ADVERTISEMENT

ലെവ് യാഷിൻ ട്രോഫി ഇറ്റാലിയൻ താരം ജിയാൻല്യുജി ഡൊണാരുമ്മയ്ക്ക് നൽകിയതിൽ വിവാദം തുടരുന്നു. തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് മുൻതാരങ്ങളും ആരാധകരും. രണ്ടാമതെത്തിയ സെനഗൽ താരം എഡ്വേർഡ് മെൻഡിയെ മനഃപൂർവം ഒഴിവാക്കിയെന്നാണ് ആരോപണം. ബാലൻ ദ്യോറിനൊപ്പം ഏറ്റവും മികച്ച ഗോൾകീപ്പർക്ക് നൽകുന്ന ലെവ് യാഷിൻ ട്രോഫിയുമായി ബന്ധപ്പെട്ടാണ് വിവാദം.

ഏറ്റവും ഒടുവിലായി തീരുമാനത്തിനു പിന്നിൽ വംശീയ ആരോപിച്ച രംഗത്തെത്തിയത് മുൻ താരം പാട്രിക് എവ്റയാണ്. ബാലൻ ദ്യോറിന് നാമനിർദേശം ചെയ്യപ്പെട്ട മെൻഡിയെ പരിഗണിക്കാത്തത് ആദ്യമേ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ലെവ് യാഷിൻ പുരസകാരം ഡൊണാരുമ്മയ്ക്ക് നൽകിയത്. 

ചെൽസിയുടെ എഡ്വേർഡ് മെൻഡി രണ്ടാം സ്ഥാനത്ത് എത്തിയതോടെ മെൻഡി സ്വന്തമാക്കിയ നേട്ടങ്ങളും പ്രകടനമികവും ചൂണ്ടിക്കാട്ടി പുരസ്കാരത്തിനെതിരെ രംഗത്തെത്തിയത് ഒരു കൂട്ടം ആരാധകരാണ്. മുൻ താരങ്ങളും തുടർന്ന് ഇക്കാര്യത്തോട് യോജിപ്പ് പ്രകടിപ്പിച്ചു രംഗത്തെത്തി. ബാലൻ ദ്യോർ ലയണൽ മെസിക്ക് നൽകിയതിലും വിവാദം തുടരുകയാണ്. 

∙ കലണ്ടർ വർഷത്തിൽ മെൻഡിയുടെ മുന്നേറ്റം

തങ്ങളുടെ ക്ലബ്ബുകൾക്കും ദേശീയ ടീമുകൾക്കുമൊപ്പം അതിശയകരമായ സീസണുകൾ ആസ്വദിച്ച 2 ഗോൾകീപ്പർമാർക്കും അനുകൂലമായും പ്രതികൂലമായും വാദങ്ങൾ നിരത്തുകയാണ് ആരാധകർ. ചെൽസി ഗോൾകീപ്പർ വ്യക്തിഗതമായും ടീമിനു വേണ്ടിയും നേട്ടങ്ങളുണ്ടാക്കി സീസണാണിത്. ആരാധകരും പുരസ്കാര പ്രതീക്ഷയിലായിരുന്നു.

അതേസമയം, 2020 യൂറോയിലെ മികച്ച കളിക്കാരനുള്ള പുരസ്‌കാരം ഡോണാരുമ്മയ്ക്കായിരുന്നു. രണ്ട് പെനൽറ്റി ഷൂട്ടൗട്ടുകളിൽ ഡോണാരുമ്മയുടെ ഗോൾകീപ്പിങ് മികവിൽ ഇറ്റലി വിജയിച്ചു. സെരി എയിൽ എസി മിലാനു വേണ്ടി 14 ക്ലീൻ ഷീറ്റുകൾ നേടി ചാംപ്യൻസ് ലീഗ് സ്ഥാനം നേടാൻ അവരെ സഹായിക്കുകയും ചെയ്തു. ഇതെല്ലാം കണക്കിലെടുത്താണ് ഇറ്റാലിയൻ കീപ്പർക്ക് നറുക്ക് വീണത്. 

