ADVERTISEMENT

മാഞ്ചസ്റ്റർ∙ ഓൾഡ് ട്രാഫഡിൽ പ്രതാപകാലത്തിന്റെ ഓർ‍‍‍‍‍‍‍‍‍‍‍മകളിലേക്കു ഇന്‍ജറി ടൈം വിജയഗോളുമായി പറന്നിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിൽ ചാംപ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അപ്രതീക്ഷിത വിജയം. സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ ഇന്‍ജറി ടൈമിന്റെയും അവസാന മിനിറ്റിലാണ് വിജയഗോളുമായി ഓൾഡ് ട്രാഫഡിൽ റൊണാൾഡോയുടെ അവതാരം. മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിയ്യാ റയലിനെയാണ് യുണൈറ്റഡ് തോൽപ്പിച്ചത്. 53–ാം മിനിറ്റിൽ പാബ്ലോ അല്‍കാസറിന്റെ ഗോളിൽ മുന്നിൽ കയറിയ വിയ്യാ റയലിനെ, 60–ാം മിനിറ്റിൽ അലക്സ് ടെല്ലെസും ഇൻജറി ടൈമിൽ റൊണാള്‍ഡോയും നേടിയ ഗോളുകളിലാണ് യുണൈറ്റഡ് വീഴ്ത്തിയത്.

ഇതോടെ ഗ്രൂപ്പ് എഫിൽ രണ്ടു കളികളിൽനിന്ന് ഒരു ജയം സഹിതം മൂന്നു പോയിന്റുമായി യുണൈറ്റഡ് മൂന്നാം സ്ഥാനത്തെത്തി. രണ്ടു കളികളിൽനിന്ന് നാലു പോയിന്റുമായി അറ്റലാന്റയാണ് മുന്നിൽ. മൂന്നു പോയിന്റുള്ള യങ് ബോയ്സ് മൂന്നു പോയിന്റുമായി ഗോൾശരാശരിയുടെ ആനുകൂല്യത്തിൽ രണ്ടാമതുണ്ട്. വിയ്യാ റയൽ ഒരു സമനിലയിലുമായി അവസാന സ്ഥാനത്താണ്.

അതേസമയം, ഗ്രൂപ്പ് എഫിൽ പോർച്ചുഗീസ് ക്ലബ് ബെന്‍ഫിക്കയോടും തോറ്റ സ്പാനിഷ് കരുത്തരായ ബാർസിലോന അവസാന സ്ഥാനത്താണ്. ആദ്യ മത്സരത്തിൽ ബയൺ മ്യൂണിക്കിനോടു തോറ്റ ബാർസയെ, എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് താരതമ്യേന ദുർബലരായ ബെൻഫിക്ക വീഴ്ത്തിയത്. ബെൻഫിക്കയ്ക്കായി ഡാർവിൻ നൂനസ് ഇരട്ടഗോൾ നേടി. 3, 79 (പെനൽറ്റി) മിനിറ്റുകളിലായിരുന്നു നൂനസിന്റെ ഗോളുകൾ. ഒരു ഗോൾ ഫെറെയ്‌ര സില്‍വ 69–ാം മിനിറ്റിൽ നേടി. 

ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഡൈനാമോ കീവിനെയും ഗോൾമഴയിൽ മുക്കിയ ബയൺ മ്യൂണിക്ക് ആറു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതുണ്ട്. ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കാണ് ബയണിന്റെ വിജയം. റോബർട്ടോ ലെവൻഡോവ്സ്കിയുടെ ഇരട്ടഗോളും (12–പെനൽറ്റി, 27) സെർജിയോ ഗ്‍നാബ്രി (68), ലിറോയ് സാനെ (74), ചോപ്പോ മോട്ടിങ് (87) എന്നിവരുടെ ഗോളുകളുമാണ് ബയണിന് വിജയം സമ്മാനിച്ചത്. 

ഗ്രൂപ്പ് എച്ചില് കരുത്തൻമാരുടെ പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ ചെൽസിയെ ഇറ്റാലിയൻ വമ്പൻമാരായ യുവെന്റസ് ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചു. 46–ാം മിനിറ്റിൽ ഇറ്റാലിയൻ താരം ഫ്രെഡറിക്കോ ചിയേസയാണ് യുവെയുടെ വിജയഗോള്‍ നേടിയത്. ഗ്രൂപ്പ് എച്ചിൽ രണ്ടു മത്സരങ്ങളും ജയിച്ച യുവെ ആറു പോയിന്റുമായി ഒന്നാമതുണ്ട്. ചെൽസി മൂന്നു പോയിന്റുമായി രണ്ടാമത്. ദുർബലരായ മാൽമോ എഫ്എഫിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് തോൽപ്പിച്ച സെന്റ് പീറ്റേഴ്സ്ബർഗ് മൂന്നു പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്.

മറ്റു മത്സരങ്ങളിൽ ആർബി സാൽസ്ബർഗ് ലില്ലെയെയും (2–1), അറ്റലാന്റ യങ് ബോയ്സിനെയും (1–0) തോൽപ്പിച്ചപ്പോൾ, സെവിയ്യയെ വോൾഫ്സ്ബർഗ് 1–1ന് സമനിലയിൽ തളച്ചു. 

English Summary: UEFA Champions League 2021-22 Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com