ADVERTISEMENT

മലയാളിയുടെ ഫുട്ബോൾ ആവേശത്തിന് ഫിഫയുടെ സമ്മാനം. ഫുട്ബോളിനെ നെഞ്ചേറ്റുന്ന മലയാളികളുടെ ഫുട്ബോൾ കമ്പത്തിന്റെ നേർസാക്ഷ്യമായാണ് ഫിഫ 40 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി തയാറാക്കി ലോകത്തിനു സമ്മാനിച്ചത്. ‘മൈതാനം’ എന്നു പേരിട്ട ഡോക്യുമെന്ററി കഴിഞ്ഞ ദിവസമാണ് ഫിഫയുടെ പുതിയ ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ്റ്ഫോം ആയ ഫിഫി പ്ലസിൽ റിലീസ് ചെയ്തത്.

ഫുട്ബോൾ ആവേശത്തെക്കുറിച്ച് ഫിഫ തയാറാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഡോക്യുമെന്ററി ആയാണ് മലയാളികൾക്ക് ആഗോള അംഗീകാരം ലഭിച്ചത്. കേരളത്തിലെ വ്യത്യസ്ത ജില്ലകളിലെ ആറു സംഭവങ്ങളിലൂടെയാണ് മലയാളിയുടെ ഫുട്ബോൾ കമ്പം ഡോക്യുമെന്ററിയിൽ ചിത്രീകരിച്ചിരിക്കുന്നത്. സെവൻസിൽ തുടങ്ങി ഐഎസ്എൽ, സന്തോഷ് ട്രോഫി വരെയുള്ള ഫുട്ബോൾ ആരാധകരുടെ ആവേശം ഡോക്യുമെന്ററിയിൽ വിശദീകരിക്കുന്നുണ്ട്. ഫിഫയും റിലയൻസിന്റെ റൈസ് വേൾഡ് വൈഡുമാണ് ഡോക്യുമെന്ററി നിർമിച്ചിരിക്കുന്നത്.

കൊച്ചി സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ ഫുട്ബോൾ ആരാധകരുടെ ആവേശം, കളി കാണാനായി കിലോമീറ്ററുകൾ താണ്ടിയെത്തുന്നവരുടെ കഥകൾ, ഗോകുലത്തിന്റെ വനിതാ ഫുട്ബോൾ ടീമിന്റെ നേട്ടങ്ങൾ, വനിതാ പരിശീലക പി.വി.പ്രിയയുടെ കഠിനാധ്വാനം, തിരുവനന്തപുരത്തെ തീരദേശത്തുള്ള ലിറ്റിൽ ഫ്ലവർ ഫുട്ബോൾ അക്കാദമി, ഒട്ടേറെ സന്തോഷ് ട്രോഫി താരങ്ങളെ സൃഷ്ടിച്ച കോവളം പൊഴിയൂരിലെ സന്തോഷ് ട്രോഫി ഗ്രാമം, മലപ്പുറത്തെ സെവൻസ് ഫുട്ബോൾ, 80 വയസ്സ് ആയിട്ടും പുലർച്ചെ മുതൽ കുട്ടികൾക്ക് സൗജന്യ ഫുട്ബോൾ പരിശീലനം നൽകുന്ന പരിശീലകൻ റൂഫസിന്റെ കഥ തുടങ്ങി ഫുട്ബോൾ ആരാധനയുടെയുടെയും കാഴ്ചക്കാരുടെ ആവേശത്തിന്റെയും വ്യത്യസ്തമായ ചിത്രങ്ങളാണ് ഡോക്യുമെന്ററിയിലുള്ളത്.

ഫുട്ബോൾ താരങ്ങളായ സഹൽ അബ്ദുൽ സമദ്, അനസ് എടത്തൊടിക, അബ്ദുൽ ഹഖ്, കമന്റേറ്റർ ഷൈജു ദാമോദരൻ എന്നിവരും ഡോക്യുമെന്ററിയിൽ മലയാളികളുടെ ഫുട്ബോൾ പ്രണയത്തെക്കുറിച്ച് വർണിക്കാൻ എത്തുന്നുണ്ട്. പട്ടാമ്പയിൽനിന്നുള്ള ഒരു ഫുട്ബോൾ ആരാധികയുടെ കഥ കണ്ണു നിറഞ്ഞല്ലാതെ നമുക്കു കേൾക്കാനാകില്ല. അർബുദം ബാധിച്ച് മരണത്തെ മുഖാമുഖം കാണുന്ന ആരാധികയുടെ അവസാനത്തെ ആഗ്രഹം കൊച്ചിയിലെത്തി ഐഎസ്എൽ ഫുട്ബോൾ കാണുക എന്നതായിരുന്നു. അവർ ആംബുലൻസിൽ സ്റ്റേഡിയത്തിൽ എത്തി ഐഎസ്എൽ മത്സരം കാണുന്ന കാഴ്ച ഡോക്യുമെന്ററിയിൽ വിവരിക്കുന്നുണ്ട്.

ഇതുപോലെ ജീവിതത്തേക്കാൾ കൂടുതൽ ഫുട്ബോളിനെ സ്നേഹിച്ച മലയാളികളുടെ കഥയാണ് ‘മൈതാനം’ പറയുന്നത്.
‘മൈതാനം’ എന്ന ഡോക്യുമെന്ററിലൂടെ മലയാളികളുടെ ഫുട്ബോൾ ആവേശം ലോകത്ത് എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് ഫിഫ പ്ലസിന്റെ കമ്മിഷനിങ് എഡിറ്ററും കണ്ടന്റ് ലീഡുമായ ആൻഡ്രോ വൈറ്റ്ലോ പറഞ്ഞത്.

‘മൈതാനം’ ഡോക്യുമെന്ററി കാണാൻ ഇവിടെ ക്ലിക് ചെയ്യുക

English Summary: Maitanam: Fifa Documentry About Kerala Football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com