∙ ആദ്യ സീസണിൽ തന്നെ യൂറോപ്പ് കീഴടക്കി മെൻഡി

എന്നാൽ യൂറോപ്പ് കീഴടക്കിയ ചെൽസി ടീമിലെ പ്രധാന അംഗമായിരുന്നു സെനഗൽ താരമായ മെൻഡി. കഴിഞ്ഞ ഓഗസ്റ്റിൽ അദ്ദേഹം ലണ്ടൻ ക്ലബ്ബിൽ ചേരുമ്പോൾ അവർ പ്രതിരോധ പിഴവുകളുമായി പിന്നാക്കം പോകുന്ന സ്ഥിതിയിലായിരുന്നു. ലീഗിൽ ആദ്യ 4 സ്ഥാനങ്ങളിലേക്ക് എത്താനും ചാംപ്യൻസ് ലീഗ് ട്രോഫി നേടാനും മെൻഡി അവരെ സഹായിച്ചു.

ഈ വർഷം മേയിൽ ചെൽസി ചാംപ്യൻസ് ലീഗ് നേടിയപ്പോൾ വെറും നാല് ഗോളുകൾ മാത്രമാണ് മെൻഡി വഴങ്ങിയത്. കഴിഞ്ഞ വർഷം അരങ്ങേറ്റം കുറിച്ചതിന് ശേഷം 43 പ്രിമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 23 ക്ലീൻ ഷീറ്റുകളും നിലനിർത്തി. യുവേഫയുടെ മികച്ച ഗോൾകീപ്പറായും ബ്ലൂസ് ഗോൾകീപ്പർ തിരഞ്ഞെടുക്കപ്പെട്ടു. കറുത്ത വർഗക്കാരനായതിനാലാണ് താരത്തിന് പുരസ്കാരം നൽകാത്തതെന്ന് ആരാധകർ ആരോപിക്കുന്നുണ്ട്. പിന്നാലെ ഇതേ ആരോപണവുമായി മുൻതാരം പാട്രിക് എവ്‌റയും രംഗത്തെത്തി. 

പുരസ്കാരം നഷ്‌ടമായതിന് ശേഷം മെൻഡി പ്രതികരിച്ചു: 

ഫുട്ബോൾ കരിയറിൽ 2021 എന്റെ ഏറ്റവും മികച്ച വർഷമാണ്. ഒരു വലിയ ക്ലബ്ബിലെ എന്റെ ആദ്യ വർഷത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ കിരീടം നേടി. അടുത്ത വർഷം മികച്ചതായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പാരിസിൽ നടന്ന വോട്ടെടുപ്പിൽ 180 മാധ്യമപ്രവർത്തകർ വോട്ട് ചെയ്താണ് ലെവ് യാഷിൻ ട്രോഫി തീരുമാനിക്കുന്നത്. അവരുടെ പിഎസ്ജി ഗോൾകീപ്പറോട് ഒരു പക്ഷപാതമുണ്ടായിരിക്കാം. എന്നാലത് ഡോണാരുമ്മയെ ലീഡ് ചെയ്യാൻ സഹായിക്കുമെന്ന് വിശ്വസിക്കാൻ കഴിയില്ല’. 

∙ മെൻഡിയെ പിന്തുണച്ച ചില വമ്പന്മാർ

∙ പാട്രിക് എവ്റ (മുൻ താരം)

∙ സാദിയോ മാനെ (ലിവർപൂൾ താരം)

∙ കാലിഡു കൗലിബാലി (നപ്പോളി താരം)

∙ ഹബീബ് ബെയ് (ഫ്രഞ്ച് ക്ലബ് റെഡ് സ്റ്റാർ‌ എഫ്സി പരിശീലകൻ)

English Summary: Patrice Evra Says Edouard Mendy's Lev Yashin Trophy Snub Was Racially Motivated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com