ADVERTISEMENT

ബാർസിലോന∙ വനിതാ ഫുട്ബോൾ മത്സരത്തിന് സാക്ഷ്യം വഹിക്കുന്ന കാണികളുടെ എണ്ണത്തിൽ റെക്കോർഡിട്ട ആവേശപ്പോരാട്ടത്തിന് വേദിയായി ബാർസിലോനയുടെ സ്വന്തം നൂകാംപ് സ്റ്റേഡിയം. ചാംപ്യൻസ് ലീഗ് സെമിയിൽ ബദ്ധവൈരികളായ റയൽ മഡ്രിഡുമായുള്ള ബാർസയുടെ മത്സരം കാണാനാണ് റെക്കോർഡ് ആരാധകക്കൂട്ടം നൂകാംപിലെത്തിയത്. സ്റ്റേഡിയം തിങ്ങിനിറഞ്ഞെത്തിയ ആരാധകരെ നിരാശപ്പെടുത്താതെ മത്സരം ബാർസ വനിതകൾ 5–2ന് ജയിച്ചു. ഇരുപാദങ്ങളിലുമായി 8–3ന്റെ മുൻതൂക്കം നേടി സെമിയിലുമെത്തി.

നൂകാംപിലെ രണ്ടാം പാദ മത്സരത്തിൽ ലിയോൺ കെബ്രിയാൻ എട്ടാം മിനിറ്റിൽ നേടിയ ഗോളിൽ ബാർസ ലീഡ് നേടിയതാണ്. എന്നാൽ, കാർമോണ ഗാർഷ്യ (16, പെനൽറ്റി), സോർനോവ സാഞ്ചസ് (48) എന്നിവർ നേടിയ ഗോളിൽ റയൽ തിരിച്ചടിച്ചു. പിന്നീട് രണ്ടാം പകുതിയിൽ ബോൻമാറ്റി കോൻക (52), പിന (55), പുടെല്ലാസ് സെഗ്യൂറ (62), ഹാൻസൻ (70) എന്നിവർ നേടിയ ഗോളുകളിലാണ് ബാർസ വിജയം പിടിച്ചത്.

ഈ മത്സരം കാണാനെത്തിയവർ വനിതാ ഫുട്ബോൾ മത്സരത്തിലെ കാണികളുടെ എണ്ണത്തിൽ 23 വർഷം പഴക്കമുള്ള റെക്കോർഡാണ് തിരുത്തിക്കുറിച്ചത്. 1999ൽ യുഎസ്എ ആതിഥ്യം വഹിച്ച ലോകകപ്പിൽ ആതിഥേയരും ചൈനയും തമ്മിലുള്ള കലാശപ്പോരാട്ടം കാണാനെത്തിയ 90,195 പേരുടെ  റെക്കോർഡ് പഴങ്കഥയായി.

ക്ലബ് മത്സരങ്ങളിലെ കാണികളുടെ എണ്ണത്തിൽ 2019ൽ അത്‍ലറ്റിക്കോ മഡ്രിഡും ബാർസിലോനയും തമ്മിൽ നടന്ന മത്സരത്തെയാണ് ബാർസ – റയൽ പോരാട്ടം പിന്തള്ളിയത്. അന്ന് അത്‍ലറ്റിക്കോയുടെ തട്ടകമായ വാൻഡ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ നടന്ന മത്സരം കാണാനെത്തിയത് 60,739 കാണികളാണ്. ഈ റെക്കോർഡ് കാണിക്കൂട്ടത്തെ നൂകാംപിലെത്തിയ ആരാധകർ പിന്തള്ളി.

അതേസമയം, വനിതാ ചാംപ്യൻസ് ലീഗ് മത്സരങ്ങളിലെ ഇതിനു മുൻപുള്ള റെക്കോർഡ് കാണിക്കൂട്ടം 2012ൽ മ്യൂണിച്ചിൽ ഫ്രഞ്ച് ക്ലബ് ലിയോണും ഫ്രാങ്ക്ഫർട്ടും തമ്മിലുള്ള മത്സരം കാണാനെത്തിയതാണ്. അന്ന് 50,212 പേരാണ് ലിയോൺ – ഫ്രാങ്ക്ഫർട്ട് മത്സരം കണ്ടത്.

English Summary: Barcelona set to break women’s crowd record at Camp Nou

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com