റി എനിക്കും ഊർജമേകി. കളിജീവിതത്തിലെ കൃത്യമായ പ്രായത്തിലാണു കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്.’

‘ഇന്ത്യയിൽ കളിച്ചിരുന്നെങ്കിൽ കൂടുതൽ പണമുണ്ടാക്കാമായിരുന്നു എന്നു പറയുന്നവരുണ്ടാകാം. ഞാൻ പണത്തിനു പിന്നാലെയല്ല. ക്രൊയേഷ്യയിലെ വെല്ലുവിളി എത്രത്തോളമെന്നത് അലട്ടുന്നില്ല. നന്നായി കളിച്ചാൽ ഞാൻ സ്വയം പറയും ‘വെൽഡൺ സന്ദേശ്.’

‘ഇതു മനോഹരമായ ചെറുനഗരമാണ്. ആളുകൾ നല്ലവർ. എന്റെ ജീവിതപങ്കാളി ഇവിടെ ഹാപ്പിയാണ്. നല്ല പരിശീലകനും സ്റ്റാഫുമുണ്ട്. ടീം ഉടമകളും നല്ല മനസ്സുള്ളവർ. ഇവിടെത്തന്നെ കളിച്ചുവളർന്നവരാണ് ടീമിൽ ഏറെയും. ഞാൻ ഇന്ത്യക്കാരനാണ്. ഇന്ത്യൻ ഫുട്ബോളാണ് എന്റെ വീടും കുടുംബവും. ഞാൻ തിരിച്ചുവരും. അല്ലാതെ എവിടെപ്പോകാൻ...?’

English Summary: Interview With Sandesh Jhingan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com