വിയേര വീഴ്ത്തിയേനെ! ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ: ആർസനലിനു സമനില
Mail This Article
ലണ്ടൻ ∙ ഒരുകാലത്ത് ആർസനലിന്റെ വീരനായകനായിരുന്നു ഫ്രഞ്ചുകാരൻ പാട്രിക് വിയേര. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ തിങ്കളാഴ്ച രാത്രി പക്ഷേ ആർസനൽ ആരാധകരുടെ കണ്ണിലെ കരടായി മാറി അതേ വിയേര. കളിക്കാലം കഴിഞ്ഞ് പരിശീലകനായ വിയേരയുടെ ടീം ക്രിസ്റ്റൽ പാലസുമായി നടന്ന മത്സരത്തിൽ ആർസനൽ തോൽക്കാതെ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. സ്കോർ: 2–2 സമനില.
ആർസനലിന്റെ സ്വന്തം എമിറേറ്റ്സ് സ്റ്റേഡിയത്തിൽ 8–ാം മിനിറ്റിൽ ക്യാപ്റ്റൻ പിയറി എമറിക് ഓബമെയാങ്ങിന്റെ ഗോളിൽ ടീം ലീഡ് നേടിയതാണ്. എന്നാൽ, 50–ാം മിനിറ്റിൽ ക്രിസ്റ്റ്യൻ ബെന്റകിയും 73–ാം മിനിറ്റിൽ ഓഡോസോൻ എഡ്വേഡും നേടിയ ഗോളുകളിൽ പാലസിനു 2–1 ലീഡായി. ആർസനൽ തോൽവി മണത്ത നേരത്താണ്, ഇൻജറി ടൈമിൽ (90+5) പകരക്കാരൻ അലക്സാന്ദ്രേ ലകാസറ്റെ ടീമിന്റെ ആശ്വാസസമനില ഗോൾ നേടിയത്. ആ ഗോളില്ലായിരുന്നെങ്കിൽ വിയേരയുടെ ടീമിന് ആർസനൽ വിജയം അടിയറ വയ്ക്കേണ്ടി വന്നേനെ.
ആർസനലിനെ ഞെട്ടിച്ചെങ്കിലും ഈ വർഷം ജൂലൈയിൽ പാലസ് മാനേജരായി ചുമതലയേറ്റ വിയേരയുടെ സ്ഥിതി അത്ര ശോഭനമല്ല. എട്ടുകളികളിൽ ഇതുവരെ ഒരു വിജയം മാത്രമേ പാലസിനു നേടാനായിട്ടുള്ളൂ. 8 കളിയിൽ 3 ജയവുമായി 11 പോയിന്റോടെ 12–ാം സ്ഥാനത്താണ് ആർസനൽ. ക്രിസ്റ്റൽ പാലസ് 8 പോയിന്റുമായി പതിനാലാമതും.
പാട്രിക് വിയേര (45)
ആർസീൻ വെംഗർ പരിശീലകനായിരുന്ന കാലത്ത് 9 സീസണുകളിൽ (1996–2005) ആർസനലിൽ ‘ബോക്സ് ടു ബോക്സ്’ മിഡ്ഫീൽഡറായി തിളങ്ങിയ വിയേര ടീമിനൊപ്പം 3 പ്രിമിയർ ലീഗും 4 എഫ്എ കപ്പും നേടിയിട്ടുണ്ട്. 2003–04 സീസണിൽ പ്രിമിയർ ലീഗിൽ ഒരു മത്സരം പോലും തോൽക്കാതെ ആർസനൽ റെക്കോർഡിട്ടപ്പോൾ വിയേരയായിരുന്നു ക്യാപ്റ്റൻ. വിയേര ക്ലബ് വിട്ടതിനു ശേഷം മധ്യനിരയിൽ അത്ര മിടുക്കനായൊരു കളിക്കാരനെ കണ്ടെത്താൻ ടീമിനു സാധിച്ചിട്ടില്ല.
English summary: English premier league; Arsenal vs Crystal palace