ചെൽസിയുടെ ആറാട്ട്; സതാംപ്ടനെ 6 ഗോളിന് തകർത്തു: യുണൈറ്റഡിനു തോൽവി
Mail This Article
സതാംപ്ടൻ ∙ ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യപാദത്തിൽ റയൽ മഡ്രിഡിനോടു 3–1നും അതിനു മുൻപ് പ്രിമിയർ ലീഗിൽ ബ്രെന്റ്ഫോഡിനോടു 4–1നും തോറ്റതിന്റെ സങ്കടവും നിരാശയും ദേഷ്യവുമെല്ലാം തകർത്തെറിഞ്ഞ് ചെൽസി. പ്രിമിയർ ലീഗ് ഫുട്ബോളിൽ ഇന്നലെ രാത്രി നടന്ന മത്സരത്തിൽ നീലപ്പട 6–0ന് സതാംപ്ടനെ തോൽവിയിൽ മുക്കി. മാർക്കോസ് അലോൻസോ (8), മേസൺ മൗണ്ട് (16, 54), ടിമോ വെർണർ (21, 49), കായ് ഹാവേർട്സ് (31) എന്നിവരാണു ചെൽസിക്കായി ഗോളടിച്ചുകൂട്ടിയത്. ജയത്തോടെ, 30 കളിയിൽ 62 പോയിന്റ് നേട്ടത്തോടെ ചെൽസി പട്ടികയിലെ 3–ാം സ്ഥാനം ഉറപ്പിച്ചു. പട്ടികയിലെ 13–ാം സ്ഥാനക്കാരായ സതാംപ്ടണിന്റെ ദുർബലമായ പ്രതിരോധനിരയ്ക്കു കണക്കിനു ജോലി കൊടുത്താണു ചെൽസി താരങ്ങൾ ഗോളടിയുടെ ആറാട്ടു നടത്തിയത്.
അതേസമയം, മാഞ്ചസ്റ്റർ യുണൈറ്റഡ് എവേ മത്സരത്തിൽ എവർട്ടനോട് 1–0ന് തോറ്റു. പോൾ പോഗ്ബയും ക്രിസ്റ്റ്യാനോ റൊണാൾഡോയും മഞ്ഞക്കാർഡ് കണ്ട മത്സരത്തിൽ ആന്തണി ഗോർഡനാണ് എവർട്ടന്റെ ഏകഗോൾ നേടിയത്. ആർസനൽ സ്വന്തം ഗ്രൗണ്ടിൽ 1–2ന് ബ്രൈട്ടനോടും തോറ്റു. ലീഡ്സ് യുണൈറ്റഡ് 3–0ന് വാറ്റ്ഫഡിനെ തോൽപിച്ചു.
English Summary: Chelsea hit Southampton for six as Mason Mount, Timo Werner bag braces