ഗോ (കുലം) for ഗ്ലോറി
Mail This Article
കോഴിക്കോട് ∙ ഐ ലീഗ് ഫുട്ബോൾ ചാംപ്യൻമാരായ ഗോകുലം കേരള എഫ്സിയുടെ മുഖ്യ പരിശീലകൻ വിഞ്ചെൻസോ ആൽബർട്ടോ അനൈസേക്ക് ഇത്തവണ ക്രിസ്മസ് ആഘോഷിക്കാൻ ജൻമനായാ ഇറ്റലിയിലേക്കു പോകാൻ സാധിച്ചില്ല. പക്ഷേ, അദ്ദേഹത്തിന് അതിൽ വലിയ വിഷമമില്ല. കാരണം നാളെ വൈകിട്ട് 4.30നു കൊൽക്കത്തയിലെ കല്യാണി സ്റ്റേഡിയത്തിൽ വിഞ്ചെൻസോയ്ക്കായി ശിഷ്യർ ക്രിസ്മസ് ആഘോഷം ഒരുക്കുന്നുണ്ട്. ഐ ലീഗ് ഫുട്ബോളിലെ ആദ്യ മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിനെ കെട്ടുകെട്ടിച്ച് ക്രിസ്മസ് ആഘോഷിക്കാനാണു ഗോകുലം കേരള എഫ്സി ലക്ഷ്യമിടുന്നത്.
കഴിഞ്ഞ സീസണിലെ ടീമിൽനിന്ന് അടിമുടി മാറ്റവുമായാണു ഗോകുലം ഇറങ്ങുന്നത്. ഈ സീസണിൽ ഡ്യുറാൻഡ് കപ്പിലും ഐഎഫ്എ ഷീൽഡിലും കാലിടറിയെങ്കിലും തോൽവികളിൽനിന്നു പാഠം പഠിച്ചെന്നാണു കോച്ചിന്റെ നിലപാട്. ഐഎഫ്എ ഷീൽഡിൽ ഗോളടിച്ചുകൂട്ടിയ ഘാന താരം റഹിം ഉസമാനു, കാമറൂൺ താരം അമിനോ ബൗബ എന്നിവരാണു ഗോകുലത്തിന്റെ പുതിയ വിദേശതാരങ്ങൾ. കഴിഞ്ഞ തവണ കിരീടം നേടാൻ നിർണായക പങ്ക് വഹിച്ച അഫ്ഗാൻ താരം ഷെരീഫ് മുഹമ്മദ് ഇത്തവണവും മധ്യനിരയിൽ പടനയിക്കും. ഐഎഫ്എ ഷീൽഡിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച എം.എസ്.ജിതിൻ, റൊണാൾഡ് സിങ് എന്നിവർ ആ മികവു തുടർന്നാൽ കിരീടം ഗോകുലത്തിന്റെ ഷെൽഫിൽ ഭദ്രമായിരിക്കും.
13 ടീമുകൾ
ശ്രീനിധി ഡെക്കാൻ എഫ്സി, രാജസ്ഥാൻ യുണൈറ്റഡ് എഫ്സി, കെൻക്രെ എഫ്സി എന്നിവർക്കു കൂടി പ്രവേശനം ലഭിച്ചതോടെ ഐ ലീഗിൽ പങ്കെടുക്കുന്ന ആകെ ടീമുകളുടെ എണ്ണം 13 ആയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ എല്ലാ ടീമുകളും പരസ്പരം മത്സരിക്കും. പോയിന്റ് പട്ടികയിൽ മുകളിലുള്ള 7 ടീമുകൾ അടുത്ത ഘട്ടത്തിൽ കിരീടത്തിനായി പോരാടും.
English Summary: I-League to start on Dec 26