സാന്തിയാഗോ ∙ ഒരു ഗോളടിക്കുക എന്നതിൽ കവിഞ്ഞ സന്തോഷം ഒരു ഫുട്ബോൾ താരത്തിന് മറ്റെന്തുണ്ട്! ജയ്മെ എസ്കാൻഡറിന് കൂട്ടുകാർ അതു തന്നെ നൽകി. ഒരു വ്യത്യാസം മാത്രം: ജീവിച്ചിരിക്കെയല്ല, മരിച്ചതിനു ശേഷമാണ് എസ്കാൻഡർ ഗോളടിച്ചത്! ചിലെ തലസ്ഥാനമായ സാന്തിയാഗോയ്ക്കു സമീപം ഹ്യുലെകെനിലാണ് ഈ അപൂർവ ആദരാഞ്ജലി.
ചിലെ ക്ലബ് അപാരിസിയോണിന്റെ സ്ട്രൈക്കറായ ജയ്മെ തിങ്കളാഴ്ചയാണ് ഹൃദയാഘാതം മൂലം മരിച്ചത്. ജയ്മെയുടെ ശരീരം അടക്കം ചെയ്ത പേടകം മൈതാനത്തേക്കു കൊണ്ടു വന്നാണു കൂട്ടുകാർ അദ്ദേഹത്തെക്കൊണ്ട് അവസാനമായി ഗോളടിപ്പിച്ചത്.
ഗോൾ ബോക്സിൽ വച്ച പേടകത്തിലേക്ക് കൂട്ടുകാരിലൊരാൾ പന്തു തട്ടി തട്ടിത്തിരിഞ്ഞ പന്ത് നേരെ ഗോളിലേക്കു പോയി. ശേഷം ശവപേടകം കെട്ടിപ്പിടിച്ച് ‘ആഹ്ലാദാരവം’. നിറകണ്ണുകളോടെ എഴുന്നേറ്റു നിന്ന് കയ്യടിച്ച് ആരാധകരും ഗോളിനെ വരവേറ്റു.
English Summary: Goal 'scored' by deceased Chilean footballer in coffin delights football fans around the world