ADVERTISEMENT

വാസ്കോ (ഗോവ) ∙ ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ്–എടികെ മോഹൻ ബഗാൻ മത്സരത്തിനുശേഷം ബഗാൻ താരം സന്ദേശ് ജിങ്കാൻ നടത്തിയ പ്രതികരണവുമായി ബന്ധപ്പെട്ട് വിവാദം. മത്സരശേഷം മടങ്ങുമ്പോൾ മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ജിങ്കാൻ നടത്തിയ പരാമർശമാണ് വിവാദമായത്. പിന്നീട് ഇൻസ്റ്റഗ്രാം സ്റ്റോറിയായി ബഗാൻ അപ്‌ലോഡ് ചെയ്ത വിഡിയോയിൽ, ‘ഞങ്ങൾ മത്സരിച്ചത് സ്ത്രീകളോടൊപ്പം’ എന്ന തരത്തിലായിരുന്നു ജിങ്കാന്റെ പരാമർശം. മത്സരത്തിൽ ഇൻജറി ടൈമിൽ നേടിയ ഗോളിൽ എടികെ മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്സിനെ 2–2ന് സമനിലയിൽ തളച്ചിരുന്നു.

ബ്ലാസ്റ്റേഴ്സ് ടീമിനെയും സ്ത്രീകളെയും ജിങ്കാൻ അവഹേളിച്ചതിനെതിരെ കടുത്ത പ്രതിഷേധമുയർന്നു. കേരള ബ്ലാസ്റ്റേഴ്സ് ആരാധക സമൂഹമായ മഞ്ഞപ്പടയും ജിങ്കാനെതിരെ രംഗത്തിറങ്ങി. മുൻതാരമായ ജിങ്കാനോടുളള ബഹുമാനസൂചകമായി പിൻവലിച്ച 21–ാം നമ്പർ ജഴ്സി ബ്ലാസ്റ്റേഴ്സ് തിരികെ കൊണ്ടുവരണമെന്നും മഞ്ഞപ്പട ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് #BringBack21 എന്ന ഹാഷ്ടാഗിൽ ക്യാംപയിനും സജീവമാണ്. ജിങ്കാന്റെ സമൂഹമാധ്യമ അക്കൗണ്ടുകളെ ‘അൺഫോളോ’ ചെയ്തും ഒരു വിഭാഗം ആരാധകർ പ്രതിഷേധിച്ചു.

ഐഎസ്എലിന്റെ ആദ്യ സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ച സന്ദേശ് ജിങ്കാന് ഇവിടെ ഒട്ടേറെ ആരാധകരുണ്ട്. ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ 76 മത്സരങ്ങൾ കളിച്ച താരം രണ്ടു വർഷത്തെ കരാർ ബാക്കിനിൽക്കെ 2020ലാണ് ടീം വിട്ടത്. ഇതിനു പിന്നാലെ ജിങ്കാനോടുള്ള ബഹുമാന സൂചകമായി അദ്ദേഹം ധരിച്ചിരുന്ന 21–ാം നമ്പർ ജഴ്സി ക്ലബ് പിൻവലിച്ചിരുന്നു. ഈ ജഴ്സി തിരികെ കൊണ്ടുവരണമെന്നാണ് ഇപ്പോൾ ആരാധകരുടെ ആവശ്യം.

സംഭവം വിവാദമായതോടെ ബ്ലാസ്റ്റേഴ്സിനെ അവഹേളിച്ചില്ല എന്ന വിശദീകരണവുമായി ജിങ്കാൻ ട്വിറ്ററിലൂടെ രംഗത്തെത്തി. മത്സരശേഷം സഹതാരവുമായി നടത്തിയ വഴക്കാണു കേട്ടതെന്നും ഒഴിവുകഴിവ് പറയരുത് എന്നാണ് ഉദ്ദേശിച്ചതെന്നും ജിങ്കാൻ വിശദീകരിച്ചു.

‘ടീമിനായി പരമാവധി പോയിന്റ് നേടാനുള്ള ആവശത്തിലാണ് നമ്മൾ കളത്തിലിറങ്ങുന്നത്. അപ്പോൾ ഒറ്റ പോയിന്റിൽ ഒതുങ്ങേണ്ടി വരുന്നത് എത്രമാത്രം നിരാശപ്പെടുത്തും. ആ നിമിഷത്തെ ആവേശത്തിൽ നമ്മൾ പലതും പറയും. എന്റെ പേരിൽ പ്രചരിക്കുന്ന വിഡിയോയും ആ സാഹചര്യത്തിൽ വേണം കാണാൻ’ – ജിങ്കാൻ കുറിച്ചു.

‘ഒന്നാമത്തെ കാര്യം, എന്റെ വാക്കുകൾ കേരള ബ്ലാസ്റ്റേഴ്സ് എഫ്‍സിയെ ഉദ്ദേശിച്ചുള്ളതല്ല. എക്കാലവും കളത്തിലെ എതിരളികളെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാൻ. എനിക്ക് ആ ക്ലബ്ബിൽ ഒട്ടേറെ സുഹൃത്തുകളുമുണ്ട്. എന്റെ ചോരയും വിയർപ്പും ഏറെ ചിന്തിയ ക്ലബ്ബിനെ ഞാൻ പരിഹസിക്കില്ല.’ – ജിങ്കാൻ എഴുതി.

‘ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിനെയും വനിതകളെ പൊതുവെയും ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാനെന്ന് എന്നെ അടുത്തറിയാവുന്നവർക്ക് അറിയാം. എനിക്കും അമ്മയും സഹോദരിമാരും ഭാര്യയുമുണ്ടെന്ന് മറക്കരുത്. സ്ത്രീകളെ എക്കാലവും ബഹുമാനിച്ച ചരിത്രമാണ് എന്റേത്’ – ജിങ്കാൻ ചൂണ്ടിക്കാട്ടി.

‘മത്സരശേഷം ഒരു സഹതാരവുമായി വഴക്കിട്ടതാണ് നിങ്ങൾ കേട്ടത്. മത്സരം ജയിക്കാനാകാത്തതിന്റെ നിരാശയാണ് എന്റെ വാക്കുകളിൽ നിഴലിച്ചത്. മത്സരം ജയിക്കാത്തതിന് വെറുതെ ന്യായീകരണങ്ങള്‍ നിരത്തരുതെന്നാണ് ഞാൻ അയാളോടു പറഞ്ഞത്. അതല്ലാതെ എന്റെ പേരിൽ അനാവശ്യമായി ഓരോന്ന് ആരോപിക്കുന്നവർ എന്നെ അപമാനിക്കാൻ ശ്രമിക്കുകയാണ്’ – ജിങ്കാൻ കുറിച്ചു.

‘എങ്കിലും എന്റെ പരാമർശങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ്. ആരെയും നോവിക്കാൻ ഉദ്ദേശിച്ചു പറഞ്ഞതല്ല അത്. നല്ലൊരു ദിവസം ആശംസിക്കുന്നു’ – ജിങ്കാൻ കുറിച്ചു.

English Summary: Sandesh Jhingan's Sexist Comment Causes Uproar on Social Media, ATKMB Star Tenders 'Unconditional Apology'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com