യുവെ ജയിച്ചിട്ടും (3-2) കണ്ണീരോട ഡിബാല; പേശിക്ക് പരുക്കേറ്റ താരം കണ്ണീരോടെ കളംവിട്ടു
Mail This Article
മിലാൻ ∙ ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ സാംപ്ദോറിയയെ 3–2നു തോൽപിച്ചെങ്കിലും വിജയത്തിലേക്കു ഗോളടിച്ചു വഴിവെട്ടിയ പൗലോ ഡിബാലയ്ക്കു പരുക്കേറ്റതു യുവന്റസിനു തിരിച്ചടിയായി. വർഷങ്ങളായി ഒട്ടേറെത്തവണ പേശിക്കു പരുക്കേറ്റിട്ടുള്ള അർജന്റീന താരം കരഞ്ഞുകൊണ്ടാണു കളംവിട്ടത്. സഹതാരങ്ങൾ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും കാണാമായിരുന്നു.യുവന്റസിന്റെ സീസണിലെ 2–ാം വിജയമായിരുന്നു ഇത്.
10–ാം മിനിറ്റിൽ ഡിബാലയുടെ ഗോളിൽ യുവെ തുടക്കമിട്ടു. 43–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിൽനിന്നു ലിയാനാർഡോ ബൊനൂച്ചി ലീഡുയർത്തി. പക്ഷേ, തൊട്ടടുത്ത മിനിറ്റിൽ കോർണറിൽനിന്നു മയാ യോഷിദ സാംപ്ദോറിയയ്ക്കായി ഒരു ഗോൾ മടക്കി. 57–ാം മിനിറ്റിൽ മാനുവൽ ലോക്കാറ്റെല്ലിയുടെ ഗോളിൽ യുവയ്ക്കു വീണ്ടും ലീഡ്.
83–ാം മിനിറ്റിൽ സാംപ്ദോറിയ താരം അന്റോണിയെ കാൻഡ്രെവ ഒരു ഗോൾ കൂടി നേടി. ചാംപ്യൻസ് ലീഗിൽ ബുധനാഴ്ച ഇംഗ്ലിഷ് ക്ലബ് ചെൽസിയെ നേരിടുന്ന യുവെ നിരയിൽ ഡിബാലയും അൽവാരോ മൊറാട്ടയും കളിക്കില്ലെന്നു കോച്ച് മാസ്സിമിലിയാനോ അലെഗ്രി അറിയിച്ചു.
English Summary: Juventus wins, but Dybala injured again.